ബ്രസീലിനു വേണ്ടി ഇരട്ട ഗോൾ നേടിയ മാത്യൂസ് കുഞ്ഞയുടെ ആഹ്ളാദ നൃത്തം.

 
FIFA World Cup

ഹെയ്തിയെ തകർത്ത് വിന്‍റേജ് ബ്രസീൽ

ഫിഫ ഫുട്ബോൾ ലോകകപ്പ് 2026: ഫിലാഡൽഫിയയിൽ കാനറി വസന്തം; ഹെയ്തിയെ തകർത്ത് ബ്രസീലിന് ആദ്യ ജയം (3-0)

Sports Desk

ഫിലാഡൽഫിയ: ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്നതിന്‍റെ സമ്മർദത്തിൽ ഇറങ്ങിയ മുൻ ലോക ചാംപ്യന്മാരായ ബ്രസീലിന് ഹെയ്തിക്കെതിരേ തകർപ്പൻ ജയം. ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തിൽ കരുത്തരായ ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും നേടി ബ്രസീൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. കളിയിലെ തകർപ്പൻ പ്രകടനത്തോടെ ഗ്രൂപ്പിൽ നിന്ന് റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ ബ്രസീൽ സജീവമാക്കി.

മത്സരത്തിന്‍റെ ആദ്യ വിസിൽ മുഴങ്ങിയതു മുതൽ ബ്രസീൽ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ, ഹെയ്തിയുടെ പ്രതിരോധം തുടക്കത്തിൽ മികച്ച രീതിയിൽ നിലയുറപ്പിച്ചിരുന്നു. നാലാം മിനിറ്റിൽ തന്നെ ഹെയ്തി ഡിഫെൻഡർ കാർലൻസ് ആർക്കസിന് മഞ്ഞക്കാർഡും കിട്ടി.

23-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. വിനീഷ്യസ് ജൂനിയർ ബോക്സിന്‍റെ ഇടതുഭാഗത്ത് നിന്നു തൊടുത്ത ഷോട്ട് ഹെയ്തി ഗോൾ കീപ്പർ പ്ലാസിഡ് തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ നിന്നു പന്ത് വലയിലെത്തിക്കാൻ മാത്യൂസ് കുഞ്ഞയ്ക്ക് അധികം പ്രയത്നിക്കേണ്ടി വന്നില്ല.

36-ാം മിനിറ്റിൽ ബ്രസീൽ ലീഡ് ഉയർത്തി. വീണ്ടും വിനീഷ്യസ് ജൂനിയറിന്‍റെ മാന്ത്രിക സ്പർശം. വിനിയുടെ തകർപ്പൻ പാസിൽ നിന്നു പന്ത് സ്വീകരിച്ച കുഞ്ഞ തന്നെ, ഹെയ്തി പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബോക്സിനുള്ളിൽ നിന്ന് വെടിയുണ്ട കണക്കെയുള്ള ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് ഗോൾ വലയുടെ മുകളിലെ കോണിലേക്ക് പായിച്ചു.

ഇതിനിടെ, റഫീന്യക്ക് പരിക്കേറ്റതിനെത്തുടർന്ന് പകരക്കാരനായി റയാൻ കളത്തിലിറങ്ങി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) ബ്രസീലിന്‍റെ മൂന്നാം ഗോളും വന്നു. ലൂക്കാസ് പാക്വറ്റ നൽകിയ മനോഹരമായ ഒരു ലോങ് പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയർ ഇത്തവണ അസിസ്റ്റിനു പകരം നേരിട്ടു തന്നെ ലക്ഷ്യം കണ്ടു. ഹെയ്തി പ്രതിരോധത്തെ അതിവേഗം കൊണ്ട് മറികടന്ന വിനി, ഗോളിയെ അനായാസം കീഴടക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു (3-0).

രണ്ടാം പകുതിയിൽ കൂടുതൽ പ്രതിരോധത്തിലൂന്നിയ 4-4-2 ശൈലിയിലേക്കാണ് കാർലോ ആൻസലോട്ടിയുടെ ബ്രസീൽ മാറിയത്. ഹെയ്തി തങ്ങളുടെ ടീമിൽ മാറ്റങ്ങൾ വരുത്തി കുറച്ചുകൂടി ആക്രമണ സ്വഭാവം പുറത്തെടുത്തു. 64-ാം മിനിറ്റിൽ ഹെയ്തിയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ അഡെ തൊടുത്ത ഹെഡർ ബ്രസീൽ ഗോൾകീപ്പർ അലിസൺ ബെക്കർ അവിശ്വസനീയമായ ഒരു റിഫ്ലെക്സ് സേവിലൂടെ തട്ടിയകറ്റി.

ഇതിനു പിന്നാലെ ബ്രസീൽ മുന്നേറ്റ നിരയിലെ കുഞ്ഞ, പാക്വറ്റ എന്നിവരെ പിൻവലിച്ച് കൗമാര താരങ്ങളായ എൻഡ്രിക്കിനെയും ഗബ്രിയേൽ മാർട്ടിനെല്ലിയെയും മൈതാനത്തിറക്കി. മൂന്ന് മിനിറ്റിനുള്ളിൽ വിനീഷ്യസിന്‍റെ പാസിൽ നിന്നു മാർട്ടിനെല്ലി തൊടുത്ത മനോഹരമായ ഷോട്ട് ഹെയ്തിയുടെ ക്രോസ്ബാറിലിടിച്ച് തെറിച്ചു. 78-ാം മിനിറ്റിൽ റയാന്‍റെ പാസിൽ നിന്നു പന്ത് സ്വീകരിച്ച് എൻഡ്രിക് ഗോൾ വലയിൽ നിക്ഷേപിച്ച് പ്രശസ്തമായ റോബിൻ ഹുഡ് സെലിബ്രേഷൻ നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.

ആദ്യ മത്സരത്തിലെ നിരാശയ്ക്ക് ശേഷം ഈ വലിയ മാർജിനിലുള്ള വിജയം ഗ്രൂപ്പ് സിയിലെ ഗോൾ വ്യത്യാസത്തിൽ ബ്രസീലിനു വൻ മേൽക്കൈ നൽകും. എന്നാൽ, ആദ്യ പകുതിയിലെ മികച്ച നീക്കങ്ങൾക്ക് ശേഷം രണ്ടാം പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ ബ്രസീൽ വരുത്തിയ ചില പിഴവുകൾ വരും മത്സരങ്ങളിൽ ആൻസലോട്ടിക്ക് ചിന്താക്കുഴപ്പമുണ്ടാക്കിയേക്കും. തോൽവിയോടെ ഹെയ്തിയുടെ ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് ഭരണ സമിതിയെ പ്രതി പട്ടികയിൽ ഉൾപ്പെടുത്താൻ എസ്ഐടി നീക്കം

വിമത എംപിമാരെ അയോഗ‍്യരാക്കണം; ലോക്സഭാ സ്പീക്കർക്ക് അഭിഷേക് ബാനർജിയുടെ കത്ത്

മുൻ എംഎൽഎ പി.വി. ശ്രീനിജിനെതിരേ വിജിലൻസ് അന്വേഷണം

ബ്രിട്ടണില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 1 മരണം

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?