എസ്. വെങ്കട്ടരാമൻ
പോണ്ടിച്ചേരി: സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുക്കാത്തതിന്‍റെ പേരിൽ കോച്ചിനെ താരങ്ങൾ ബാറ്റുകൊണ്ട് മർദിച്ചു. പോണ്ടിച്ചേരി അണ്ടർ 19 ടീം പരിശീലകനായ എസ്. വെങ്കട്ടരാമനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രൗണ്ടിൽ വച്ച് മൂന്നു താരങ്ങൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന് വാരിയെല്ലിനും തോളെല്ലിനും പരുക്കേറ്റ വെങ്കട്ടരമണയുടെ നെറ്റിയിൽ 20 തുന്നലുണ്ട്. കോച്ചിനെ മർദിച്ച കാർത്തികേയൻ, അരവിന്ദ് രാജ്, സന്തോഷ് കുമാർ എന്നീ താരങ്ങൾക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികൾ ഒളിവിലാണെന്നാണ് വിവരം. കരുതികൂട്ടിയുള്ള ആക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്. താരങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ വ‍്യക്തമാക്കിയിട്ടുണ്ട്.