മിച്ചൽ സ്റ്റാർക്ക്, കപിൽ ദേവ്, ഡെയ്‌ൽ സ്റ്റെയിൻ
മെൽബൺ: ബ്രറ്റ് ലീയ്ക്കും മിച്ചൽ ജോൺസണും ശേഷം ഓസ്ട്രേലിയ കണ്ട മികച്ച പേസർമാരിലൊരാളാണ് മിച്ചൽ സ്റ്റാർക്ക്. പേസുകൊണ്ടും സ്വിങ് കൊണ്ടും എതിരാളികളെ വീഴ്ത്താൻ താരത്തിന് എളുപ്പം സാധിക്കും. അങ്ങനെ ഒരുപാട് വിക്കറ്റുകൾ മിച്ചൽ സ്റ്റാർക്ക് വീഴ്ത്തിയിട്ടുമുണ്ട്.
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിൽ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ കപിൽദേവിന്‍റെയും ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്റ്റെയിന്‍റെയും റെക്കോഡ് തകർക്കാനുള്ള സുവർണാവസരം മിച്ചൽ സ്റ്റാർക്കിനെ തേടിയെത്തിരിക്കുകയാണ്.
105 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 433 വിക്കറ്റുകൾ നേടിയിട്ടുള്ള സ്റ്റാർക്കിന് ഒരു വിക്കറ്റ് കൂടി വീഴ്ത്താൻ സാധിച്ചാൽ കപിൽ ദേവിനെ മറികടക്കാം. 131 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 434 വിക്കറ്റുകളാണ് കപിൽ ദേവ് വീഴ്ത്തിയിട്ടുള്ളത്. അതേസമയം, 7 വിക്കറ്റ് കൂടി വേണം സ്റ്റെയിനെ മറികടക്കാൻ.
439 വിക്കറ്റുകളാണ് സ്റ്റെയിൻ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഓസ്ട്രേലിയയിലെ ഡാർവിനിൽ വരുന്ന ഓഗസ്റ്റ് 13ന് ബംഗ്ലാദേശിനെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഈ നേട്ടം സ്റ്റാർക്ക് കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിലവിൽ 8 മത്സരങ്ങളിൽ നിന്നും 46 വിക്കറ്റുകളുമായി ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിലെ ബൗളർമാരുടെ പട്ടികയിൽ മുന്നിലാണ് താരം. 708 വിക്കറ്റുകളുമായി സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണും 563 വിക്കറ്റുകളുമായി ഗ്ലെൻ മഗ്രാത്തും 567 വിക്കറ്റുകളുമായി നേഥൻ ലിയോണുമാണ് ഈ പട്ടികയിൽ സ്റ്റാർക്കിന് മുന്നിലുള്ള ഓസ്ട്രേലിയൻ താരങ്ങൾ.