വി.ഡി. സതീശൻ മന്ത്രിസഭയുടെ നൂറ് ദിവസം.
MV Graphics
വി.ഡി. സതീശൻ സർക്കാർ മോശമല്ലാതെ ആദ്യ 100 ദിനങ്ങൾ പിന്നിട്ടിരിക്കുന്നു; ഒരു അന്തിമ വിലയിരുത്തലിന് ഈ കാലയളവ് വളരെ ചെറുതാണെങ്കിൽ പോലും. തുടക്കം പ്രതീക്ഷ നൽകുന്നതാണ്; എന്നിരുന്നാലും, മുന്നോട്ടുള്ള പാത ഗ്രൂപ്പ് പോരുകളുടെ കുഴികളാൽ നിറഞ്ഞിരിക്കുന്നു. സതീശൻ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന് അവകാശപ്പെടുന്ന നെഹ്റൂവിയൻ ആശയങ്ങളെ വിപണി സാമ്പത്തിക ശാസ്ത്രം വിഴുങ്ങുമോ എന്ന ആശങ്കയും വളരുകയാണ്.
അജയൻ
ഒരു സർക്കാരിനെ വിലയിരുത്താൻ നൂറു ദിവസങ്ങൾ തികച്ചും അപൂർണമായിരിക്കാം, എന്നാൽ, വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ രസകരമായ ഒരു അപവാദമാണ്. മുൻ പിണറായി വിജയൻ സർക്കാരിനോടുള്ള ജനങ്ങളുടെ കടുത്ത വിരോധത്തിൽ നിന്ന് പിറവിയെടുത്ത വലിയ ജനവിധി, കോൺഗ്രസിന്‍റെ പരമ്പരാഗത ശാപമായ ഗ്രൂപ്പ് വഴക്കുകളെ അദ്ഭുതകരമായി അതിജീവിച്ചിരുന്നു. തത്കാലത്തേക്കെങ്കിലും മുൻ സർക്കാരിനോടുള്ള ജനരോഷം ഇപ്പോഴത്തെ സർക്കാരിനോടുള്ള അക്ഷമയെക്കാൾ ശക്തമായി നിൽക്കുന്നു.
പിണറായിക്കെതിരായ ബന്ധുനിയമന ആരോപണങ്ങളും, മകൾ നേരിടുന്ന ഇഡി കേസുമൊക്കെ കാരണം ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയവീര്യം ദുർബലമായിരിക്കുന്നു. ഒരിക്കൽ കേന്ദ്ര ഏജൻസിക്കെതിരേ പോരാടാൻ തെരുവിലിറങ്ങിയ അണികൾ ഇപ്പോൾ പ്രക്ഷോഭങ്ങളെ ഭയക്കുന്നു. നിസാര കാര്യങ്ങളിൽ യുവജന-വിദ്യാർഥി പ്രതിഷേധങ്ങൾ ഇളക്കിവിടാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷത്തുനിന്നുണ്ടാകുന്നത്. വന്ദേ മാതരം പൂർണമായി ആലപിച്ചതിന് കോൺഗ്രസിനെ ആക്രമിക്കുകയും, അതേസമയം സംഘപരിവാറിന്‍റെ ഹിന്ദുത്വ അജൻഡയെ നേരിടാൻ വിസമ്മതിക്കുകയും ചെയ്യുന്നത്, ആശയപരമായി അവർക്ക് എത്രമാത്രം വഴിതെറ്റിയെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയശൂന്യതയാണ് ഇവിടെ വെളിപ്പെടുന്നത്. ഇതിനെല്ലാം മകുടം ചാർത്തിക്കൊണ്ട്, കോക്രോച്ച് ജനതാ പാർട്ടിയുടെ യുവജന പ്രക്ഷോഭം ഇടത് വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ കൂടി വിജയമാണെന്ന വിചിത്രമായ അവകാശവാദവും വന്നു; തങ്ങൾ സംഘടിപ്പിക്കുകയോ നയിക്കുകയോ ചെയ്യാത്ത ഒരു പ്രക്ഷോഭത്തിന്‍റെ പോലും ക്രെഡിറ്റ് ഏറ്റെടുക്കാൻ ആവേശം കാണിക്കുന്ന ഇടതുപക്ഷം!
യുഡിഎഫ് സർക്കാരിന്‍റെ ആദ്യ 100 ദിവസത്തെ നടപടികളിൽ, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച 'പ്രിയദർശിനി' പദ്ധതിയോളം സാധാരണക്കാരെ നേരിട്ട് സ്പർശിച്ച മറ്റൊന്നുമില്ല. ഇതിന്‍റെ സാമ്പത്തിക ശാസ്ത്രം വളരെ ലളിതമാണ്: സ്ത്രീകൾ ലാഭിക്കുന്ന പണം ദുർവ്യയങ്ങളിലൂടെ അപ്രത്യക്ഷമാകുന്നില്ല; അത് നേരെ വിപണിയിലേക്ക് ഒഴുകുകയും, ഉപഭോഗത്തിന് ചെറുതെങ്കിലും ഉടനടിയുള്ള ഉത്തേജനം നൽകുകയും ചെയ്യുന്നു.
സിപിഎമ്മിന്‍റെ പ്രതികരണം സാമ്പത്തിക ശാസ്ത്രത്തിലുപരി കോമഡിയായിരുന്നു; പദ്ധതി ഓർഡിനറി ബസുകളെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ എന്നും വലിയ കെഎസ്ആർടിസി ശൃംഖലയുള്ള തിരുവനന്തപുരത്തിനാണ് കൂടുതൽ പ്രയോജനം ലഭിക്കുക എന്നും അവർ പരാതിപ്പെട്ടു. ഇടതുപക്ഷത്തിന്‍റെ പരമ്പരാഗത കോട്ടയായ മലബാറിന് കുറഞ്ഞ പ്രയോജനമേ ലഭിക്കൂ എന്നത് പദ്ധതിയുടെ പോരായ്മയായി ചിത്രീകരിക്കപ്പെട്ടു. വ്യക്തമായ ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു: ഒരു പതിറ്റാണ്ട് അധികാരത്തിലിരുന്നിട്ടും മലബാറിൽ കെഎസ്ആർടിസി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സിപിഎം നയിച്ച സർക്കാർ എന്തുകൊണ്ട് പരാജയപ്പെട്ടു?
ആശ വർക്കർമാരുടെയും മറ്റും വേതനം വർധിപ്പിക്കാനുള്ള യുഡിഎഫ് തീരുമാനം സിപിഎമ്മിനുള്ള ശക്തമായ തിരിച്ചടിയായി. കേരളത്തിലെ ഏറ്റവും നിർധനരായ തൊഴിലാളികളുടെ പരാതികൾ അവഗണിച്ച് അവരെ ദീർഘകാല പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിട്ട ഭരണമാണ് പടിയിറങ്ങിപ്പോയത്. അധികാരത്തിന്‍റെ അഹന്തയും ഉദാസീനതയും കാരണം പാവപ്പെട്ടവരെ അടഞ്ഞ വാതിലിനു മുന്നിൽ നിരാശ്രയരാക്കിയ ഒരു ഭരണകൂടത്തിനു കിട്ടിയ കുറ്റപത്രമായിരുന്നു ഇത്. ഏറെ പരിഹസിക്കപ്പെട്ട കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചതായിരുന്നു ജനവികാരത്തിനൊത്ത് പ്രതികരിച്ച മറ്റൊരു നടപടി. കേരളത്തിന്‍റെ സൂക്ഷ്മമായ പരിസ്ഥിതിക്ക് അനുയോജ്യമല്ലാതിരുന്ന ഈ പദ്ധതി കാരണം, പാവപ്പെട്ടവരുടെ അടുക്കളയിൽ വരെ മഞ്ഞ സർവേക്കല്ലുകൾ പ്രത്യക്ഷപ്പെട്ടു. ഭരണകൂടത്തിന്‍റെ ക്രൂരതയുടെ പ്രതീകമായി അതു മാറി. ജനങ്ങൾ തള്ളിക്കളഞ്ഞ പദ്ധതി അടിച്ചേൽപ്പിക്കാൻ എൽഡിഎഫ്, പ്രത്യേകിച്ച് സിപിഎം നിർബന്ധം പിടിച്ചു. തെരഞ്ഞെടുപ്പ് വിധി അവർക്കുള്ള മറുപടിയായി. ഇപ്പോൾ, നിർദേശിക്കപ്പെട്ട ബദൽ പദ്ധതി പോലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നു. സിപിഎമ്മിനെ സംബന്ധിച്ച് പൊതുജന കൂടിയാലോചനകൾ അപൂർവമായി മാത്രം ബുദ്ധിമുട്ടിച്ചിരുന്ന ഒരു പതിറ്റാണ്ടിനു ശേഷം ഇത് പരിചയമില്ലാത്ത ഒരു ശീലമാണ്.
അക്രമാസക്തമായി നടത്തപ്പെട്ട പിണറായി വിജയന്‍റെ നവകേരള യാത്രയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു തീരുമാനം. യാത്രക്കിടെ കരിങ്കൊടി കാണിച്ചവരെ ക്രൂരമായി മർദിച്ചെന്ന ആരോപണം നേരിടുന്ന ഗൺമാൻമാർക്കെതിരേ കേസെടുക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനം പൊതുജനം ഏറെ നാളായി കാത്തിരുന്നതാണ്. പിണറായി അവകാശപ്പെട്ടതുപോലെ ഈ അക്രമങ്ങളെ 'രക്ഷാപ്രവർത്തനം' എന്നു ചിത്രീകരിക്കാൻ കഴിയില്ലെന്ന്, സിപിഎം അണികൾ പോലും സ്വകാര്യമായി സമ്മതിച്ചിരുന്നു. അതിനാൽ, യുഡിഎഫിന്‍റെ തീരുമാനം ജനങ്ങളുടെ മനസിൽ തട്ടി.
അക്രമത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചെന്ന ആരോപണമാണ് മറ്റൊന്ന്. തൃശൂർ പൂരത്തിലെ അസ്വസ്ഥതകളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും ആരോപണവിധേയനായ എഡിജിപി തന്നെയാണ് ഇവിടെയും നോട്ടപ്പുള്ളി. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായിരുന്നു ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട നിമിഷം. എന്നിട്ടും സിപിഎം അദ്ദേഹത്തെ ന്യായീകരിച്ചു, ഹിന്ദുത്വത്തിനെതിരേ കേരളത്തിന്‍റെ പ്രതിരോധക്കോട്ടയെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയിൽ നിന്നുള്ള മറ്റൊരു വൈരുദ്ധ്യാത്മക പ്രതികരണമായിരുന്നു അത്. അതിലെ വൈരുദ്ധ്യം ഇതിലും വ്യക്തമാകാനില്ല.
ഓണക്കാലത്ത് സിവിൽ സപ്ലൈസ് വകുപ്പിന്‍റെ സമയബന്ധിതമായ ഇടപെടലും ക്ഷേമ പെൻഷനുകളുടെ വേഗത്തിലുള്ള വിതരണവും യുഡിഎഫിന്‍റെ ജനപ്രീതി വർധിപ്പിച്ചു. എന്നിരുന്നാലും സർക്കാരിനു മുകളിൽ ഒരു കാർമേഘം മൂടിനിൽക്കുന്നുണ്ട്: ഘടകകക്ഷികൾക്കിടയിലെ ഐക്യമില്ലായ്മ. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല, കോൺഗ്രസിന്‍റെ പരമ്പരാഗത ഗ്രൂപ്പ് വഴക്കുകൾ തന്നെയാണ് ഇതിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം അളിയന്‍റെ നിയമനം മന്ത്രി സണ്ണി ജോസഫ് പിൻവലിച്ചതോടെയാണ് സർക്കാരിന്‍റെ തുടക്കം തന്നെ പാളിയത്. അതിനെക്കാൾ ഉപരിയായി, മുസ്ലിം ലീഗ് പോലും പതിവില്ലാത്ത ഒരു ആഭ്യന്തര വെല്ലുവിളി നേരിടുകയാണ്, ഇത്തരം നിയമനങ്ങളെ അവരുടെ യുവജന വിഭാഗം പരസ്യമായി എതിർക്കുന്നു.
പിഎം ശ്രീ വിഷയത്തിൽ തങ്ങളുടെ നിലപാട് കേരളത്തോട് ബോധ്യപ്പെടുത്താനും യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കമ്മിറ്റി റിപ്പോർട്ട് വരുമെന്ന വാഗ്ദാനം അനിശ്ചിതത്വം വർധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതേസമയം പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച കർക്കശ നിലപാട് ഭരണമുന്നണി ലഘൂകരിച്ചേക്കുമെന്നതിന്‍റെ സൂചനകൾ ഏറിവരുകയും ചെയ്യുന്നു. ഒരിക്കൽ ഉച്ചത്തിൽ എതിർത്ത ഒരു വിഷയത്തിലെ പിന്മാറ്റം രാഷ്ട്രീയ വിശ്വാസ്യതയുടെ ആദ്യ പരീക്ഷണമായി മാറിയേക്കും.
യുഡിഎഫിന്‍റെ സമുദ്ര വികസന അവകാശവാദങ്ങളും ദുബായ് മോഡൽ നിക്ഷേപം കൊണ്ടുവരുമെന്ന വ്യവസായ മന്ത്രിയുടെ വാഗ്ദാനവും അസ്വാസ്ഥ്യജനകമായ ഒരു ചോദ്യം ഉയർത്തുന്നുണ്ട്: ഏറെ പുകഴ്ത്തപ്പെട്ട കേരള മോഡലിനു പകരം ദുബായ് ആണോ ഇപ്പോൾ കേരളത്തിന്‍റെ മാതൃക? വൻകിട വികസനത്തിന്‍റെ വാചാടോപങ്ങൾക്കു പിന്നിൽ ആഴത്തിലുള്ള ആശങ്കകൾ ഒളിഞ്ഞിരിപ്പുണ്ട്- കേരളത്തിന്‍റെ എത്ര ഭാഗം സ്വകാര്യവത്കരിക്കപ്പെടും, നിർധനരായ ജനസംഖ്യയുടെ എത്ര ശതമാനം പാർശ്വവത്കരിക്കപ്പെടും? വികസനത്തിന്‍റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലുണ്ടാകും.
പ്രാഥമിക ഘട്ടം കഴിഞ്ഞു; ഇനി യുഡിഎഫ് ഭരിക്കണം. സെക്രട്ടേറിയറ്റിൽ ഒരു യുവ സംരംഭകനുണ്ടായ അനുഭവം എല്ലാം വ്യക്തമാക്കുന്നുണ്ട്: കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ അടഞ്ഞ വാതിലുകളിൽ നിന്ന് വ്യത്യസ്തമായി വാതിലുകൾ ഇപ്പോൾ തുറന്നിരിക്കുന്നു- പക്ഷേ, ഉള്ളിൽ എന്തു ചെയ്യണമെന്നോ ആര് ചെയ്യണമെന്നോ ആർക്കുമൊരു നിശ്ചയവുമില്ല. സതീശന് വഴിമാറിക്കൊടുത്ത ശേഷം അവസരം പാർത്തിരിക്കുന്ന അസംതൃപ്തരായ കോൺഗ്രസ് ഗ്രൂപ്പുകൾ ഈ അവസരം മുതലെടുത്തേക്കും. കേരളത്തിലെ കോൺഗ്രസിനു നേതൃത്വം ഇല്ലാത്ത അവസ്ഥയിലായതിനാൽ, ഭരിക്കാൻ ഡൽഹിയിലെ പാർട്ടി നേതൃത്വത്തിന്‍റെ പച്ചക്കൊടി സർക്കാരിന് ആവശ്യമാണ്, ഇല്ലെങ്കിൽ ഈ മധുരവിധു വേഗത്തിൽ നിരാശയായി മാറും.