യുഎസ്-ഇറാൻ സമാധാന ചർച്ച : പരാജയകാരണം യുറേനിയം സമ്പുഷ്ടീകരണം
file photo
വാഷിങ്ടൺ:യുഎസ്-ഇറാൻ സമാധാന ചർച്ച പരാജയപ്പെടാൻ കാരണമായത് യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചാണെന്ന് റിപ്പോർട്ടുകൾ. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കുമോ എന്നും നിലവിലുള്ള ശേഖരം ഉപേക്ഷിക്കുമോ എന്നുമായിരുന്നു അമെരിക്ക പ്രധാനമായും മുന്നോട്ടു വച്ച ചോദ്യം.
യുറേനിയം സമ്പുഷ്ടീകരണത്തിൽ 20 വർഷത്തെവിലക്ക് വേണമെന്ന അമെരിക്കൻ നിലപാടും അഞ്ചു വർഷം മാത്രം നൽകാമെന്ന ഇറാന്‍റെ മറുപടിയുമാണ് പാക്കിസ്ഥാന്‍റെ മധ്യസ്ഥതയിൽ ഇസ്ലാമബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ആക്സിയോസ് എന്ന മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.
യുറേനിയം സമ്പുഷ്ടീകരണം 12.5 വർഷത്തേയ്ക്ക് നിർത്തി വയ്ക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയേക്കാം
സമ്പുഷ്ടീകരണം നിർത്തിവയ്ക്കാം പക്ഷേ, വെറും അഞ്ചുവർഷക്കാലം മാത്രം എന്ന ഇറാന്‍റെ നിലപാട് ഇരു പക്ഷവും തമ്മിലുളള അഭിപ്രായ വ്യത്യാസം തുറന്നു കാട്ടുന്നതായി അൽ ജസീറയുടെ റിപ്പോർട്ടുകൾ പറയുന്നു. ചർച്ചകളുടെ പ്രധാന തർക്ക വിഷയം തന്നെ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കുമോ, നിലവിലുള്ള ശേഖരം ഉപേക്ഷിക്കുമോ എന്നീ കാര്യങ്ങളായിരുന്നു.
സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയവും ഇറാനിൽ നിന്നു മാറ്റണമെന്ന അമെരിക്കൻ പ്രതിനിധികളുടെ ആവശ്യത്തോട് അന്താരാഷ്ട്ര നിരീക്ഷണത്തിൽ യുറേനിയത്തിന്‍റെ തീവ്രത കുറയ്ക്കാം എന്നായിരുന്നു ഇറാന്‍റെ നിലപാട്.
അതേസമയം, യുറേനിയം സമ്പുഷ്ടീകരണം 12.5 വർഷത്തേയ്ക്ക് നിർത്തി വയ്ക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും ധാരണയിലേയ്ക്കു നീങ്ങുകയാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ ചൊവ്വാഴ്ച രാവിലെ എക്സിൽ പോസ്റ്റ് ചെയ്തു. ഇനിയുള്ള ചർച്ചകൾ ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടരുക.