.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അഡ്വ. ജി. സുഗുണന്‍
ലോക ചരിത്രത്തില്‍ നിരന്തരമായി ജോലിസമയം കുറയ്ക്കുന്നതിനും, മാന്യമായ കൂലിക്കും വേണ്ടിയുള്ള പോരാട്ടങ്ങളും സമരങ്ങളും ആര്‍ക്കും കാണാന്‍ കഴിയുന്ന ഒന്നാണ്. അടിമ -ഉടമ സമ്പ്രദായത്തിലും, മധ്യകാലഘട്ടത്തിലും, ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയിലും, കൊളോണിയല്‍ കാലഘട്ടങ്ങളിലുമെല്ലാം അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട പകലന്തിയോളം പണിയെടുക്കുന്ന ജനതയാണുണ്ടായിരുന്നത്. നമ്മുടെ നാട്ടിലെ ജന്മി-മാടമ്പി വര്‍ഗം പാവപ്പെട്ട കീഴ്ജാതിക്കാരായ തൊഴിലാളികളെ മൃഗതുല്യരായി കാണുകയും, നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നിശ്ചിതമായ ഒരു കൂലി സമ്പ്രദായം പോലും ഇല്ലായിരുന്നു. ഈ സ്ഥിതി ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും ഈ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നു.
യൂറോപ്പിലെ വ്യവസായ വിപ്ലവവും ആ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ജോലി സമയം നിശ്ചയിച്ചുകിട്ടുന്നതിനുള്ള പ്രക്ഷോഭണങ്ങള്‍ അലയടിച്ചുയരാന്‍ കാരണമായിട്ടുള്ളത്. 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെ ഷിക്കാഗോയിലെ തൊഴിലാളികള്‍ ഉയര്‍ത്തിയ രക്തരൂഷിതമായ പ്രക്ഷോഭണം ആ കാലഘട്ടത്തിലെ പണിയെടുക്കുന്ന ജനകോടികളുടെ ആകെ വികാര പ്രകടനം തന്നെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു പരിധിവരെ ലോകം അംഗീകരിച്ച തൊഴിലാളി വര്‍ഗത്തിന്‍റെ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന മഹത്തായ തത്വത്തിന് നേരെയാണ് ഏറ്റവും വലിയ കൊലവിളി. ഇന്ന് ലോകത്തെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ജോലിസമയം ഏതാണ്ട് ഇരട്ടിയായി ഉയര്‍ത്തണമെന്നുള്ള അഭിപ്രായങ്ങളടക്കം ഈ കാലഘട്ടത്തില്‍ ആദ്യം പുറത്തുവിട്ടത് ലോക കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്‍റെ പുതിയ സാമ്രാട്ട് ഇലോന്‍ മസ്‌കും ചൈനയുടെ ജാക്ക്മായുമായിരുന്നു. ഇവരുടെ ജോലി സമയം ഗണ്യമായി വർധിപ്പിക്കണമെന്ന ആവശ്യമാണ് ഇന്ത്യയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ വന്‍കിട കുത്തക മുതലാളികള്‍ ഏറ്റെടുത്തിരുക്കുന്നത്. ഇന്ത്യയിലെ കുത്തക വ്യവസായികളും, ഭരണകൂടവും തൊഴില്‍ സമയം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇതിനകം ശക്തമായി തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
ജീവനക്കാരുടെ തൊഴില്‍ സമയം ഗണ്യമായി വർധിപ്പിക്കലടക്കമുള്ളവ ലക്ഷ്യമാക്കി തന്നെയാണ് നമ്മുടെ രാജ്യത്തെ പുതിയ തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ പാസാക്കിയെടുത്തിട്ടുള്ളതെന്ന കാര്യവും പകല്‍പോലെ വ്യക്തമാണ്. കേന്ദ്രം പാസാക്കിയ പുതിയ തൊഴില്‍ കോഡുകള്‍ തൊഴിലാളികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പുമൂലം ഇതുവരെ നടപ്പിലാക്കി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജോലി സമയം ഗണ്യമായി വർധിപ്പിച്ചുകൊണ്ടുള്ള ബില്ലുകള്‍ കേന്ദ്രഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള പല സംസ്ഥാന സര്‍ക്കാരുകളും ഇതിനകം പാസാക്കിയെടുത്തിട്ടുമുണ്ട്. ജോലിസമയം പ്രതിദിനം 12 മണിക്കൂര്‍ ആക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശമാണ് ഈ സംസ്ഥാന ബില്ലുകളിലുള്ളത്.
ഏറ്റവും ഒടുവില്‍ തൊഴില്‍ സമയം ആഴ്ചയില്‍ 90 മണിക്കൂറായി വർധിപ്പിക്കണമെന്ന് ലാര്‍സണ്‍ ആൻഡ് ടൂബ്രോ (എല്‍ ആൻഡ് ടി) ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇന്‍ഫോസിസ് തലവനായിരുന്ന എന്‍.ആര്‍.നാരായണ മൂര്‍ത്തി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി സര്‍ക്കാരിന്‍റെ ഒത്താശയോടെ ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും പിഴിഞ്ഞെടുക്കാന്‍ കോര്‍പ്പറേറ്റ് തലവന്‍മാര്‍ മത്സരിക്കുകയാണ്. നമ്മുടെ രാജ്യത്തെ സംഘടിതമേഖലയിലെ സ്ഥിരം തൊഴിലാളികള്‍ പോലും ചൈന, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഉത്പാദന ക്ഷമത ഉയര്‍ന്ന തലങ്ങളിലെ തൊഴിലാളികളെക്കാള്‍ കൂടുതല്‍ സമയം പണിയെടുക്കുന്നവരാണ്. ജോലി സമയം വർധിപ്പിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെയും സാമൂഹ്യജീവിതത്തെയും വിനാശകരമായി ബാധിക്കും. കൊള്ളലാഭം കൊയ്യാനായി തൊഴില്‍ സമയം വർധിപ്പിച്ചും ജോലിഭാരം അടിച്ചേല്‍പ്പിച്ചും ഇന്ത്യയിലെ തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയാണ്. ഇതേ തുടര്‍ന്ന് 2022ല്‍ 11,486 തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അധികമായി ചേര്‍ത്ത മൊത്തം മൂല്യത്തില്‍ വേതനവിഹിതം 1990-1991ല്‍ 27.6 ശതമാനമായിരുന്നത് 2022-2023ല്‍ 15.94 ശതമാനമായി ഇടിഞ്ഞു. ലാഭത്തിന്‍റെ വിഹിതം ഇക്കാലയളവില്‍ 19.06 ശതമാനത്തില്‍ നിന്ന് 51.92 ശതമാനമായി വർധിച്ചെന്നും വ്യവസായ മേഖലയെകുറിച്ചുള്ള വാര്‍ഷിക സർവേയില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ തൊഴിലില്ലായ്മയും വന്‍ രീതിയില്‍ പെരുകുകയാണ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആവശ്യപ്പെടുന്ന പ്രകാരം പ്രതിദിന തൊഴില്‍ സമയം 7 മണിക്കൂര്‍ ആയി പ്രഖ്യാപിക്കണമെന്നും, ആഴ്ചയില്‍ പ്രവര്‍ത്തി ദിവസം അഞ്ച് ആക്കണമെന്നും വ്യാപകമായ ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
സാമ്പത്തിക വളര്‍ച്ചയെന്നാല്‍ മൂലധനത്തിന്‍റെയും ലാഭത്തിന്‍റെയും അനിയന്ത്രിതമായ വളര്‍ച്ചയും അതിന്‍റെ അഭൂതപൂര്‍ണ്ണമായ കേന്ദ്രീകരണവുമാണ് കഴിഞ്ഞ ഒരു ദശകത്തിന്‍റെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും. ആ വളര്‍ച്ച നിര്‍ബാധം തുടരുന്നതിന് കൂടുതല്‍ കഠിനമായി അധ്വാനിക്കാന്‍ പണിയെടുക്കുന്നവര്‍ തയ്യാറാവണമെന്നാണ് കോര്‍പ്പറേറ്റ് മുതലാളിത്തവും അവരുടെ താല്പര്യ സംരക്ഷകരായ ഭരണകൂടവും ആവശ്യപ്പെടുന്നത്. ഉത്പാദനവും ലാഭവും വർധിപ്പിക്കുന്നതിന് കൂടുതല്‍ അധ്വാനശേഷി ആവശ്യമാണെന്ന വസ്തുത അംഗീകരിക്കലാണ് തൊഴില്‍ സമയം വർധിപ്പിക്കണമെന്ന തൊഴിലുടമകളുടെ 70,90 മണിക്കൂര്‍ അധ്വാനം എന്ന ആവശ്യത്തിലൂടെ വ്യക്തമാകുന്നത്. ലേകം അംഗീകരിച്ച 8 മണിക്കൂര്‍ തൊഴില്‍ സമയത്തെക്കാള്‍ 22 മുതല്‍ 42 മണിക്കൂര്‍ വരെ അധികം പണിയെടുക്കാന്‍ തൊഴിലാളി തയ്യാറാവണമെന്നാണ് കോര്‍പ്പറേറ്റ് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നത്. അതിനായി പുതിയ തൊഴില്‍ ശക്തിയെ വിന്യസിക്കുന്നതിനും, അതിന് കൂലി നല്‍കുന്നതിനുപകരം തൊഴില്‍ ചൂഷണം നിര്‍ദ്ദയം മനുഷ്യത്വരഹിതമായി തുടരാമെന്ന കോര്‍പ്പറേറ്റ് മുതലാളിത്ത വ്യാമോഹമാണ് സുബ്രഹ്മണ്യത്തിന്‍റെയും നാരായണമൂര്‍ത്തിയുടെയും ആവശ്യങ്ങളിലൂടെ പുറത്തുവരുന്നത്.
വാസ്തവത്തില്‍ രാജ്യത്തിന്‍റെ പുരോഗതിയെയും, സാമ്പത്തിക വളര്‍ച്ചയേയും തടസപ്പെടുത്തുന്ന ഘടകങ്ങള്‍ ഏന്തൊക്കെയാണ്? നടപ്പുവര്‍ഷം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് ദേശീയ സ്ഥിതിവിവരകണ്ക്ക് ഓഫീസിന്‍റെ നിഗമനം. 4 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വകാര്യ നിക്ഷേപമേഖലയിലെ ഇടിവും ഉപഭോക്ത ഉത്പന്ന മേഖലയിലെ മാറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. വിപണിയില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. വാങ്ങാന്‍ ജനങ്ങളുടെ കയ്യില്‍ പണമില്ല. കഴിഞ്ഞ 5 വര്‍ഷം സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ വർധന ഉണ്ടായിട്ടില്ലെന്ന് ആധികാരിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശമ്പളത്തില്‍ നാമമാത്രവർധന ഉണ്ടാകുമെങ്കിലും ഉയര്‍ന്ന വിലക്കയറ്റം കാരണം അതൊന്നും പ്രയോജനം ചെയ്യുന്നില്ല. തൊഴില്‍ രംഗം വ്യാപകമായി കരാര്‍വല്‍ക്കരിക്കപ്പെട്ടതോടെ ജീവനക്കാര്‍ അത്യാവശ്യ ചെലവുകള്‍ മാത്രമാണ് നിർവഹിക്കുന്നത്. രൂക്ഷമാകുന്ന തൊഴിലില്ലായ്മയും കൂടിയായതോടെ വിപണി സജീവമാകുന്നില്ല. നോട്ട് നിരോധനവും അശാസ്ത്രീയ ജി.എസ്.ടി വരുത്തിയ ആഘാതങ്ങളും വിട്ടുമാറിയിട്ടില്ല.
ജോലി ചെയ്യുന്ന മണിക്കൂറുകളിലല്ല, ഗുണനിലവാരത്തിലാണ് കാര്യമെന്ന് പറയുന്ന ചില വ്യവസായികളുമുണ്ട്. ജോലിചെയ്യുന്ന മണിക്കൂറുകള്‍ വർധിപ്പിക്കാതെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് വേണ്ടത് എന്ന് ആനന്ദ മഹീന്ദ്ര പറഞ്ഞു. എസ്.എന്‍.സുബ്രഹ്മണ്യത്തിന്‍റെ കഴിയുമെങ്കില്‍ ഞാറാഴ്ചയും ജോലി ചെയ്യണമെന്നും ഭാര്യയെ നോക്കി എത്രനേരമാണ് ഇരിക്കാന്‍ കഴിയുന്നതെന്നുമുള്ള അഭിപ്രായങ്ങള്‍ വ്യാപകമായ ചര്‍ച്ചക്ക് ഇടനല്‍കിയിട്ടുണ്ട്. സ്‌നേഹമയി ആയ ഭാര്യയെ നോക്കിയിരിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഞാറാഴ്ചകളില്‍ ഭാര്യയെ നോക്കിയിരിക്കാന്‍ താനും ഇഷ്ടപ്പെടുന്നതായി വ്യവസായി അഡാര്‍ പൂനെവാലെയും വ്യക്തമാക്കിയിട്ടുണ്ട്. ജോലിയും കുടുംബവും തുല്യപരിഗണനയില്‍ കൊണ്ടുപോയില്ലെങ്കില്‍ പങ്കാളികള്‍ നമ്മളെ വിട്ടുപോകുമെന്ന് വ്യവസായി ഗൗതം അദാനി പറയുകയുണ്ടായി. ജോലിയും കുടുംബവും ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുക്കലാണ്. ഒരിക്കലും ഒരാളുടെ തീരുമാനം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദാനിയും പറഞ്ഞിരുന്നു.
ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ പണിയെടുക്കുന്നവര്‍ക്ക് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പണിയെടുത്ത് തളര്‍ന്നവര്‍ക്ക് കാര്യക്ഷമത ഉറപ്പാക്കാന്‍ കഴിയില്ലെന്നതാണ് ശരി. വിശ്രമവും വിനോദവും അനിവാര്യമായ ഒന്നുമാണ്. വിശ്രമമില്ലാത്ത പണിയെടുക്കല്‍ ഗുണത്തെക്കാളേറെ ദേഷമായിരിക്കും തൊഴിലാളിക്കും വ്യവസായത്തിനും ഉണ്ടാക്കുക.
എല്ലുമുറിയെ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന സാധാരണക്കാരായ പാവപ്പെട്ട തൊഴിലാളിവര്‍ഗത്തിന്‍റെ ശക്തി ലോകത്തൊട്ടാകെ ക്ഷയിക്കുകയാണെന്നുള്ളതിന്‍റെ തെളിവാണ് ഇക്കൂട്ടര്‍ക്കെതിരായുള്ള പുതിയ കടന്നാക്രമണങ്ങള്‍. യൂറോപ്പിലും ഏഷ്യയിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തൊഴിലാളികള്‍ നടത്തുന്ന യോജിച്ച വന്‍ പ്രക്ഷോഭണങ്ങളെ ഈ അവസരത്തില്‍ വിസ്മരിക്കാന്‍ കഴിയുകയില്ല. എങ്കിലും ഇടതുപക്ഷ വിരുദ്ധരും തീവ്ര വലതുപക്ഷക്കാരുമെല്ലാം വിവിധ രാജ്യങ്ങളില്‍ ഇന്ന് അധികാരത്തിലാണ്. തൊഴിലാളി വര്‍ഗത്തിന്‍റെ വികാരം ഇക്കൂട്ടര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. അതിന്‍റെ ദുരന്തഫലം തന്നെയാണ് തൊഴില്‍ സമയം ഗണ്യമായി വർധിപ്പിക്കാനുള്ള നമ്മുടെ രാജ്യമടക്കമുള്ള വിവിധ രാജ്യങ്ങളിലെ കരുതിക്കൂട്ടിയുള്ള നീക്കങ്ങള്‍.
തൊഴില്‍ സമയം നീതീകരണമില്ലാതെ വർധിപ്പിക്കാനും, തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുമുള്ള കരുനീക്കങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടക്കുകയാണ്. അതുകൊണ്ട് തന്നെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരായി തൊഴിലാളികളാകെ ബോധപൂർവം മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന തൊഴിലാളി വര്‍ഗമാണ് നമ്മുടെ രാജ്യത്തേത്. അതുകൊണ്ട് തന്നെ കടുത്ത തൊഴിലാളി വിരുദ്ധമായ പുതിയ കരുനീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളികള്‍ തികഞ്ഞ ജാഗ്രത പാലിക്കേണ്ട സമയമാണിത്.
(ലേഖകന്‍റെ ഫോണ്‍: 9847132428)