ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍
മയാമി: ലോകകപ്പ് ഫുട്ബോൾ കാലത്ത് പ്രവചനങ്ങൾക്ക് പഞ്ഞമില്ല. 2010 ലോകകപ്പിൽ ജർമനിയുടെയും സ്പെയ്നിന്‍റെയും മത്സരഫലങ്ങൾ കൃത്യമായി പ്രവചിച്ച പോൾ നീരാളി ഹീറോയായിരുന്നു. പോൾ നീരാളിക്കുശേഷം "പ്രവാചകൻ'മാർ പിന്നെയും വന്നു. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലെയും ജേതാക്കളെ കൃത്യമായി പ്രവചിച്ച ജർമൻ ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ജോക്വിം ക്ലമന്‍റാണ് ഫുട്ബോൾ പ്രേമികളെ അദ്ഭുതപ്പെടുത്തിയത്. എന്നാൽ ഇക്കുറി ക്ലമന്‍റിന്‍റെ കണക്കുകൂട്ടലുകൾ പാടേ തെറ്റി.
നോക്കൗട്ടിൽ ബ്രസീലിനെ കീഴടക്കി ജപ്പാൻ മുന്നേറുമെന്നായിരുന്നു ക്ലമന്‍റിന്‍റെ പ്രധാന പ്രവചനങ്ങളിലൊന്ന്. ജപ്പാനെ ഒന്നിനെതിരേ രണ്ടു ഗോളിന് ബ്രസീൽ തോൽപ്പിച്ചതോടെ ക്ലമന്‍റിന്‍റെ ആ പ്രവചനം പൊളിഞ്ഞു. ക്ലമന്‍റിനെ കളിയാക്കി ബ്രസീൽ സൂപ്പർ താരം നെയ്മർ രംഗത്തെത്തുകയും ചെയ്തു.
ഫൈനലിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തി നെതർലൻഡ്സ് ലോക ചാംപ്യൻമാരാകുമെന്നത് ക്ലമന്‍റിന്‍റെ മറ്റൊരു പ്രവചനം. റൗണ്ട് ഒഫ് 32ൽ മൊറോക്കോയോടു പെനൽറ്റി ഷൂട്ടൗട്ടിൽ മുട്ടുകുത്തി ഓറഞ്ച് പട പുറത്തേക്കു വഴിതേടിയപ്പോൾ ക്ലമന്‍റിന്‍റെ ആ പ്രവചനവും തെറ്റി. ഇതോടെ സ്പെയ്ൻ- നെതർലൻഡ്സ് സെമി ഫൈനൽ പോരാട്ടമെന്ന ക്ലമന്‍റിന്‍റെ കണക്കുകൂട്ടലും വിഫലം. രാജ്യങ്ങളുടെ ജിഡിപി, ജനസംഖ്യ, ഫിഫ റാങ്കിങ്, ഫുട്ബോൾ സംസ്കാരം തുടങ്ങിയ ആഴത്തിലുള്ള സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കിയ ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ചായിരുന്നു ക്ലമന്‍റിന്‍റെ പ്രവചനങ്ങൾ.