ലോകകപ്പ് ഫുട്ബോളിനുള്ള ഔദ്യോഗിക പന്തും ട്രോഫിയും.
ന്യൂഡൽഹി: ലോകകപ്പ് ഫുട്‌ബോളിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സംബന്ധിച്ച് സീ നെറ്റ്‌വർക്കും ഫിഫയും തമ്മിൽ അന്തിമ ധാരണയായെന്ന് സൂചന. രണ്ടു ദിവസത്തിനുള്ളിൽ കരാർ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ലോകകപ്പിനു പത്തു ദിവസം മാത്രം അവശേഷിക്കെ രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ആശ്വാസം പകരുന്നതാണ് ഈ വാർത്ത.
ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കാൻ ഏകദേശം 333 കോടി രൂപ നൽകാൻ സീ നെറ്റ്‌വർക്ക് സമ്മതിച്ചതായാണു വിവരം. ജിയോഹോട്ട്സ്റ്റാറും സോണി പിക്ചേഴ്സും പിന്മാറിയതിനെ തുടർന്നാണു ലോകകപ്പ് ബ്രോഡ്കാസ്റ്റിങ് അവകാശം നേടിയെടുക്കാൻ സീ നെറ്റ്‌വർക്കിന് വഴിയൊരുങ്ങിയത്. സംപ്രേഷണാവകാശം നേടാൻ ദൂരദർശനും ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
അമെരിക്കയിലും മെക്സിക്കോയിലും ക്യാനഡയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ സമയപ്രകാരം അർധ രാത്രിയിലും പുലർച്ചയുമൊക്കെയാണ്. അതിനാൽ കാഴ്ചക്കാർ കുറയുമെന്നും പരസ്യവരുമാനത്തിൽ ഇടിവുണ്ടാകുമെന്നും പറഞ്ഞാണ് പ്രമുഖ ചാനലുകൾ സംപ്രേഷണാവകാശത്തിനു താത്പര്യം പ്രകടിപ്പിക്കാത്തത്.