ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് നരേന്ദ്ര മോദി തന്നെ വിളിച്ചെന്നു ട്രംപ്
file photo
ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂറിന്‍റെ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ താൻ മിടുക്കനാണെന്നും പണ്ടേ താൻ അങ്ങനെയാണന്നും എന്നും താൻ മധ്യസ്ഥ റോളുകൾ വളരെ ഭംഗിയായിട്ടാണ് ചെയ്തു പോരുന്നതെന്നും ട്രംപ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം നിഷേധിച്ചു.ഇന്ത്യ-പാക് സംഘർഷം അവസാനിച്ചതിനു ശേഷം ഇതു വരെ താൻ 60ലധികം തവണ ഈ വിഷയത്തിൽ ഇടപെട്ടതായും ട്രംപ് അവകാശപ്പെടുന്നു.
ആണവായുധ ശേഷിയുള്ള ആ രണ്ട് അയൽ രാജ്യങ്ങളോടും താൻ പറഞ്ഞത് അവർക്ക് വേണമെങ്കിൽ യുദ്ധം ചെയ്യാം, പക്ഷേ, ഓരോ രാജ്യത്തിനും താൻ 350 ശതമാനം തീരുവ ചുമത്തും, കൂടാത അമെരിക്കയുമായി ഇനി വ്യാപാരവുമുണ്ടായിരിക്കില്ല എന്നാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
തീരുവ വിഷയത്തിൽ അത്തരമൊരു നിലപാട് സ്വീകരിക്കരുതെന്ന് ഇരു രാജ്യങ്ങളും തന്നോടു പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.