ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ് :പിണറായി വിജയൻ

 

file photo

Special Story

വിജ്ഞാനാധിഷ്ഠിത വികസന നവകേരളത്തിലേക്ക്

ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്

Reena Varghese

പിണറായി വിജയൻ

മുഖ്യമന്ത്രി

വിജ്ഞാനാധിഷ്ഠിത വികസനത്തിന്‍റെ നവകേരളത്തിലേക്കുള്ള ചുവടുവയ്പ്പുകളുമായി നാം ഒരു പുതിയ വർഷത്തിലേക്കു കൂടി പ്രവേശിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും പുതിയ വെളിച്ചം വീശുന്ന കാലമാണിത്. ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ നേതൃത്വത്തിൽ വികസനത്തിന്‍റെയും സാമൂഹ്യ സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധ ആകർഷിക്കുന്ന "കേരള മാതൃക' നാം സൃഷ്ടിച്ചു. ഇത് കേവലം ഭരണപരമായ ഇടപെടൽ മാത്രമല്ല, മറിച്ച് മതനിരപേക്ഷതയിലും സമഭാവനയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ സാമൂഹ്യ മുന്നേറ്റം കൂടിയാണ്.

ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് സർക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്‍റെ ഭാഗമായാണ് സാമൂഹ്യ സുരക്ഷാരംഗത്ത് ഗൗരവ ഇടപെടലുകൾ നടത്തിവരുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 2,000 രൂപയായി വർധിപ്പിച്ചത് പാവപ്പെട്ടവനോടുള്ള കരുതലിന്‍റെ തെളിവാണ്. 64 ലക്ഷത്തോളം പേർക്കാണ് കൃത്യമായി പെൻഷൻ എത്തിക്കുന്നത്. പുറമെ, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

നാടിന്‍റെ ആരോഗ്യ- ശുചിത്വ പ്രവർത്തനങ്ങളിൽ രാപ്പകൽ പണിയെടുക്കുന്ന ആശാ വർക്കർമാർ അടക്കമുള്ള സ്‌കീം വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നൽകുന്ന അംഗീകാരമാണ്. വിവിധ മത്സര പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിലോ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കായി കണക്റ്റ് ടു വർക്ക് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചതും, വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വർധിപ്പിച്ചതും നവകേരളത്തിന്‍റെ അടിത്തറ ഭദ്രമാക്കാനാണ്. ഒരു വശത്ത് കേന്ദ്ര സർക്കാർ ജനക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറുമ്പോൾ, മറുവശത്ത് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഈ ജനപക്ഷ ബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തിൽ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ.

10 വർഷത്തിനുള്ളിൽ കേരളം കൈവരിച്ച ആരോഗ്യ- വിദ്യാഭ്യാസ നേട്ടങ്ങൾ ലോകത്തിനു തന്നെ അത്ഭുതമാണ്. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരന് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ശരാശരി ആയുർദൈർഘ്യം ഉയർത്തുന്നതിലും വികസിത രാഷ്‌ട്രങ്ങളോട് കിടപിടിക്കുന്ന നേട്ടം സ്വന്തമാക്കി. ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള ഏറ്റവും ആധുനികമായ ശസ്ത്രക്രിയകൾ പോലും നമ്മുടെ സർക്കാർ ആശുപത്രികളിൽ നടക്കുകയാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക്കായി. പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികൾ തിരികെ എത്തുന്ന കാഴ്ച. ലോകോത്തര നിലവാരമുള്ള ലാബുകളും സ്മാർട്ട് ക്ലാസ് മുറികളും ഇന്ന് സാധാരണക്കാരന്‍റെ മക്കൾക്ക് അന്യമല്ല. കേരളത്തെ ആഗോള വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗൗരവമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്.

കാലഹരണപ്പെട്ട രീതികളെ പാടെ ഉപേക്ഷിച്ച്, 2024-25 അധ്യയന വർഷം മുതൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകൾ വിദ്യാർഥികൾക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പഠനസൗകര്യവും ഗവേഷണ അഭിരുചിയും വളർത്താൻ സഹായിക്കും. കരിക്കുലം പരിഷ്‌കരണത്തിലൂടെയും ഡിജിറ്റൽ സർവകലാശാല പോലുള്ള നൂതന സംവിധാനങ്ങളിലൂടെയും വൈജ്ഞാനിക ഉത്പാദനത്തിനൊപ്പം തൊഴിൽ നൈപുണ്യവും ഉറപ്പാക്കാനാണ് ശ്രമം. പഠനത്തോടൊപ്പം ഇന്‍റേൺഷിപ്പും പ്രായോഗിക പരിശീലനവും നൽകുന്നതിലൂടെ യുവതയെ ലോകത്തെവിടെയും മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

ഒരു കാലത്ത് തകർച്ചയുടെ വക്കിലായിരുന്ന കെഎസ്ആർടിസിയെ ശാസ്ത്രീയ പരിഷ്‌കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാൻ സാധിച്ചു. ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കിയും പുതിയ ഇലക്‌ട്രിക് ബസുകൾ ഇറക്കിയും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് തുടക്കം കുറിച്ചു. കെ-സ്വിഫ്റ്റ് സർവീസുകൾ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ജനങ്ങൾ ഏറ്റെടുത്തു. അഴിമതിരഹിതമായ ഭരണനിർവഹണവും കൃത്യമായ ആസൂത്രണവും വഴി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും സാമ്പത്തികമായി സുസ്ഥിരമാക്കാനും സാധിച്ചു.

കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സ്വന്തമായി ശബ്ദിക്കാൻ പോലും കഴിയാതെ സമൂഹത്തിന്‍റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഭഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, വരുമാന മാർഗങ്ങൾ എന്നിവ ഉറപ്പാക്കി ദാരിദ്ര്യത്തിന്‍റെ വേരുകൾ തന്നെ അറുത്തുമാറ്റുന്ന ശാസ്ത്രീയമായ രീതിയാണ് കേരളം അവലംബിച്ചത്.

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. "നിക്ഷേപ സൗഹൃദ കേരളം' എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രായോഗികമായ യാഥാർഥ്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കേരളം കൈവരിച്ച മുന്നേറ്റം രാജ്യത്തിനു തന്നെ മാതൃകയാണ്. നിക്ഷേപകർക്കു മാത്രമല്ല, തൊഴിലാളികൾക്കും മികച്ച സുരക്ഷയും അന്തസും ഉറപ്പാക്കുന്ന തൊഴിൽ സൗഹൃദ അന്തരീക്ഷമാണ് ഇവിടെയുള്ളത്. സൂക്ഷ്മ- ചെറുകിട- ഇടത്തരം മേഖലയിൽ സംഭവിച്ചിട്ടുള്ള മാറ്റം നാടിന്‍റെ സാമ്പത്തിക ഭദ്രത വർധിപ്പിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഈ വ്യവസായ കുതിപ്പിന് കരുത്തുപകരുന്നത് മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്. ലോകത്തെ തന്നെ മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ നേതൃത്വത്തിൽ 5,000ത്തിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്നു സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ ഉൾപ്പെടെ കേരളം പരാമർശിക്കപ്പെട്ടു. നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങൾ നമ്മുടെ സ്റ്റാർട്ടപ്പുകളെ തേടിയെത്തുന്നുമുണ്ട്.

യുവാക്കൾ കേവലം തൊഴിലന്വേഷകർ എന്നതിൽ നിന്നു മാറി തൊഴിൽദാതാക്കളായി മാറുന്നു. സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മൂലധന സഹായം, മെന്‍റർഷിപ്പ്, ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കുന്നു. യുവാക്കളുടെ സർഗാത്മകമായ ആശയങ്ങൾക്കു വിപണി കണ്ടെത്താനും ആഗോളതലത്തിൽ സാന്നിധ്യം ഉറപ്പിക്കാനും ഈ സാഹചര്യം വലിയ സഹായമാണ് നൽകുന്നത്. ഐടി മേഖലയ്ക്കപ്പുറം കൃഷി, മത്സ്യബന്ധനം, ഡിജിറ്റൽ ഗവേണൻസ്, ആതുരസേവനം തുടങ്ങിയ മേഖലകളിലും സ്റ്റാർട്ടപ്പുകൾ വിപ്ലവം സൃഷ്ടിക്കുകയാണ്.

കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും വായ്പാ പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നിട്ടും കേരളം തകരാതെ പിടിച്ചുനിൽക്കുന്നു, തനത് വരുമാനം വർധിപ്പിക്കുന്നു.

കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുന്നവർക്കുള്ള മറുപടി നമ്മുടെ വളർച്ചാ കണക്കുകളാണ്. കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ 15 വർഷം കൊണ്ട് മൂന്നര മടങ്ങ് വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉൽപാദനം 2011-12ലെ 3.64 ലക്ഷം കോടിയിൽ നിന്ന് 2024-25ൽ 12.49 ലക്ഷം കോടി രൂപയായാണ് വളർന്നിരിക്കുന്നത്. കേരളത്തിന്‍റെ കടം കുറയുകയാണെന്നും രാജ്യത്തെ സംസ്ഥാനങ്ങളിൽ കടത്തിന്‍റെ കണക്കിൽ 15ാം സ്ഥാനത്തു മാത്രമാണ് കേരളം എന്നുമുള്ള രേഖകളും കേന്ദ്രം തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു.

സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്‍റെ കണക്കിൽ 11ാം സ്ഥാനത്തു നിന്ന് 7ാം സ്ഥാനത്തേക്ക് കേരളം ഉയർന്നതു സംബന്ധിച്ച വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. ഇതെല്ലാം മലയാളിക്ക് അഭിമാനം പകരുന്ന വാർത്തകളാണ്. കേരളത്തിന്‍റെ സാമ്പത്തിക രംഗത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണിവ.

കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർഥത്തിൽ ഭയപ്പെടുന്നത് "ഇടതുപക്ഷ ബദൽ' നയങ്ങളെയാണ്. ജനങ്ങളെ ചേർത്തുപിടിച്ച് എങ്ങനെ ഒരു നാടിനെ വളർത്താം എന്ന കേരളത്തിന്‍റെ മാതൃക തങ്ങളുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നവരാണ് വികസനത്തിനു തുരങ്കം വയ്ക്കുന്നത്.

എല്ലാർക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാത്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. കേന്ദ്രവിഹിതം തുലോം കുറവായിരുന്നിട്ടും സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുത്ത് പാവപ്പെട്ടവന്‍റെ സ്വപ്നം യാഥാർഥ്യമാക്കി. അതിനെ അട്ടിമറിക്കാൻ പല ഏജൻസികളെയും ഉപയോഗിച്ച് ചിലർ ശ്രമിച്ചെങ്കിലും ജനകീയ പിന്തുണയോടെ അതിനെ അതിജീവിച്ചു.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. കൽപ്പറ്റ നഗരത്തിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ മുഴുവൻ ഗുണഭോക്തൃ കുടുംബങ്ങൾക്കുമുള്ള വീടുകളുടെ കോൺക്രീറ്റ് ജനുവരി 15നു മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് ഈ സർക്കാരിന്‍റെ മുഖമുദ്ര എന്ന് തെളിയിക്കുന്നതാണ് ഇവയൊക്കെ.

വികസന നേട്ടങ്ങളെപ്പോലെ തന്നെ പ്രധാനമാണ് സാമൂഹ്യ അന്തരീക്ഷം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഗീയ വിദ്വേഷവും വിഭാഗീയതയും വേരുപിടിക്കുമ്പോൾ, മതനിരപേക്ഷതയുടെ കരുത്തുറ്റ കോട്ടയായി കേരളം നിലകൊള്ളുന്നു. മതനിരപേക്ഷ ചിന്താഗതിയാണ് കേരളത്തിന്‍റെ വികസനത്തിന് ആധാരശില. വർഗീയത നാടിന്‍റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിനെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ സാധിക്കണം.

അധികാരത്തിനു വേണ്ടി വർഗീയ ശക്തികളുമായി സന്ധി ചെയ്യുന്ന അവസരവാദ രാഷ്‌ട്രീയത്തിനല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷ ബദലിനാണ് ഈ കാലഘട്ടത്തിൽ പ്രസക്തി. അതാണ് ഈ സർക്കാരിന്‍റെയും നിലപാട്. അതുകൊണ്ടുതന്നെയാണ് 10 വർഷത്തിനുള്ളിൽ വർഗീയ സംഘർഷങ്ങളോ, ന്യൂനപക്ഷ വേട്ടയോ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത്.

നാം നേരിടുന്ന ചോദ്യം ലളിതമാണ്: വികസനവും സമാധാനവും തുടരണോ, അതോ വർഗീയതയും വികസന വിരുദ്ധതയും നാടിനെ തകർക്കണോ? നവകേരള നിർമിതിക്ക് വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതു സർക്കാരിന്‍റെ ജനപക്ഷ ബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് "വിഷൻ 2031'.

വരും വർഷങ്ങളിൽ കേരളത്തിന്‍റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാനും, ഓരോ കുടുംബത്തിന്‍റെയും ജീവിതനിലവാരം വികസിത രാഷ്‌ട്രങ്ങൾക്ക് സമാനമാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൃത്രിമ ബുദ്ധി, ഡാറ്റ സയൻസ് തുടങ്ങിയ നവീന സാങ്കേതിക വിദ്യകളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക- വ്യവസായ മേഖലകളിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ- 2031ലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

പരിസ്ഥിതി സൗഹൃദമായ ഹരിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനും ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്.ഭാവി തലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഇടതു സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ വെറുമൊരു ഉപഭോക്തൃ സംസ്ഥാനമായി നിലനിർത്താതെ, ലോകത്തിന് ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഉത്പാദന കേന്ദ്രമായി മാറ്റാൻ നാം മുന്നിട്ടിറങ്ങുകയാണ്. വികസനത്തിന്‍റെ ഗുണഫലങ്ങൾ എല്ലാ ജനങ്ങളിലേക്കും തുല്യമായി എത്തുന്നു എന്ന് ഉറപ്പുവരുത്തും.

ഭാവി വികസനത്തിനുള്ള നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിക്കാൻ സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്നൊരു പദ്ധതി ഇന്നാരംഭിക്കുകയാണ്. ഓരോ പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങൾ മനസിലാക്കി അവിടങ്ങളിൽ അനുയോജ്യ വികസനം എത്തിക്കാനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കാനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടാനും ഈ പദ്ധതി സഹായകരമാണ്. ഇതിനോടു പൊതുസമൂഹമാകെ നല്ല നിലയിൽ സഹകരിക്കണം.

നാടിന്‍റെ ഐക്യവും വികസനക്കുതിപ്പും തകർക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ കേരളം കൂടുതൽ കരുത്തോടെ നിലകൊള്ളും. തടസങ്ങൾ പലതുണ്ടാകാമെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയോടെ വിജ്ഞാന സമ്പദ്‌‌വ്യവസ്ഥയിലൂന്നുന്ന നവകേരള നിർമിതിക്കായി ഒരുമിച്ച് മുന്നേറാം. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യർ എന്ന നിലയിൽ ഒരുമയോടെ പുതിയ വർഷത്തിലേക്ക് നീങ്ങാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു