പശ്ചിമേഷ്യൻ സംഘർഷം: അറബ് ലീഗും ജിസിസി രാജ്യങ്ങളും തമ്മിൽ ധാരണ
അബുദാബി: മേഖല നേരിടുന്ന വെല്ലുവിളികൾക്കെതിരെ അറബ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായുള്ള നിലപാട് ശക്തമാക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കാൻ അറബ് ലീഗും ജിസിസി രാജ്യങ്ങളും തമ്മിൽ ധാരണയായി. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും അറബ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകാനും ഇരു സംഘടനകളും തീരുമാനിച്ചു.
അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിയും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
ഗൾഫ് - അറബ് രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളും അറബ് ദേശീയ സുരക്ഷയിൽ അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യോഗത്തിന്‍റെ പ്രധാന ചർച്ചാവിഷയമായി. കൂടാതെ, മുൻഗണന നൽകേണ്ട അറബ് വിഷയങ്ങൾ പരിഹരിക്കുന്നതിനായി ലീഗും ജിസിസിയും തമ്മിലുള്ള പരസ്പര സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും നേതാക്കൾ വിലയിരുത്തി.