അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശി.
ഗോഹട്ടി: ജസ്പ്രീത് ബുംറയ്ക്കും ട്രെന്‍റ് ബൗൾട്ടിനും പിന്നാലെ ജോഷ് ഹേസൽവുഡിനെയും പഞ്ഞിക്കിട്ട വൈഭവ് സൂര്യവംശി ഐപിഎല്ലിന്‍റെ ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആദ്യ പരാജയം സമ്മാനിച്ചു. രാജസ്ഥാൻ റോയൽസ് ഈ ജയത്തോടെ പോയിന്‍റ് പട്ടികയിലെ ലീഡ് ഉയർത്തുകയും ചെയ്തു.
മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് അടിച്ചെടുത്തു. രാജസ്ഥാൻ 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയും ചെയ്തു.
40 പന്തിൽ 4 ബൗണ്ടറിയും 4 സിക്സും അടക്കം 63 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ രജത് പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. രാജസ്ഥാനു വേണ്ടി സൂര്യവംശിയെ കൂടാതെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും അർധ സെഞ്ചുറി നേടി.
രാജസ്ഥാനു വേണ്ടി ജോഫ്രാ ആർച്ചർ, രവി ബിഷ്ണോയി, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജയും സന്ദീപ് ശർമയും ഓരോ വിക്കറ്റ് നേടി. ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ജോഫ്രാ ആർച്ചർ എറിഞ്ഞ ആദ‍്യ പന്തിൽ തന്നെ ഓപ്പണിങ് ബാറ്റർ ഫിൽ സോൾട്ട് (0) മടങ്ങി. ആർച്ചർ എറിഞ്ഞ ബൗൺസർ സോൾട്ടിന് പ്രതിരോധിക്കാനായില്ല.
എന്നാൽ രണ്ടാം വിക്കറ്റിൽ വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് ബൗണ്ടറികൾ പറത്തി സ്കോർ ബോർഡ് ഉയർത്തി. 7 പന്തുകൾ മാത്രമെ പടിക്കൽ നേരിട്ടുള്ളുവെങ്കിലും 3 ബൗണ്ടറി അടക്കം 14 റൺസ് നേടി. ആർച്ചറിനു തന്നെയായിരുന്നു വിക്കറ്റ്. പടിക്കൽ പുറത്താവുമ്പോൾ ടീമിന് 45 റൺസുണ്ടായിരുന്നു. കോലി മറുവശത്ത് നിന്ന് ടീമിനെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും രവി ബിഷ്ണോയിയുടെ പന്തിൽ ക്ലീൻ ബൗൾഡായി. പവർപ്ലേ പൂർത്തിയാവുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലായിരുന്നു ആർസിബി.
മത്സരത്തിൽ നിന്ന്
കൃണാൽ പാണ്ഡ‍്യയും (1), ജിതേഷ് ശർമയും (5) തിളങ്ങിയില്ല. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ടിം ഡേവിഡ് 9 പന്തിൽ നിന്നും 13 റൺസെടുത്ത് കളം വിട്ടു. റൊമാരിയോ ഷെപ്പേർഡ് 200 സ്ട്രൈക്ക്റേറ്റിൽ 11 പന്തിൽ 22 റൺസെടുത്തത് ടീമിന്‍റെ സ്കോർ ഉയരാൻ സഹായകരമായി. ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ വെങ്കടേഷ് അയ്യർ വളരെ പതുക്കെ സിംഗിളുകളുമായി തുടങ്ങി അവസാന ഓവറുകളിൽ ബൗണ്ടറികളും സിക്സറും പറത്തി 15 പന്തിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന് വിശ്വസ്തനായ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (13) പെട്ടെന്നു തന്നെ നഷ്ടമായി. എന്നാൽ, ധ്രുവ് ജുറലിനെ സാക്ഷി നിർത്തി വൈഭവ് സൂര്യവംശി അടിച്ചു തകർക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ഭുവനേശ്വർ കുമാറിന്‍റെ ആദ്യ ഓവറിൽ രണ്ട് ബൗണ്ടറിയടിച്ച വൈഭവ്, ഓസ്ട്രേലിയയുടെ സ്റ്റാർ ബൗളർ ജോഷ് ഹേസൽവുഡിനെ വരവേറ്റത് തുടർച്ചയായ മൂന്നു ഫോറും ഒരു സിക്സും പറത്തിക്കൊണ്ടാണ്.
ധ്രുവ് ജുറലിന്‍റെ സ്ക്വയർ കട്ട്.
സീസണിൽ തന്‍റെ രണ്ടാം അർധ സെഞ്ചുറിയും പതിനഞ്ചുകാരൻ പതിനഞ്ച് പന്തിൽ പൂർത്തിയാക്കി. 26 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും സഹിതം 78 റൺസെടുത്ത് വൈഭവ് മടങ്ങുമ്പോൾ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സെഞ്ചുറി കടന്നിരുന്നു.
എന്നാൽ, തൊട്ടടുത്ത പന്തിൽ കൃണാൽ പാണ്ഡ്യ ഷിമ്രോൺ ഹെറ്റ്മെയറെ കൂടി പുറത്താക്കി. ക്യാപ്റ്റൻ റിയാൻ പരാഗും (3) വന്നതു പോലെ മടങ്ങി. പക്ഷേ, വൈഭവ് നൽകിയ വെടിക്കെട്ട് തുടക്കം രാജസ്ഥാന് അതിനകം സുരക്ഷിതമായ റൺ റേറ്റ് ഉറപ്പാക്കിയിരുന്നു.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ജുറലും രവീന്ദ്ര ജഡേജയും ചേർന്ന് ടീമിനെ ജയത്തോട് അടുപ്പിക്കുകയായിരുന്നു. 43 പന്ത് നേരിട്ട ജുറൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 81 റൺസെടുത്ത് പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 25 പന്തിൽ പുറത്താകാതെ 24 റൺസും നേടി.