ഗോ ആഫ്രിക്ക: സ്കൈബോയ് ആൻഡ് ദി വുമൺ ഒഫ് ഓണറിൽ നിന്ന് ഒരു ചിത്രം
credit:Go Africa: Skyboy and the Woman of Honor
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി യേശുവിന്‍റെ നാമത്തിൽ സ്നാനമേറ്റ മുൻ തീവ്രവാദികളെ കുറിച്ചുള്ള സിനിമയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡേവിഡ് എൽ.കന്നിങ്ഹാം. ആഗോള ക്രിസ്ത്യൻ ഗ്രൂപ്പായ യൂത്ത് വിത്ത് എ മിഷൻ (YWAM) സ്ഥാപകനായ ലോറൻ കന്നിങ്ഹാമിന് സമർപ്പിച്ചിരിക്കുന്ന ഈ പുതിയ ചിത്രം അദ്ദേഹത്തിന്‍റെ മകൻ ഡേവിഡ് എൽ. കന്നിങ്ഹാമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 11നാണ് ചിത്രം റിലീസായത്.
നൈജീരിയയിലെ YWAM പോർട്ട് ഹാർകോർട്ടിൽ നിന്നുള്ള അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും യഥാർഥ സംഭവങ്ങളാണ് ഈ സിനിമയുടെ ആധാരം. ആഴത്തിലുള്ള ക്രൈസ്തവ വിശ്വാസത്താലും മരണത്തോളം പുലർത്തുന്ന ദീർഘ ക്ഷമയാലും രൂപാന്തരപ്പെട്ട ജീവിതങ്ങളുടെ കഥയാണിത്. സിജിൻ ഒജുലു, അതുലെ മസാന, അബ്ദുൾ ചൗഫോൺ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നൈജീരിയയിലെ കൊലയാളികളായിരുന്ന, നിരവധി ക്രൈസ്തവരെ കൊന്നൊടുക്കിയ തീവ്രവാദികൾ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്‍റെ ആത്മീയ യോദ്ധാക്കളായി രൂപാന്തരപ്പെടുന്നതാണ് കഥ. ഇത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയതാണ്. ലോകമെമ്പാടുമുള്ള ദാതാക്കൾ ഈ സിനിമയ്ക്ക് ധനസഹായം നൽകി.
പതിറ്റാണ്ടുകളായി നൈജീരിയൻ ക്രൈസ്തവർ ശിരച്ഛേദം,ബലാത്സംഗം, തീവയ്പ്, പീഡനം എന്നിവ നേരിടുകയാണ്. ട്രംപ് നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യം എന്നു പുനർനാമകരണം ചെയ്തതിനാൽ അവരുടെ ദുരവസ്ഥ ഇപ്പോൾ ലോക ഗവണ്മെന്‍റുകളുടെ ശ്രദ്ധയിലുമാണ്.
ഇത്രമേൽ ശത്രുതാപരമായ ഒരു രാജ്യത്ത് ക്രൈസ്തവർ തങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിച്ചു മുന്നോട്ടു പോകുന്ന രീതികളെ എടുത്തു കാണിക്കുന്നതിനൊപ്പം യുഎസ് നൽകിയ പദവി തികച്ചും ഉചിതമാണെന്നു സുവ്യക്തമാക്കുന്ന അനുഭവസാക്ഷ്യങ്ങളും ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തുവിനു വേണ്ടി തീവ്രവാദികളാൽ കൊല്ലപ്പെട്ട ക്രൈസ്തവ ബാല സൈനികരുടെ സാക്ഷ്യങ്ങൾ അതിലുൾപ്പെടുന്നു.
ഇതിൽ "ഗോ ആഫ്രിക്ക'വടക്കൻ നൈജീരിയയിൽ ശിരച്ഛേദം ചെയ്യപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരെ ആദരിക്കുന്ന സിനിമയാണ്. ഓരോ ആറു മാസത്തിലും ബോക്കോഹറാമിനാൽ കൊല്ലപ്പെട്ടവരുടെ 150 വിധവകൾ എങ്കിലും ആഘാതത്തിൽ നിന്നു മുക്തി നേടാൻ അവിടെയുള്ള ഏതെങ്കിലുമൊരു YWAM ബേസിൽ എത്തുന്നു. ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ കയറി ക്രൈസ്തവരെ ബോക്കോഹറാം തുടച്ചു നീക്കുകയാണ്. പുരുഷന്മാരെ കൊല്ലുന്നു, പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു, 10-11വയസ് മാത്രം പ്രായമുള്ള ക്രൈസ്തവ പെൺകുട്ടികളെ മാനഭംഗപ്പെടുത്തി അമ്മമാരാക്കുന്നു.
ഇത് പുറം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഇറക്കിയിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ചിരിക്കുന്നതിൽ മൂന്നിൽ രണ്ടു ഭാഗവും ഒരിക്കൽ ബോക്കോഹറാമിനു വേണ്ടി കൊലയാളി തീവ്രവാദികൾ ആയിരുന്ന, നിരവധി ക്രൈസ്തവരെ കൂട്ടക്കൊല നടത്തിയ, ഇന്നു മാനസാന്തരം വന്ന് ക്രൈസ്തവ മിഷനറിമാരായി മാറിയവരാണ്. നിലവിൽ YWAM ൽ സജീവ മിഷൻ പ്രവർത്തനം നടത്തുന്നതിൽ മുന്നിൽ നിൽക്കുന്നതും ഈ മുൻ ബോക്കോഹറാം തീവ്രവാദികൾ തന്നെ!
ദൈവം എന്‍റെ ഹൃദയം മാറ്റി, നൈജീരിയ എന്ന രാജ്യത്തിനു വേണ്ടി അവന്‍റെ ഹൃദയം എനിക്കു നൽകി എന്നാണ് ഒരു മുൻ ബോക്കോഹറാം തീവ്രവാദിയും ഇപ്പോഴത്തെ മിഷനറിയുമായ ഡാങ്ടൗഡ്മ ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്. ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് പൈശാചികമായ ആചാരങ്ങളിൽ തങ്ങൾ പങ്കെടുത്തിരുന്നതായും ടൗഡ്മ ദമ്പതികൾ പറഞ്ഞു.
ഈ സിനിമയിൽ പുനർനിർമിച്ചിരിക്കുന്നതും അത്തരം ഒരു കഥയാണ്.തന്‍റെ സഹോദരിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയവരോടുള്ള പ്രതികാരവുമായി നടക്കുന്ന യുവാവ്. സ്വന്തം ശവസംസ്കാരം സ്വയം നടത്തി കൊണ്ട് ഇരുണ്ടതും പൈശാചികവുമായ ശക്തികളെ അവൻപിന്തുടരുന്നു. ഒരാഴ്ച മണ്ണിനടിയിൽ കഴിഞ്ഞപ്പോൾ സാത്താന്‍റെ ശക്തിയാൽ അവന്‍റെ ശരീരം ഉയിർത്തെഴുന്നേൽക്കുന്നു. തന്‍റെ ബാല്യകാല പേര് സൺറൈസ് എന്നതിൽ നിന്ന് നൈറ്റ്മേർ എന്നാക്കി മാറ്റുന്നു. ഭയാനകമായ രീതിയിൽ സൺറൈസ് ഒരിക്കൽ താമസിച്ചിരുന്ന ഗ്രാമത്തിലെ ഒരു പള്ളിയിൽ നൈറ്റ്മേർ ബോക്കോഹറാം സ്വാധീനമുള്ള കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നു. ഒരു കൊലയാളി മാത്രം 200 ക്രൈസ്തവരെ ശിരച്ഛേദം ചെയ്തു. വിളിക്കപ്പെടുന്നു. ആഘാതത്തിൽ നിന്ന് മോചനം നേടുന്നതിനുള്ള ശുശ്രൂഷ ഇത് വാഗ്ദാനം ചെയ്യുന്നു.
6000ത്തോളം വരുന്ന ബോക്കോഹറാമിന്‍റെ ശിരച്ഛേദത്തിനിരയായ പാസ്റ്റർമാരുടെ വിധവകൾ, നൈജീരിയയിലെ ബഹുമാന്യരായ സ്ത്രീരത്നങ്ങൾ. അവർ അവരുടെ ഭർത്താക്കന്മാരുടെ കൊലയാളികളെ മുഖാമുഖം കാണുന്നു. മുൻ തീവ്രവാദ കൊലയാളി നൈറ്റ്മേറിനെ പോലെ അവർ പലരും പിന്നീട് മാനസാന്തരപ്പെട്ട് യേശുവിനു വേണ്ടി ജീവിക്കുകയും തങ്ങൾ വധിച്ച പാസ്റ്റർമാരുടെ വിധവകളോടു ക്ഷമ ചോദിക്കുകയും ചെയ്തു. ഇങ്ങനെ നിരവധി ബാലഭടന്മാർ, ആദ്യകാലത്തെ ബോക്കോഹറാം യുവകൊലയാളികളായിരുന്ന ഇവർ പലരും ഇന്ന് സുവിശേഷീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന YWAM നൈജീരിയയിലെ വിദ്യാർഥികളാണ്.
ഇങ്ങനെ YWAM ന്റെ DTS സ്കൂളിലെ ഒരു ബിരുദധാരി ഇപ്പോൾ ഇംഗ്ലണ്ടിൽ അഭിഭാഷകനാണ്. മറ്റുള്ള പല മുൻ തീവ്രവാദികളും പാസ്റ്റർമാരായും ആരാധനാ നേതാക്കളായും മാറിയിരിക്കുന്നു.വൂഡു, മന്ത്രവാദം, ബോക്കോഹറാം തീവ്രവാദം എന്നിവയാണ് നൈജീരിയയിലെ യുവജനതയെ വഴിതെറ്റിക്കുന്നതെങ്കിൽ YWAM എന്ന സംഘടനയും അവരുടെ മിഷൻ പ്രവർത്തനവുമാണ് ആ ജനതയെ വീണ്ടെടുക്കുന്നത്.