പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കാലിക്കറ്റ് ഹീറോസ് - കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്.

 
Sports

പ്രൈം വോളി: കൊല്‍ക്കത്തയെ വീഴ്ത്തി കാലിക്കറ്റിന് ആദ്യജയം

ആദ്യ അഞ്ച് കളിയും തോറ്റ് സെമി സാധ്യത അവസാനിച്ച കാലിക്കറ്റ് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്

Sports Desk

ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസസണില്‍ ആദ്യജയം കുറിച്ച് നിലവിലുള്ള ചാംപ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ തുടർച്ചയായ സെറ്റുകളിൽ കീഴടക്കി (15-10, 15-11, 15-12). മോഹന്‍ ഉക്രപാണ്ഡ്യന്‍ ആണ് കളിയിലെ താരം.

ആദ്യ അഞ്ച് കളിയും തോറ്റ് സെമി സാധ്യത അവസാനിച്ച കാലിക്കറ്റ് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. തോറ്റിട്ടും കഴിഞ്ഞ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഷമീമുദ്ദീന്‍റെ ഉശിരന്‍ പ്രകടനത്തിലൂടെയായിരുന്നു തുടക്കം. കൊല്‍ക്കത്തയുടെ അപകടകാരിയായ അശ്വില്‍ റായിയുടെ സെര്‍വുകള്‍ ഷമീമുദ്ദീൻ കൃത്യമായി ബ്ലോക്ക് ചെയ്തു. അശോക് ബിഷ്‌ണോയിയുടെ ഒന്നാന്തരം സെര്‍വുകളുമായപ്പോള്‍ കാലിക്കറ്റ് കളംപിടിച്ചു.

ഇതിനിടെ കൊല്‍ക്കത്തയുടെ വിദേശ താരം മാര്‍ട്ടിന്‍ ടകവര്‍ സൂപ്പര്‍ സ്‌പൈക്കുകളിലൂടെ കാലിക്കറ്റിനെ ഞെട്ടിച്ചു. പക്ഷേ, സെര്‍വീസ് പിഴവുകള്‍ അവര്‍ക്ക് വിനയായി.

രണ്ടാം സെറ്റില്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ കളംനിറഞ്ഞു. ഒന്നാന്തരം പാസുകളിലൂടെ ക്യാപ്റ്റന്‍ അറ്റാക്കര്‍ക്കമാര്‍ക്ക് ഊര്‍ജം പകരുകയായിരുന്നു. സന്തോഷ് കൂടി ആക്രമണത്തില്‍ എത്തിയതോടെ കാലിക്കറ്റിന്‍റെ കളി വേഗത്തിലായി. വികാസ് മാനും ഷമീമും ചേര്‍ന്ന് മികച്ച ബ്ലോക്കുകള്‍ തീര്‍ത്തു. ഇതോടെ കൊല്‍ക്കത്തയുടെ ആക്രണനിര പതറി.

ഇതിനിടെ സെര്‍വീസ് പിഴവുകൾ കാലിക്കറ്റിനും തിരിച്ചടിയായി. കൊല്‍ക്കത്ത തിരിച്ചടിക്കാന്‍ തുടങ്ങിയെങ്കിലും, പങ്കജ് ശര്‍മയുടെ സ്‌പൈക്ക് പുറത്തേക്കായതോടെ കാലിക്കറ്റ് രണ്ടാം സെറ്റ് പിടിച്ചു. പ്രതിരോധത്തില്‍ ഷമീം തിളങ്ങിയതോടെ കാലിക്കറ്റ് തിരിച്ചുവരുകയായിരുന്നു.

കൊല്‍ക്കത്ത സെറ്റര്‍ ജിതിന്‍റെ പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഘട്ടത്തിലെല്ലാം കാലിക്കറ്റ് മികച്ച പ്രതിരോധം കാട്ടി തടഞ്ഞു. ആക്രമണനിരയില്‍ സന്തോഷും തരുഷ ചാമത് ഒരുപോലെ തിളങ്ങിയതോടെ കാലിക്കറ്റ് ഏകപക്ഷീയമായ സെറ്റുകള്‍ കുറിച്ച് മൂന്ന് പോയിന്‍റും സ്വന്തമാക്കി.

സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഞായറാഴ്ച കാലിക്കറ്റ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ശനിയാഴ്ച് വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ