തുർക്കിക്കെതിരായ ഗോൾ ആഘോഷിക്കുന്ന പരാഗ്വെയുടെ മത്യാസ് ഗലാർസയും സഹതാരങ്ങളും.

 
FIFA World Cup

മിന്നൽ ഗോളിൽ തുർക്കിയെ വീഴ്ത്തി പത്തംഗ പാരാഗ്വെ; തുർക്കി പുറത്ത്!

മത്യാസ് ഗലാർസയുടെ 64-ാം സെക്കൻഡ് മിന്നൽ ഗോളും പത്ത് പേരുമായി നടത്തിയ കനത്ത പ്രതിരോധവും പാരാഗ്വെയുടെ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. തുർക്കി പുറത്തായി.

Sports Desk

സാൻ ഫ്രാൻസിസ്കോ: ആവേശം അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിൽ തുർക്കിയെ എതിരില്ലാത്ത ഒരു ഗോളിനു തകർത്ത് പാരാഗ്വെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കി. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ 64-ാം സെക്കൻഡിൽ മത്യാസ് ഗലാർസ നേടിയ മിന്നൽ ഗോളാണ് പാരാഗ്വെയ്ക്ക് ടൂർണമെന്‍റിലെ ആദ്യ ജയം സമ്മാനിച്ചത്.

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ തുർക്കി, രണ്ടാം പരാജയത്തോടെ ടൂർണമെന്‍റിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമുകളിലൊന്നായി മാറി. രണ്ടാം പകുതി മുഴുവൻ 10 പേരുമായാണ് പാരാഗ്വെ തുർക്കിയുടെ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചത്.

ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഇരു ടീമുകൾക്കും ഈ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. എന്നാൽ, കളി തുടങ്ങി ഒരു മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ പാരാഗ്വെ തുർക്കിയെ ഞെട്ടിച്ചു. മിഡ്ഫീൽഡർ ആൻഡ്രേസ് ക്യൂബാസ് തുർക്കി താരങ്ങളിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഹൂലിയോ എൻസീസോയ്ക്ക് നൽകി. എൻസീസോ നീട്ടിനൽകിയ പാസ് സ്വീകരിച്ച മത്യാസ് ഗലാർസ, തുർക്കി പ്രതിരോധ താരം മെരിഹ് ഡെമിറാലിന്‍റെ കാലുകൾക്കിടയിലൂടെ തൊടുത്ത തകർപ്പൻ ഇടങ്കാലൻ ഷോട്ട് ഗോളി ഉഗുർകാൻ കാക്കിറിനെ മറികടന്ന് വലയിൽ പതിച്ചു (1-0).

ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്. ഗലാർസ തന്നെയാണ് മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്'.

ഗോൾ വഴങ്ങിയതോടെ തുർക്കി സമനിലയ്ക്കായി കനത്ത ആക്രമണം അഴിച്ചുവിട്ടു. മെർട്ട് മുൽദൂർ തൊടുത്ത ഒരു തകർപ്പൻ ഹെഡർ പാരാഗ്വെ ഗോൾപോസ്റ്റിന്‍റെ ക്രോസ്ബാറിലും പോസ്റ്റിലും ഒരേപോലെ ഇടിച്ചുതെറിച്ചപ്പോൾ തുർക്കിക്ക് ഭാഗ്യം തുണച്ചില്ല.

റെഡ് കാർഡിന്‍റെ പുതിയ നിയമം, വിവാദം

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സ്റ്റേഡിയത്തെ നാടകീയ നിമിഷങ്ങളിലേക്ക് നയിച്ചുകൊണ്ട് പാരാഗ്വെയുടെ സൂപ്പർ താരം മിഗുവൽ അൽമിറോൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഫുട്ബോളിലെ പുതിയ നിയമപ്രകാരം, കളിക്കളത്തിൽ തർക്കങ്ങളോ സംഘർഷാവസ്ഥയോ ഉണ്ടാകുമ്പോൾ കളിക്കാർ വായ മൂടിപ്പിടിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ചതിനെ തുടർന്നാണ് ടൂർണമെന്‍റിലെ ഈ പുതിയ നിയമപ്രകാരമുള്ള ആദ്യ ചുവപ്പ് കാർഡ് അൽമിറോണിന് ലഭിച്ചത്.

രണ്ടാം പകുതിയിൽ ഒരു ഗോളിന് മുന്നിലാണെങ്കിലും ഒരു കളിക്കാരൻ കുറവായ പാരാഗ്വെ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. തുർക്കിയുടെ നിരന്തരമായ ആക്രമണങ്ങളും പാരാഗ്വെയുടെ കനത്ത പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു രണ്ടാം പകുതി.

തുർക്കി ക്യാപ്റ്റൻ ഹകാൻ ചൽഹാനോഗ്ലു തൊടുത്ത വോളി നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. തുടർന്ന് ഡെനിസ് ഗുൽ ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ക്ലോസ്റേഞ്ച് ഹെഡറും, കെനാൻ യിൽദിസ് എടുത്ത ഷോട്ടുകളും ലക്ഷ്യം കാണാതെ പോയതോടെ തുർക്കിയുടെ മടക്കയാത്ര ഉറപ്പായി. അർദ ഗുലർ, കെനാൻ യിൽദിസ് എന്നിവരെ കൃത്യമായ ഡബിൾ മാർക്കിങ്ങിലൂടെ പൂട്ടാൻ പാരാഗ്വെ പരിശീലകൻ ഗുസ്താവോ അൽഫാരോ ഒരുക്കിയ തന്ത്രങ്ങൾ പൂർണ വിജയമായി.

ജൂൺ 25-ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പാരാഗ്വെ ഓസ്‌ട്രേലിയയെ നേരിടും. നോക്കൗട്ട് യോഗ്യത ഉറപ്പാക്കാൻ ഇരു ടീമുകൾക്കും ഈ മത്സരം ജീവൻമരണ പോരാട്ടമാണ്.

തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവിന്‍റെ പരാതി; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

പിഎം ശ്രീ കേരളത്തിന് വേണ്ട; പ്രമേയം പാസാക്കി ‍യൂത്ത് ലീഗ്

ഗണേഷ് കുമാറിനെ പുറത്താക്കിയ നടപടി ആഘോഷമാക്കി പത്തനാപുരം എൻഎസ്എസ് യൂണിറ്റ്; മധുരം വിതരണം ചെയ്ത് പ്രസിഡന്‍റ്

"ഭാര്യയുടെ കൊലയാളിയെ കണ്ടെത്തിയില്ലെങ്കിൽ ഞാൻ മരിക്കും"; പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ വന്‍പ്രതിഷേധം