ബാബർ അസം
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ 133 റൺസിന് ഓൾഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ആകെ 33.5 ഓവർ മാത്രമാണ് ബാറ്റ് ചെയ്തത്. ഇംഗ്ലണ്ടിനു വേണ്ടി 10 ഓവറിൽ നിന്നും 42 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്ങാണ് പാക്കിസ്ഥാനെ തകർത്തത്.
ജോഷ് ടങ്ങിനു പുറമെ പേസർമാരായ ജോഫ്രാ ആർച്ചറും ഒല്ലി റോബിൻസണും മൂന്നു വിക്കറ്റ് വീഴ്ത്തി. 43 റൺസ് അടിച്ചെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ ടോപ്സ്കോറർ. സൗദ് ഷക്കീലിനു പുറമെ മുഹമ്മദ് അബ്ബാസും (21) അരങ്ങേറ്റക്കാരൻ റസുള്ളയും (11) മാത്രമാണ് പാക്കിസ്ഥാൻ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. ബാബർ അസം അടക്കമുള്ള മറ്റു താരങ്ങൾ വീണ്ടും നിരാശപ്പെടുത്തി. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ പാക്കിസ്ഥാന് തിരിച്ചടി നേരിട്ടിരുന്നു.
8 റൺസ് സ്കോർ ചേർത്തപ്പോൾ തന്നെ ഓപ്പണിങ് ബാറ്റർ സയിം അയൂബിന്‍റെ (0) വിക്കറ്റ് നഷ്ടമായി. പിന്നാലെ തന്നെ അസാൻ അവൈസും( 9) പുറത്തായതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലേക്കെത്തി പാക്കിസ്ഥാൻ. മൂന്നാമനായി ഇറങ്ങിയ അബ്ദുള്ള ഷഫീഖിന് ആകെ 3 റൺസാണ് അടിച്ചെടുക്കാനായത്. ഒല്ലി റോബിൻസണ് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു താരം. ഇടങ്കയ്യൻ ബാറ്റർ ഷാൻ മസൂദും (5) ക‍്യാപ്റ്റൻ ബാബർ അസമും (7) മോശം പ്രകടനം പുറത്തെടുത്ത് ആരാധകരെ നിരാശപ്പെടുത്തി.
സൗദ് ഷക്കീൽ നൽകിയ ചെറുത്ത് നിൽപ്പിന്‍റെ ബലത്തിലാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെതിരേ അൽപ്പമെങ്കിലും റൺസ് നേടിയത്. പിന്നീട് എത്തിയവർക്കും കാര‍്യമായി തിളങ്ങാൻ സാധിക്കാതെ വന്നതോടെ 133 റൺസെന്ന കുഞ്ഞൻ സ്കോറിലൊതുങ്ങുകയായിരുന്നു പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരേ തുടർച്ചയായി ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ടതിനു ശേഷം 7 താരങ്ങളെ തിരിച്ചുവിളിച്ച പിസിബിയുടെ നടപടിക്കു ശേഷം നടന്ന മൂന്നാം ടെസ്റ്റിലാണ് വീണ്ടും പാക്കിസ്ഥാൻ ദയനീയ പ്രകടനം പുറത്തെടുത്തിരിക്കുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് അടിച്ചെടുത്തിട്ടുണ്ട്.