അർജന്‍റീനക്കെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ നിരാശനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ.
ലോകകപ്പ് സെമിഫൈനലിൽ അർജന്‍റീനക്കെതിരേ 55-ാം മിനിറ്റിൽ ലീഡ് നേടിയതോടെ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടച്ചൽ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചു. എന്നാൽ, ആ പ്രതിരോധമതിലുകൾ തകർക്കാൻ ലയണൽ മെസിക്ക് അധികം സമയം വേണ്ടിവന്നില്ല. ഈ നിർണായക പോരാട്ടത്തിൽ ടച്ചലിന്‍റെ തീരുമാനങ്ങൾ കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
തന്‍റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "അവർ തുടർച്ചയായി ക്രോസുകൾ നൽകിക്കൊണ്ടിരുന്നു. അതിനാൽ, പ്രതിരോധത്തിലെ വിടവുകൾ അടയ്ക്കാൻ ഞങ്ങൾ അഞ്ച് ഡിഫൻഡർമാരെ അണിനിരത്തി."
ഇതിനു വേണ്ടി നടത്തിയ മാറ്റങ്ങളാണ് ടീമിനു തിരിച്ചടിയായത്. ടച്ചൽ കൂട്ടിച്ചേർത്തു: "തീർച്ചയായും ഇതിന്‍റെ ഉത്തരവാദിത്വം പരിശീലകനു തന്നെയാണ്. കാര്യങ്ങൾ നന്നായി നടന്നില്ലെങ്കിൽ, അത് തെറ്റിപ്പോയെന്നു പറയാൻ എളുപ്പമാണ്."
മത്സരത്തിന്‍റെ അവസാന 38 മിനിറ്റുകളിൽ 88 ശതമാനം സമയവും പന്ത് കൈവശം വച്ചത് അർജന്‍റീനയായിരുന്നു എന്ന് സ്ഥിതിവിവരക്കണക്കുകളിൽ വ്യക്തമാണ്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ ടീമിന്‍റെ തന്ത്രപരമായ വീഴ്ചയെക്കുറിച്ച് വേദനയോടെയാണ് പ്രതികരിച്ചത്. "ലിയോ ഇപ്പോഴും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഫുട്ബോളാണ് കളിക്കുന്നത്. അദ്ദേഹത്തെ തടുക്കാൻ വേണ്ട തന്ത്രങ്ങൾ ഞങ്ങൾ രൂപപ്പെടുത്തിയിരുന്നു. വലിയൊരു സമയം അത് വിജയിക്കുകയും ചെയ്തു. പക്ഷേ, അതുപോലെ ഒരാൾക്ക് രണ്ട് ടച്ച് മതി കളി മാറ്റിയെഴുതാൻ. അവസാന 20 മിനിറ്റിൽ നമ്മൾ കളി കൈവിട്ടത് നിരാശാജനകമാണ്. ഇത് മെസിക്കു മാത്രമല്ല, അവരുടെ മറ്റ് കളിക്കാർക്കും മത്സരത്തിലേക്ക് തിരിച്ചുവരാനും കൂടുതൽ ആത്മവിശ്വാസം നേടാനും അപകടകരമായ മേഖലകളിലേക്ക് പന്തുകൾ എത്തിക്കാനും സഹായമായി. അവസാനം, ഞങ്ങൾക്ക് തടയാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്."
അർജന്‍റീനയുടെ മുന്നേറ്റത്തെക്കുറിച്ച് ലൗട്ടാരോ മാർട്ടിനെസ് പറഞ്ഞത് ഇങ്ങനെ: "അവർ തളർന്നുപോയി. അവർ 60 മിനിറ്റോളം സമ്മർദം ചെലുത്തി, പിന്നീട് അവർക്ക് ഊർജം നഷ്ടപ്പെട്ടു. അവർ ഗോൾ നേടിയ ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചു. അത് പന്ത് പാസ് ചെയ്യാനും ഗ്രൗണ്ടിന്‍റെ വിസ്തൃതി നന്നായി ഉപയോഗപ്പെടുത്താനും ശാന്തമായി കളിക്കാനും ഞങ്ങൾക്ക് അവസരം നൽകി."
മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടറിൽ പ്രതിരോധം തീർത്ത് ജയിച്ച ഇംഗ്ലണ്ടിന്‍റെ തന്ത്രം അർജന്‍റീനക്കെതിരേ പരാജയപ്പെട്ടു. പ്രതിരോധത്തിന് അമിത മുൻതൂക്കം നൽകിയ ടച്ചലിന്‍റെ തീരുമാനം ഇംഗ്ലണ്ടിന്‍റെ ഫൈനൽ സ്വപ്നങ്ങൾ തകർത്തു. പ്രതിരോധ താരം ഡാൻ ബേൺ നിരാശയോടെ പറഞ്ഞത് ഇങ്ങനെ: "പന്ത് ഇല്ലാത്തപ്പോൾ നമ്മൾ ഒരുപക്ഷേ വളരെ പിന്നിലായാണ് പ്രതിരോധിച്ചത്. അർജന്‍റീന സൃഷ്ടിച്ചുകൊണ്ടിരുന്ന അവസരങ്ങളുടെ ഗുണനിലവാരം വച്ച് നോക്കുമ്പോൾ, അവർ ഏതു സമയത്തും ഗോളടിക്കാമെന്നു തോന്നി. ലോകകപ്പ് ഫൈനലിൽ നിന്ന് 10-15 മിനിറ്റ് അകലെയായിരുന്ന നമ്മൾ, ആ മത്സരം വിജയിച്ചെടുക്കേണ്ടതായിരുന്നു...."