മാധ്യമങ്ങൾക്കെതിരെ ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സമാധന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ കടുത്ത പ്രഖ്യാപനവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടന്നുപോകാൻ അനുവദിക്കില്ല എന്നാണ് ട്രംപ് പറയുന്നത്. ഹോർമൂസിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളേയും യുഎസ് നാവികസേവ തടയും എന്നാണ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. ഇത് ഉടൻ പ്രാബല്യത്തിൽ വരും.- ട്രംപ് കുറിച്ചു. ഇറാൻ നിയമവിരുദ്ധമായി ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല. ഇറാന്‍റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും വ്യക്തമാക്കി.
അതിനിടെ ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ അമെരിക്ക വിന്യസിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള സൈനിക വിഭാഗം, ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. എണ്ണക്കപ്പലുകളെ ഉൾപ്പെടെ തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ളവയാണ് കടലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ. ഹോർമുസ് കടലിടുക്കിൽ നേരത്തെ ഐആർജിസി സ്ഥാപിച്ച സീ മൈനുകൾ പൂർണമായി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കപ്പലുകളെ വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് മിലിട്ടറി കമാൻഡിനെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.