മനുഷ്യന്‍റെ അന്തസും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധം: യുഎഇ
അബുദാബി: മനുഷ്യക്കടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്തതും ശക്തവുമായ പ്രതിരോധ നടപടികളുമായി യുഎഇ. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര നീതി ന്യായ മന്ത്രിയും മനുഷ്യക്കടത്തിനെതിരെയുള്ള ദേശീയ സമിതി അധ്യക്ഷനുമായ അബ്ദുല്ല സുൽത്താൻ ബിൻ ഔദ് അൽ നുഐമിയാണ് രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഇരകളെ സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ വേഗത്തിൽ തിരിച്ചറിയുന്നതിനുമായി എഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സേവനം ശക്തമാക്കിയിട്ടുണ്ട്.
മനുഷ്യക്കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തമ്മിൽ വർധിച്ചുവരുന്ന ബന്ധം കണക്കിലെടുത്ത് ദേശീയ സമിതിയിൽ ഇരുപത്തിമൂന്നോളം സർക്കാർ, നിയമ നിർവ്വഹണ, സിവിൽ സംഘടനകളെ ഉൾപ്പെടുത്തി പ്രവർത്തനം കൂടുതൽ വിപുലീകരിച്ചു.
മനുഷ്യന്‍റെ അന്തസും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണവും കർശനമായ നിയമനടപടികളും വഴി ഇത്തരം കുറ്റകൃത്യങ്ങളെ പൂർണമായി വേരോടെ പിഴുതെറിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.