മെറ്റ കുട്ടികളുടെ മാനസികാരോഗ്യത്തിന് ഹാനികരം

 
World

മെറ്റ കുട്ടികളുടെ മാനസികാരോഗ്യത്തിന് ഹാനികരം

മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷകരമായതിനെതിരേ 567 മില്യൺ ഡോളർ ചെലവഴിക്കാൻ ഉത്തരവിട്ട് ന്യൂ മെക്സിക്കോ കോടതി

Reena Varghese

സാന്‍റാഫെ (ന്യൂ മെക്സിക്കോ): ഇൻസ്റ്റഗ്രാമിന്‍റെയും ഫേസ് ബുക്കിന്‍റെയും മാതൃകമ്പനിയായ മെറ്റ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തിന് ദോഷകരമായ സാഹചര്യം സൃഷ്ടിച്ചെന്ന കേസിൽ 567 മില്യൺ ഡോളർ (ഏകദേശം 4,900 കോടി രൂപ) ചെലവഴിക്കാന്‍ ന്യൂ മെക്‌സിക്കോ കോടതി ഉത്തരവിട്ടു. കേസിന്‍റെ രണ്ടാം ഘട്ട വിധിയിലാണ് ജഡ്ജി ബ്രയാൻ ബീഡ്ഷെയ്ഡ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിധിച്ച തുകയിൽ 420 മില്യൺ ഡോളർ കുട്ടികൾക്കുള്ള ചികിത്സാ സേവനങ്ങൾക്കായി വിനിയോഗിക്കണമെന്നും ബാക്കി തുക ബോധവല്‍ക്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിശോധനാ സേവനങ്ങള്‍ എന്നിവയ്ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കണമെന്നുമാണ് നിര്‍ദേശം.

മാര്‍ച്ചില്‍ കേസിന്‍റെ ആദ്യ ഘട്ടത്തിൽ മെറ്റയ്ക്ക് 375 മില്യണ്‍ ഡോളറിന്‍റെ സിവില്‍ പിഴ കോടതി വിധിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ചില കാര്യങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചെന്നും പ്ലാറ്റ്‌ഫോമുകളിലെ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചെന്നും കോടതി കണ്ടെത്തി. രണ്ടാംഘട്ട വിചാരണയില്‍ പ്രായപരിശോധന ശക്തമാക്കുക, സ്വകാര്യതാ ക്രമീകരണങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുക, കുട്ടികള്‍ക്കുള്ള ലൈംഗിക ചൂഷണം തടയാന്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്.

വിധിയുടെ ഭാഗമായി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉപയോക്തൃസുരക്ഷാ സംവിധാനങ്ങള്‍, സ്വകാര്യതാ ക്രമീകരണങ്ങള്‍, അനുചിതമായ കമന്‍റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എന്നിവ വ്യക്തമായി വിശദീകരിക്കുന്ന ബാനറുകളും വിവര സ്‌ക്രീനുകളും സ്ഥിരമായി പ്രദര്‍ശിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ന്യൂ മെക്‌സിക്കോയില്‍ കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്യാംപയിനും മെറ്റ നടത്തണം. അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൗമാരക്കാരെ സംരക്ഷിക്കുന്നതില്‍ മികച്ച റെക്കോര്‍ഡാണ് കമ്പനിക്കുള്ളതെന്നും മെറ്റയുടെ വക്താവ് പ്രതികരിച്ചു.

സ്‌കൂളുകളുമായോ കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായോ ചേര്‍ന്ന് സംശയാസ്പദ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ ഒരുക്കുകയും, 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ഇല്ലാതാക്കുകയും വേണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് വര്‍ഷത്തില്‍ രണ്ട് തവണ കോടതിയില്‍ സമര്‍പ്പിക്കാനും മെറ്റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം

ലയണൽ മെസിയുടെ അച്ഛൻ ജോർജെ മെസി അന്തരിച്ചു

അർജുൻ ആയങ്കിയെ പോലുള്ളവർ ക്രിമിനലുകളായതല്ല, ആക്കിയതാണ്; പി. ജയരാജനെതിരേ മനു തോമസ്

ലഡാക്ക് മാരത്തൺ‌; സമ്മാനത്തുക ഒരു കോടി

വി.വി.എസ്. ലക്ഷ്മണുമായി ബിസിസിഐ സെക്രട്ടറി കൂടിക്കാഴ്ച നടത്തും