ഫിൽ സോൾട്ടിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ഇറ്റാലിയൻ താരങ്ങൾ.
കൊൽക്കത്ത: ഫുട്ബോളിൽ ഇംഗ്ലണ്ടും ഇറ്റലിയും നേർക്കുനേർ നിന്നാൽ അത് ഉറപ്പായും ഒരു ത്രില്ലറായിരിക്കും. എന്നാൽ ക്രിക്കറ്റിൽ ഇംഗ്ലണ്ട് വൻസ്രാവും ഇറ്റലി ചെറുമീനുമാണ്. പക്ഷേ, ഇംഗ്ലണ്ടിന്‍റെ പെരുമയ്ക്കു മുന്നിൽ അത്ര പെട്ടെന്നൊന്നും കീഴടങ്ങാൻ ട്വന്‍റി20 ലോകകപ്പിലെ നവാഗതരായ ഇറ്റലി തയാറായിരുന്നില്ല. അവർ വീരോചിതം പൊരുതിത്തന്നെ കീഴടങ്ങി.
ഗ്രൂപ്പ് സിയിലെ പോരിൽ 24 റൺസിനാണ് ഇംഗ്ലണ്ടിനോട് ഇറ്റലി തോൽവി വഴങ്ങിയത്. ജയത്തോടെ വെസ്റ്റിൻഡീസിന് പിന്നാലെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നു. സ്കോർ: ഇംഗ്ലണ്ട്- 202/7 (20 ഓവർ). ഇറ്റലി- 178 (20).
ടോസ് നേടി ബാറ്റെടുത്ത ഇംഗ്ലണ്ട് വിൽ ജാക്സിന്‍റെ (22 പന്തിൽ 53*) അർധ ശതകത്തിന്‍റെയും ടോം ബാന്‍റൺ (21 പന്തിൽ 30), ഫിൽ സാൾട്ട് (15 പന്തിൽ 28), സാം കറൻ (19 പന്തിൽ 25) എന്നിവരുടെയും ബലത്തിലാണ് ഇരുന്നൂറിന് മുകളിലൊരു സ്കോർ പടുത്തുയർത്തിയത്.
ചേസ് ചെയ്ത ഇറ്റലിക്കുവേണ്ടി ബെൻ മാനെന്‍റി (25 പന്തിൽ 60), ഗ്രാന്‍റ് സ്റ്റ്യുവർട്ട് (23 പന്തിൽ 45), ഓപ്പണർ ജസ്റ്റിൻ മോസ്ക (34 പന്തിൽ 43) എന്നിവർ വീറോടെ പൊരുതി. നാലാം വിക്കറ്റിൽ മാനെന്‍റി- മോസ്ക സഖ്യം വാരിയ 92 റൺസ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. എങ്കിലും മാനെന്‍റിയെ മടക്കി വിൽ ജാക്സ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
12-ാം ഓവറിൽ രണ്ടു ഫോറും രണ്ടു സിക്സുമടക്കം 20 റൺസിന് ജാക്സിനെ ശിക്ഷിച്ചശേഷമാണ് മാനെന്‍റി വീണത്. പിന്നാലെ മോസ്കയും ഡഗ് ഔട്ടിലെത്തി. ആക്രമിച്ചു കളിച്ച ഗ്രാന്‍റ് സ്റ്റ്യുവർട്ട് 19-ാം ഓവറിൽ സാം കറന് കീഴടങ്ങിയതോടെ ഇറ്റലിയുടെ വിജയപ്രതീക്ഷ പൊലിഞ്ഞു. ഇംഗ്ലണ്ടിനായി സാം കറൻ, ജാമി ഓവർട്ടൺ എന്നിവർ മൂന്ന് വീതം വിക്കറ്റ് വീതം സ്വന്തമാക്കി.