കൂടുതൽ മേഖലകളിൽ എണ്ണ ഖനനം ലക്ഷ്യമിട്ട് ട്രംപ്
file photo
വാഷിങ്ടൺ: ഫ്ലോറിഡയിലും കാലിഫോർണിയയിലും കൂടുതൽ പ്രദേശങ്ങളിൽ എണ്ണ ഖനനം ലക്ഷ്യമിട്ടുള്ള നടപടികളുമായി ട്രംപ് ഭരണകൂടം. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് നിർദേശത്തിൽ കാലിഫോർണിയ, ഫ്ലോറിഡ, അലാസ്ക എന്നിവിടങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ക്രൂഡ് ഓയിൽ ഖനനത്തിനായി തുറന്നു കൊടുക്കുമെന്ന പരാമർശവുമുണ്ട്. കരട് റിപ്പോർട്ട് പ്രകാരം 34 സ്ഥലങ്ങളിലാണ് ഖനനത്തിന് നീക്കം.
ഇതിൽ അലാസ്ക തീരത്ത് 21 എണ്ണവും പസഫിക് തീരത്ത് ആറ് എണ്ണം, മെക്സിക്കോ ഉൾക്കടലിൽ ഏഴെണ്ണം എന്നിവ ഉൾപ്പെടുന്നു. പതിറ്റാണ്ടുകളായി ഫ്ലോറിഡയ്ക്കും അലബാമയ്ക്കും സമീപമുള്ള ജലാശയങ്ങളിൽ ഖനനം അനുവദിച്ചിരുന്നില്ല. മത്സ്യ ബന്ധനം, വിനോദ സഞ്ചാരം ഉൾപ്പടെയുള്ളവയെ തകിടം മറിക്കുമെന്നു കാട്ടി തെക്കൻ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ നേതാക്കൾ ഈ മേഖലകളിലെ ഖനനം വളരെക്കാലമായി എതിർത്തിരുന്നതാണ്. നിലവിലെ നീക്കം നടപ്പായാൽ ലക്ഷക്കണക്കിന് ഏക്കർ തീരദേശ മേഖലകൾ ഡ്രില്ലിങിനായി തുറക്കും.