2025ലെ പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്കർ -ഇ-തോയ്ബ ഡെപ്യൂട്ടി മേധാവിയുമായ സൈഫുള്ള കസൂരി ഷുഹൈബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ
ഇസ്ലാമബാദ്: മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തറിന്‍റെ സഹോദരന്‍റെ സംസ്കാര ചടങ്ങിൽ പഹൽഗാം ഭീകരാക്രമണ സൂത്രധാരനും. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്കർ -ഇ-തോയ്ബ ഡെപ്യൂട്ടി മേധാവിയുമായ സൈഫുള്ള കസൂരി ഉൾപ്പടെയുള്ള ഭീകരർ ചടങ്ങിൽ പങ്കെടുത്തതാണ് വിവാദമായത്. ഷുഹൈബിന്‍റെ സഹോദരൻ ഷാഹിദ് അക്തർ ജൂൺ 24നാണ് അന്തരിച്ചത്. ഇന്ത്യയിലെ 26/11 മുംബൈ ആക്രമണം, പഹൽഗാം കൂട്ടക്കൊല എന്നിവയുൾപ്പടെ ഇന്ത്യയിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച നിരവധി നേതാക്കൾ ഇസ്ലാമബാദിലെ എച്ച്-8 ഖബർസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന്‍റെ വീഡിയോകൾ വൈറലായിട്ടുണ്ട്. കസൂരിക്കു പുറമേ ലഷ്കർ-ഇ-തോയ്ബയുടെ രാഷ്ട്രീയ മുന്നണിയായ പാക്കിസ്ഥാൻ മർകാസി മുസ്ലീം ലീഗ് പ്രസിഡന്‍റ് ഇനാം ഉർ റഹ്മാനും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയിദ്, തന്‍റെ സംഘടനകളായ ജമാ അത്തുദ്ദവ, മില്ലി മുസ്ലീം ലീഗ് എന്നിവയ്ക്കെതിരേയുള്ള അന്താരാഷ്ട്ര ആഭ്യന്തര നിരോധനങ്ങൾ മറികടക്കാനാണ് പിഎംഎംഎൽ രൂപീകരിച്ചത്. ഈ പാർട്ടി 2024ലെ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. കസൂരിയെ പോലുള്ള തീവ്രവാദികൾ പരസ്യമായി പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് ഇന്ത്യാ വിരുദ്ധ ശക്തികൾക്ക് പാക്കിസ്ഥാൻ നൽകുന്ന തുടർച്ചയായ പിന്തുണയും സംരക്ഷണവും എത്രത്തോളമാണെന്നു തുറന്നു കാട്ടുന്നതാണ്.