BIS സ്റ്റാൻഡേർഡ്സ് പ്രകാരമുള്ള ISI മുദ്ര ഹെൽമെറ്റുകളിൽ നിർബന്ധം

 

freepik.com

Special Story

തലയിൽ വയ്ക്കുന്നതെല്ലാം ഹെൽമെറ്റല്ല..., സർട്ടിഫിക്കേഷൻ നിർബന്ധം...!

എല്ലാ ഇരുചക്ര വാഹന യാത്രികർക്കും ബിഐഎസ് മാനദണ്ഡങ്ങൾ (ഐഎസ് 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്

ബിഐഎസ് സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (ബിഐഎസ്) രാജ്യത്തുടനീളമുള്ള ഉപയോക്താക്കളോട് അഭ്യർഥിച്ചു. ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതിനും വിൽക്കുന്നതിനുമെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിലൂടെ തലയുടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച സംഭവിക്കുകയും ഹെൽമെറ്റിന്‍റെ ലക്ഷ്യം പരാജയപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കാൻ 2021 മുതൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിലുണ്ട്. എല്ലാ ഇരുചക്ര വാഹന യാത്രികർക്കും ബിഐഎസ് മാനദണ്ഡങ്ങൾ (ഐഎസ് 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്.

2025 ജൂൺ വരെ രാജ്യത്തുടനീളം 176 ഹെൽമെറ്റ് നിർമാതാക്കൾക്ക് സാധുവായ ബിഐഎസ് ലൈസൻസുകളുണ്ട്. റോഡരികിൽ പലരും വിൽക്കുന്ന പല ഹെൽമെറ്റുകൾക്കും ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലെന്നും ഇത് ഉപ/aക്താക്കൾക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും വകുപ്പ് നിരീക്ഷിച്ചു. റോഡപകടങ്ങളിൽ ഒട്ടേറെ മരണങ്ങൾക്കും ഇതു കാരണമാവുന്നുണ്ട്.

ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫാക്റ്ററികളിലും വിപണികളിലും ബിഐഎസ് പതിവായി നിരീക്ഷണം നടത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കിന്‍റെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ട അഞ്ഞൂറിലധികം ഹെൽമെറ്റ് സാംപിളുകൾ പരിശോധിക്കുകയും മുപ്പതിലധികം സെർച്ച് - ആൻഡ് - സീഷർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഡൽഹിയിലെ തെരച്ചിലിൽ ലൈസൻസ് കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ ഒമ്പത് നിർമാതാക്കളിൽ നിന്ന് 2,500ലധികം ഹെൽമെറ്റുകൾ പിടിച്ചെടുത്തു. 17 ചില്ലറ വിൽപ്പനശാലകളിലും, റോഡരികിലെ വിൽപ്പനശാലകളിലും നടത്തിയ സമാന നടപടികളിൽ നിലവാരമില്ലാത്ത അഞ്ഞൂറോളം ഹെൽമെറ്റുകൾ പിടിച്ചെടുക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

റോഡ് സുരക്ഷ മെച്ചപ്പെടുത്താനും നിലവാരമില്ലാത്ത ഹെൽമെറ്റുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനുമായി, ഇരുചക്ര വാഹന യാത്രികർക്ക് നിയമനനുസൃതമല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്ന നിർമാതാക്കളെയും ചില്ലറ വ്യാപാരികളെയും ലക്ഷ്യമിട്ട് രാജ്യവ്യാപക പ്രചാരണം ആരംഭിക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലാ കലക്റ്റർമാർക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും കത്തെഴുതിയിരുന്നു. വിപണിയിൽ ലഭ്യമായ ഹെൽമെറ്റുകളുടെ ഗുണനിലവാരത്തെയും റോഡിലെ ജീവൻ സംരക്ഷിക്കുന്നതിൽ അവയുടെ നിർണായക പങ്കിനെ കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഈ സംരംഭം.

ഹെൽമെറ്റ് നിർമാതാവിന് ലൈസൻസ് ഉണ്ടോ എന്ന് ഉപയോക്താവിനു തന്നെ പരിശോധിക്കാനുള്ള വ്യവസ്ഥ ബിഐഎസ് കെയർ ആപ്പിലും ബിഐഎസ് പോർട്ടലിലും ചേർത്തിട്ടുണ്ട്. കൂടാതെ ബിഐഎസ് കെയർ ആപ്പിൽ, ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള സൗകര്യവുമുണ്ട്.

രാജ്യവ്യാപകമായി നടത്തുന്ന ഉപഭോക്തൃ ബോധവത്ക്കരണ സംരംഭത്തിന്‍റെ ഭാഗമായി ഹെൽമെറ്റുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കുമുള്ള നിർബന്ധിത സർട്ടിഫിക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് 'മാനക് മിത്ര' വളന്‍റിയർമാർ ഉപയോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ക്വാളിറ്റി കണക്റ്റ് ക്യാംപെയ്‌നും ബിഐഎസ് സംഘടിപ്പിച്ചു വരുന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം