ഷാപുർ സദ്രാൻ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാൻ താരം ഷാപുർ സദ്രാൻ അപൂർവരോഗത്തിനു കീഴടങ്ങി. 38 വയസായിരുന്നു അദ്ദേഹത്തിന്. ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന ഹൈപ്പർ- ഇൻഫ്ലമേറ്ററ്ററി സിൻഡ്രോം ബാധിച്ച് ന‍്യൂഡൽഹിയിലെ സ്വകാര‍്യ ആശുപത്രിയിൽ ഏറെനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്‍റെ മരണവിവരം എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഷാപുർ സദ്രാന്‍റെ വിയോഗത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നായിരുന്നു എക്സ് പോസ്റ്റ്.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്‍റെ ഉദയകാലത്ത് ടീമിൽ പ്രധാനിയായിരുന്നു ഷാപുർ. 2009ൽ നെതർലൻഡ്സിനെതിരേയാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അഫ്ഗാനിസ്ഥാനു വേണ്ടി 44 ഏകദിനങ്ങളിൽ നിന്ന് 43 വിക്കറ്റും 36 ടി20 മത്സരങ്ങളിൽ നിന്ന് 37 വിക്കറ്റും നേടിയിട്ടുണ്ട്.
2015 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനു വേണ്ടി 10 വിക്കറ്റുകളാണ് താരം പിഴുതത്. ഇതോടെ ആ ടൂർണമെന്‍റിൽ അഫ്ഗാനിസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി. നിരവധി യുവതാരങ്ങൾക്ക് പ്രചോദനമായ താരമാണ് ഷാപുർ സദ്രാനെന്ന് പിസിബി പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.