വിക്കറ്റ് വീഴ്ത്തിയ പ്രഫുൽ ഹിംഗെയുടെ ആഹ്ലാദ പ്രകടനം
ഹൈദരാബാദ്: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. നിശ്ചിത 20 ഓവറിൽ ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ‍്യം രാജസ്ഥാൻ റോയൽസിന് മറികടക്കാനായില്ല. 18.6 ഓവർ ബാറ്റ് ചെയ്ത രാജസ്ഥാൻ 159 റൺസിന് ഓൾഔട്ടായി. ഇതോടെ 57 റൺസിന് സൺറൈസേഴ്സ് വിജയിച്ചു. സൺറൈസേഴ്സിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ പ്രഫുൽ ഹിംഗെയും സാക്കിബ് ഹസനുമാണ് രാജസ്ഥാനെ തകർത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലെ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. പ്രഫുൽ എറിഞ്ഞ ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ വെടിക്കെട്ട് താരം വൈഭവ് സൂര‍്യവംശി (0) മടങ്ങി. നാലാം പന്തിൽ ധ്രുവ് ജുറൽ (0) ബൗൾഡായി. അവസാന പന്തിൽ ലുവൻ ഡെ പ്രിട്ടോറിയസിനെയും (0) പുറത്താക്കിയതോടെ 3 വിക്കറ്റ് നഷ്ടത്തിൽ ഒരു റൺസെന്ന നിലയിലായി രാജസ്ഥാൻ.
മത്സരത്തിൽ നിന്ന്
രണ്ടാം ഓവർ എറിഞ്ഞ സാക്കിബ് ഹുസൈന്‍റെ പന്തിൽ യശസ്വി ജയ്സ്വാളും മടങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. മൂന്നാം ഓവറിൽ ക‍്യാപ്റ്റൻ റിയാൻ പരാഗിനെയും ഗ‍്യാലറിയിലേക്ക് പറഞ്ഞ് വിട്ട് പ്രഫുൽ മത്സരം സൺറൈസേഴ്സിന് അനുകൂലമാക്കി മാറ്റി. എന്നാൽ ഈ കൂട്ടതകർച്ചയിൽ നിന്നും രവീന്ദ്ര ജഡേജ- ഡൊണോവൻ ഫെരെയ്‌ര സഖ‍്യം ചേർത്ത കൂട്ടുകെട്ടാണ് തുണയായത്.
ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ റൺസ് ഉയർന്നെങ്കിലും 15ാം ഓവറിൽ സാക്കിബ് ഹുസൈൻ എറിഞ്ഞ ഓഫ് കട്ടർ ഡെലിവറിയിൽ ഡൊണോവൻ ഫെരെയ്‌ര ക്ലീൻബൗൾഡായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഉടനെ തന്നെ രവീന്ദ്ര ജഡേജയും പുറത്തായതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെന്ന നിലയിലായി രാജസ്ഥാൻ. പിന്നാലെയെത്തിയ ജോഫ്രാ ആർച്ചർ 5 പന്തിൽ 2 റൺസിനും രവി ബിഷ്ണോയി റൺസൊന്നും നേടാതെയും പുറത്തായി. സാക്കിബിന് തന്നെയായിരുന്നു ഇരുവരുടെയും വിക്കറ്റ്. തുഷാർ ദേശ്പാണ്ഡെ (11 പന്തിൽ 25) അവസാന ഓവറുകളിൽ റൺസ് കണ്ടെത്തിയെങ്കിലും ഇഷാൻ മലിങ്കയ്ക്ക് വിക്കറ്റ് നൽകി മടങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് അടിച്ചെടുത്തു. 44 പന്തിൽ 8 ബൗണ്ടറിയും 6 സിക്സും അടക്കം 91 റൺസ് അടിച്ചെടുത്ത ഇഷാൻ കിഷനാണ് ടീമിന്‍റെ ടോപ് സ്കോറർ.
രാജസ്ഥാനു വേണ്ടി ജോഫ്രാ ആർച്ചർ രണ്ടും സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡേ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ജോഫ്രാ ആർച്ചർ എറിഞ്ഞ ആദ‍്യ ഓവറിലെ ആദ‍്യ പന്തിൽ തന്നെ അഭിഷേക് ശർമ പൂജ‍്യത്തിന് പുറത്തായി. ഓഫ് സൈഡിലെ കവറിനു പുറത്തേക്ക് വമ്പൻ അടിക്ക് ശ്രമിച്ചാണ് താരം മടങ്ങിയത്. മൂന്നാമാനായി എത്തിയ ഇഷാൻ കിഷനാണ് മറുവശത്ത് നിന്ന് ബൗണ്ടറി പറത്തി റൺസ് ഉയർത്തിയത്.
ആർച്ചർ- നന്ദ്രെ ബർഗർ കൂട്ടുകെട്ടിനെ നേരിടുകയെന്നത് സൺറൈസേഴ്സ് ബാറ്റർമാർക്ക് അൽപ്പം പ്രയാസമേറിയ കാര‍്യമായിരുന്നു. അതിനാൽ 4 ഓവർ പൂർത്തിയായപ്പോൾ 28 റൺസ് മാത്രമാണ് സൺറൈസേഴ്സിന് അടിച്ചെടുക്കാനായത്. അതിവേഗതയിൽ പന്തെറിയുന്ന ബൗളർമാരുടെ സ്പെൽ കഴിഞ്ഞ് അഞ്ചാം ഓവർ എറിഞ്ഞ സന്ദീപ് ശർമയ്ക്കെതിരേ അധിക റൺസ് കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയായി. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലായിരുന്നു ടീം. ട്രാവിസ് ഹെഡിന് ഇത്തവണ ട്വന്‍റി20യ്ക്ക് വേണ്ട വിധത്തിലുള്ള പ്രകടനമൊന്നും കാഴ്ച്ചവയ്ക്കാനായില്ല. 18 പന്തിൽ നിന്ന് ആകെ നേടിയത് 18 റൺസാണ്.
രാജസ്ഥാൻ ക‍്യാപ്റ്റൻ റിയാൻ പരാഗ് എറിഞ്ഞ പന്ത് സിക്സർ പറത്താനുള്ള ശ്രമം പാളുകയും ഡൊണോവൻ ഫെരെയ്‌ര ക‍്യാച്ച് എടുക്കുകയുമായിരുന്നു. എന്നാൽ ഇതേ സമയം ഇഷാൻ ഒരുവശത്ത് നിന്ന് ബൗണ്ടറിയും സിംഗിളുകളും നേടി മുന്നേറുന്നുണ്ടായിരുന്നു. ഇഷാനൊപ്പം വമ്പൻ അടിക്കാരൻ ഹെൻറിക് ക്ലാസനും എത്തിയതോടെ ഹൈദരാബാദ് ഭേദപ്പെട്ട സ്കോറിലെത്തി. മൂന്നാം വിക്കറ്റിൽ 24 പന്തിൽ നിന്നുമാണ് ഇരുവരും 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയത്. 26 പന്തുകൾ മാത്രമെ ക്ലാസൻ നേരിട്ടുള്ളൂവെങ്കിലും 40 റൺസ് അടിച്ചെടുക്കാനായി. നിതീഷ് കുമാർ റെഡ്ഡി 13 പന്തിൽ 28 റൺസും അനികേത് വർമ 5 പന്തിൽ 6 റൺസും നേടി പുറത്തായപ്പോൾ സലീൽ അറോറ 13 പന്തിൽ 24 റൺസും നേടി പുറത്താവാതെ നിന്നു.