ദൃശ്യം സിനിമയുടെ പോസ്റ്റർ File
Special Story

കലാ മാധ്യമങ്ങൾ ജനങ്ങളെ വഴി തെറ്റിക്കരുത്

കൊലപാതകം നടത്തിയ ശേഷം മൃതശരീരം മറവുചെയ്യാൻ ദൃശ്യം സനിമയുടെ മോഡലാണ് ചില കൊലപാതകികൾ സ്വീകരിക്കുന്നത്

ജ്യോത്സ്യൻ

കലാ മാധ്യമങ്ങൾക്ക് ജനഹൃദയങ്ങളിൽ എപ്പോഴും ആഴത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പണ്ട് കെപിഎസി നാടക സംഘത്തിന്‍റെ നാടകങ്ങൾ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് വളരെ സഹായകരമായിരുന്നു. 'ബലികുടീരങ്ങളേ' എന്ന ആമുഖ ഗാനം ഇന്നും കേരളീയരുടെ മനസിൽ ഇന്നും മായാതെ മങ്ങാതെ കിടക്കുന്നു.

അതുപോലെ തന്നെ ദൂരദർശനിലെ മഹാഭാരതം, രാമായണം തുടങ്ങിയ സീരിയലുകൾ ഒരു പരിധി വരെ ബിജെപി അധികാരത്തിൽ കടന്നുവരുന്നതിന് സഹായകരമായിട്ടുണ്ട്. രാമ-ലക്ഷ്മണന്മാരെ അനുകരിച്ചുകൊണ്ട് കുട്ടികൾ നടത്തിയ അമ്പെയ്ത്ത് പലരുടെയും കാഴ്ച നഷ്ടപ്പെടുത്തിയതും വിസ്മരിക്കാനാവില്ല. ബെൻഹർ എന്ന ഇംഗ്ലീഷ് സിനിമ ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ ത്യാഗത്തിന്‍റെ ചരിത്രമാണ് ജനങ്ങളിൽ എത്തിക്കുന്നത്.

കലാ മാധ്യമങ്ങളുടെ നന്മയും തിന്മയും എപ്പോഴും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കാറുണ്ട്. അടുത്ത കാലത്ത് മലയാളികളുടെ മനസിൽ ആഴത്തിൽ വേരോടിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. അത് വ്യാപകമായി ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അതിന്‍റെ പരിണതഫലം എന്നോണം കൊലപാതകം നടത്തിയ ശേഷം മൃതശരീരം മറവുചെയ്യാൻ ദൃശ്യം സനിമയുടെ മോഡലാണ് ചില കൊലപാതകികൾ സ്വീകരിക്കുന്നത്. സിനിമയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനെ തൊട്ടടുത്തു പണിതിരുന്ന പൊലീസ് സ്റ്റേഷന്‍റെ അടിയിലാണ് മറവു ചെയ്തത്. ആ രീതി കേരളത്തിൽ ഇപ്പോൾ സാധാരണമായിരിക്കുന്നു.

അതിൽ ഏറ്റവും അവസാനത്തേത് അമ്പലപ്പുഴയിൽ വിജയലക്ഷ്മി എന്ന സ്ത്രീ കൊല ചെയ്യപ്പെട്ടതാണ്. ഇവിടെ അവരുടെ കാമുകൻ ജയചന്ദ്രനാണ് കൊലയാളി.

പെട്ടെന്നുണ്ടായ ഒരു വികാരത്തിലാണ് കൊലപാതകങ്ങളെല്ലാം നടക്കുന്നത്. ജയചന്ദ്രന്‍റെ സുഹൃത്തായ വിജയലക്ഷ്മി വേറൊരു സുഹൃത്തിനോട് ഫോണിൽ സംസാരിച്ചതാണ് ജയചന്ദ്രനെ പ്രകോപിപ്പിച്ചത്. തലയ്ക്ക് അടിച്ച്, വെട്ടുകത്തി കൊണ്ട് വെട്ടിയും കുത്തിയുമാണ് കൊലപാതകം നടത്തിയിട്ടുള്ളത്. കൊല നടത്തിയതിനു ശേഷം ആഭരണങ്ങൾ ഊരിയെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ കുഴിച്ചുമൂടി അതിന് മുകളിൽ മെറ്റലും സിമന്‍റും ഇട്ട് മറയ്ക്കുകയായിരുന്നു. എന്നാൽ എല്ലാ ക്രിമിനൽ കേസിലും എവിടെയെങ്കിലും ഒരു പഴുതുണ്ടാകും. ആ പഴുതിലൂടെ കുറ്റവാളി പിടിക്കപ്പെടുകയും ചെയ്യും.

സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പ്രേരകമായി നിൽക്കേണ്ടതാണ് സാമൂഹ്യ മാധ്യമങ്ങളും സിനിമ ഉൾപ്പെടെയുള്ള കലാരൂപങ്ങളും. എന്നാൽ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ പല സിനിമകളും ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും തെളിവ് നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇക്കാര്യം സർക്കാരും സമൂഹവും വളരെ ഗൗരവമായി പരിശോധിക്കണമെന്നും സമാധാനപൂർണമായ സാമൂഹ്യ അന്തരീക്ഷം വളർത്തുന്ന കലാ പ്രവർത്തനങ്ങൾ നടത്താൻ മുൻകൈയെടുക്കണം എന്നുമാണ് ജോത്സ്യന് പറയാനുള്ളത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു