ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് കളിക്കും; വാടക പ്രശ്നം പരിഹരിച്ചു, ഒരാഴ്ചയ്ക്കകം നൽകേണ്ടത് 28 ലക്ഷം രൂപ
കൊച്ചി: ആശങ്കകൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ ഐ എസ് എൽ മത്സരത്തിലെ കേരള ബ്ളാസ്റ്റേഴ്‌സ് - മുംബൈ എഫ് സി പോരാട്ടം ഞായറാഴ്ച രാത്രി 7.30 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 2026 (ഐഎസ്എല്‍) സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കൊച്ചിയിൽ ശനിയാഴ്ച രാവിലെ നാടകീയ സംഭവങ്ങളാണ് നടന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, ടീം പ്രതിനിധികളെ പുറത്താക്കി. പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുൻപ് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുവദിച്ചിരുന്നില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ടി വരികയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഡിയം വാടക ഉയർത്താനുള്ള ജിസിഡിഎയുടെ നീക്കം. രണ്ട് ലക്ഷമെന്നത് 4.20 ലക്ഷമായി വർധിപ്പിക്കാനായിരുന്നു തീരുമാനം. എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമായത്. നേരത്തെ കോഴിക്കോട് നടത്താൻ നിശ്ചയിച്ച മത്സരം കൊച്ചിയിൽ നടത്താൻ തീരുമാനിച്ചത് വാടക കുറയ്ക്കുമെന്ന ജിസിഡിഎയുടെ വാക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു. നേരത്തെ രണ്ട് ലക്ഷം നൽകിയാൽ മതി എന്നായിരുന്നു അറിയിച്ചത്. എന്നാൽ, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ശനിയാഴ്ച രാവിലെ 11.30 നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും, റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഇറക്കിവിട്ട ജിസിഡിഎ പിന്നാലെ സ്റ്റേഡിയത്തിലുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ഓഫിസും പൂട്ടി. മത്സരത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി ഓഫിസിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന്‍റെ യും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ യും (എഐഎഫ്എഫ്) അധികൃതരെയാണ് ജിസിഡിഎ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പുറത്താക്കിയത്. ഇതിനു ശേഷം ഓഫിസ് മുറി പൂട്ടുകയും ചെയ്തു. ഒരു ലക്ഷം രൂപ കോഷൻ ഡെപ്പോസിറ്റ് ആയി ബ്ളാസ്റ്റേഴ്സ് നൽകിയത് ജിസിഡിയയുടെ കൈവശം ഉണ്ടായിരുന്നു. എന്നിട്ടും മെയിന്‍റനൻസ് ഫീ ആയി 28 ലക്ഷം രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് ജിസിഡിഎ വാശി പിടിക്കുകയായിരുന്നു, ഇതിനിടെ മത്സരത്തിനായി മുംബൈ ടീം കൊച്ചിയിലെത്തുകയും ചെയ്തു. ഒടുവിൽ മാരത്തോൺ ചർച്ചകൾക്കൊടുവിൽ രാത്രി വൈകി മത്സരം നടത്താൻ ജിസിഡിഎ അനുവാദം നൽകുകയായിരുന്നു. ഒരാഴ്ചയ്ക്കകം 28 ലക്ഷം രൂപ കെട്ടിവെയ്ക്കാമെന്ന ഉറപ്പിന്മേലാണ് ജിസിഡിഎ അയഞ്ഞത്. ജിസിഡിഎ യുടെ അനാവശ്യ പിടിവാശിയാണ് മത്സരം അവസാന നിമിഷം വരെ അനിശ്‌ചിതത്വത്തിലാക്കാൻ കാരണമായത്.