കല്യാൺ ചൗബെ
ലോകത്തെ മുൻനിര ലീഗുകളുടെ പ്രവർത്തനരീതികൾ പഠിച്ചാണ് ഞങ്ങൾ ഈ നയങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അടുത്ത 21 വർഷത്തിനുള്ളിൽ രാജ്യത്തെ മികച്ച രണ്ട് ലീഗുകളെ എങ്ങനെ വികസിപ്പിക്കണം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.കല്യാൺ ചൗബെ, AIFF പ്രസിഡന്‍റ്
ഇന്ത്യൻ ഫുട്ബോൾ ലീഗുകളുടെ ഘടന മാറ്റാൻ ലക്ഷ്യമിട്ട് AIFF പുതിയ കർമ്മപദ്ധതി പ്രഖ്യാപിച്ചു. യൂറോപ്യൻ ലീഗുകളുടെ മാതൃകയിൽ 22 അംഗ ഗവേണിംഗ് കൗൺസിലിനും മാനേജ്മെന്‍റ് കമ്മിറ്റിക്കും രൂപം നൽകി. വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിനെ സാമ്പത്തികമായും സാങ്കേതികമായും ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് ഈ നീക്കം.
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ അടുത്ത 21 വർഷത്തേക്കുള്ള ബൃഹത്തായ വികസന രേഖ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) പുറത്തിറക്കി. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ്, സ്പെയിനിലെ ലാ ലിഗ, ജർമ്മനിയിലെ ബുന്ദസ് ലിഗ തുടങ്ങിയ ലോകോത്തര ഫുട്ബോൾ ലീഗുകളുടെ ഭരണഘടനയും പ്രവർത്തനരീതിയും പഠിച്ച ശേഷമാണ് AIFF ഈ പുതിയ മാറ്റങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെയും (ISL) ഐ-ലീഗിന്‍റെയും നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി രണ്ട് ഉന്നതതല സമിതികളെ AIFF നിയോഗിച്ചു:
ഗവേണിങ് കൗൺസിൽ: ലീഗിന്‍റെ ഏറ്റവും ഉയർന്ന മേൽനോട്ട സമിതിയാണിത്. AIFF പ്രസിഡന്‍റ് അല്ലെങ്കിൽ വൈസ് പ്രസിഡന്‍റ് തലവനാകുന്ന ഈ സമിതിയിൽ 22 അംഗങ്ങളുണ്ടാകും. എല്ലാ ഐഎസ്എൽ ക്ലബ് ഉടമകളും, AIFF ഭാരവാഹികളും, വാണിജ്യ പങ്കാളികളും, സ്വതന്ത്ര വിദഗ്ധരും ഇതിൽ ഉൾപ്പെടും. സാമ്പത്തിക കാര്യങ്ങളിലും പ്രധാന നയരൂപീകരണങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നത് ഈ സമിതിയായിരിക്കും.
മാനേജ്മെന്‍റ് കമ്മിറ്റി: ലീഗിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഈ സമിതിയുടെ ചുമതല. AIFF സെക്രട്ടറി ജനറൽ അധ്യക്ഷനായ ഈ 11-അംഗ സമിതിയിൽ ക്ലബ് സിഇഒമാരും വാണിജ്യ പ്രതിനിധികളുമുണ്ടാകും. ഓരോ മാസവും ഈ സമിതി യോഗം ചേർന്ന് ലീഗിന്‍റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും.
സുതാര്യതയും പ്രൊഫഷണലിസവും
ലീഗുകളുടെ നടത്തിപ്പ് കൂടുതൽ പ്രൊഫഷണൽ ആക്കുന്നതിനായി ആറ് ഉപസമിതികളെയും നിയോഗിച്ചിട്ടുണ്ട്. അച്ചടക്കം, പെരുമാറ്റച്ചട്ടം, ഫിഫ (FIFA) - എഎഫ്സി (AFC) ചട്ടങ്ങളുടെ പാലനം എന്നിവ ഈ സമിതികൾ നിരീക്ഷിക്കും.
കുറഞ്ഞ മത്സരങ്ങളും എഎഫ്സി സ്ഥാനവും
നിലവിലെ സാഹചര്യത്തിൽ ഐഎസ്എൽ ടീമുകൾക്ക് സീസണിൽ 13 മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിക്കുന്നുള്ളൂ. എഎഫ്സി ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ ഒരു ടീം സീസണിൽ കുറഞ്ഞത് 24 മത്സരങ്ങൾ കളിക്കണമെന്നാണ് ചട്ടം. മത്സരങ്ങളുടെ എണ്ണം കുറവാണെങ്കിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് ഏഷ്യൻ ടൂർണമെന്‍റുകളിൽ ക്വോട്ട നൽകണമെന്ന് ആവശ്യപ്പെട്ട് AIFF ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തിൽ എഎഫ്സിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഫെഡറേഷൻ.