വിബിൻ മോഹൻ, എം.എസ്. ജിതിൻ.
ന്യൂഡൽഹി: എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പരിശീലന ക്യാംപിൽ നിന്ന് അഞ്ച് കളിക്കാരെ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ ഒഴിവാക്കി. ഇതിൽ എം.എസ്. ജിതിൻ, വിബിൻ മോഹൻ എന്നീ മലയാളി താരങ്ങളും ഉൾപ്പെടുന്നു.
ജിതിൻ ഫോർവേഡും വിബിൻ മോഹൻ മിഡ്ഫീൽഡറുമാണ്. ഡിഫൻഡർ അഷീർ അക്തർ, ഫോർവേഡ് മൻവീർ സിങ് (ജൂനിയർ), വിങ്ങർ മുഹമ്മദ് ഐമൻ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റു മൂന്നു പേർ.
ഇതിഹാസ സ്‌ട്രൈക്കർ സുനിൽ ഛേത്രിയും അദ്ദേഹത്തിന്‍റെ ബംഗളൂരു എഫ്‌സിയിലെ സഹതാരങ്ങളായ രാഹുൽ ഭേക്കെ, റോഷൻ സിങ് നവോറം എന്നിവരും ബംഗളൂരുവിൽ നടക്കുന്ന പരിശീലന ക്യാംപിൽ ചേർന്നതിനു തൊട്ടടുത്ത ദിവസമാണ് ഈ പുറത്താക്കൽ. വിരമിക്കൽ പിൻവലിച്ചെത്തിയ ഛേത്രി അടക്കം പുതിയ മൂന്നു പേർ കൂടിയാകുമ്പോൾ 28 പേരാണ് ക്യാംപിലുള്ളത്.
ഒക്റോബർ 9ന് സിംഗപ്പുരിനെതിരായ എവേ മത്സരവും, ഒക്റ്റോബർ 14ന് ഹോം മത്സരവും കളിക്കാനുള്ള ടീമിനെ സജ്ജമാക്കാനാണ് ക്യാംപ്.
30 പേരെയാണ് ക്യാംപിലേക്ക് ജമീൽ ആദ്യം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഛേത്രി ഉൾപ്പെടെ 14 കളിക്കാരെ വിട്ടുനൽകാൻ മൂന്ന് ക്ലബ്ബുകൾ വിസമ്മതിച്ചിരുന്നു. ബംഗളൂരു എഫ്‌സിയിൽ നിന്ന് ഏഴ് കളിക്കാരെയും ഈസ്റ്റ് ബംഗാളിൽ നിന്ന് മൂന്ന് പേരെയും പഞ്ചാബ് എഫ്.സി.യിൽ നിന്ന് നാല് പേരെയും ആദ്യം വിട്ടുനൽകിയിരുന്നില്ല. ഈ മാസം അവസാനത്തോടെ കളിക്കാരെ വിട്ടയക്കുമെന്ന് ക്ലബ്ബുകൾ അറിയിച്ചിരുന്നു.