ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ സ്വീഡനെതിരേ ഗോളടിച്ച ഫ്രാൻസ് ഫോർവേഡ് കിലിയൻ എംബാപ്പെ.

 
FIFA World Cup

ചരിത്രം തിരുത്തി എംബാപ്പെ; സ്വീഡനെ തകർത്ത് ഫ്രാൻസ് മുന്നോട്ട്

കിലിയൻ എംബാപ്പെയുടെ രണ്ട് ഗോളും ബ്രാഡ്‌ലി ബാർകോളയുടെ കൃത്യമായ ഫിനിഷും ചേർന്നപ്പോൾ സ്വീഡനെ 3-0ന് കീഴടക്കി ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു

Sports Desk

ന്യൂയോർക്ക്: കിലിയൻ എംബാപ്പെയുടെ റെക്കോർഡ് ഗോൾ വേട്ടയ്ക്കു സാക്ഷിയായ പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് ഫ്രാൻസ് 2026 ഫിഫ ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) മുന്നേറി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾ നേടി തിളങ്ങിയ ഫ്രഞ്ച് ക്യാപ്റ്റൻ എംബാപ്പെ, ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന എക്കാലത്തെയും വലിയ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു.

മിഷേൽ ഒലീസെയുടെ മികച്ച രണ്ട് അസിസ്റ്റുകളും ബ്രാഡ്‌ലി ബാർകോളയുടെ ഗോളും ഫ്രാൻസിന്‍റെ ആധികാരിക വിജയത്തിന് കരുത്തേകി. ഒൻപത് തകർപ്പൻ സേവുകളുമായി സ്വീഡിഷ് ഗോൾ കീപ്പർ ജേക്കബ് സെറ്റർസ്ട്രോം നടത്തിയ അസാമാന്യ പോരാട്ടമാണ് സ്വീഡന്‍റെ തോൽവിയുടെ ആഘാതം മൂന്നിലൊതുക്കിയത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ഫ്രഞ്ച് പട സ്വീഡന് മേൽ കനത്ത സമ്മർദം ചെലുത്തി. 42-ാം മിനിറ്റിൽ ഫ്രാൻസ് കാത്തിരുന്ന ആദ്യ ഗോൾ പിറന്നു. സ്വീഡിഷ് ഡിഫെൻഡർ വിക്റ്റർ ഗ്യോകെറസിനെ തകർപ്പൻ ഡ്രിബ്ലിങ്ങിലൂടെ നിലത്തിരുത്തി എംബാപ്പെ തൊടുത്ത വലംകാലൻ ഷോട്ട് ഗോളി സെറ്റർസ്ട്രോമിനെ കാഴ്ചക്കാരനാക്കി വലയിൽ കയറി. ഈ ഗോളോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തമാക്കി.

ഇതിനുമുമ്പ് എംബാപ്പെയുടെ ഒരു ഗോൾ ഓഫ്‌സൈഡ് കെണിയിൽ പെട്ട് റെഫറി നിഷേധിച്ചിരുന്നു. മിഷേൽ ഒലീസെയുടെ ഒരു സിസ്സർ കട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും ഫ്രാൻസിന് നിർഭാഗ്യമായി.

രണ്ടാം പകുതിയിൽ ആക്രമണത്തിന്‍റെ മൂർച്ച കൂട്ടിയ ഫ്രാൻസ് സ്വീഡനെ ശ്വാസം വിടാൻ അനുവദിച്ചില്ല. 60-ാം മിനിറ്റിൽ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ലോകകപ്പിൽ മികച്ച ഫോമിലുള്ള മിഷേൽ ഒലീസെ നൽകിയ കൃത്യതയാർന്ന ത്രൂ പാസ് സ്വീകരിച്ച് കുതിച്ച യുവതാരം ബ്രാഡ്‌ലി ബാർകോള സ്വീഡിഷ് ഡിഫെൻഡർമാരെ വെട്ടിച്ച് തൊടുത്ത വെടിയുണ്ട ഷോട്ട് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് തുളച്ചുകയറി.

രണ്ട് ഗോൾ വഴങ്ങിയിട്ടും തളരാതെ പോരാടിയ സ്വീഡന്‍റെ അവസാന ശ്വാസവും കവർന്നെടുക്കുന്നതായിരുന്നു 65-ാം മിനിറ്റിൽ ഫ്രാൻസിന്‍റെ മൂന്നാം ഗോൾ. മധ്യനിരയിൽ നിന്നും മിഷേൽ ഒലീസെ ബോക്സിലേക്ക് നീട്ടി നൽകിയ പാസ് സ്വീകരിച്ച് എംബാപ്പെ തന്‍റെ അതിവേഗ ഫിനിഷിങ്ങിലൂടെ സ്വീഡിഷ് ഗോളിയെ വീണ്ടും കീഴടക്കി. ടൂർണമെന്‍റിൽ ഒലീസെയുടെ അഞ്ചാം അസിസ്റ്റായിരുന്നു ഇത്. ഈ ഗോളോടെ ലോകകപ്പ് കരിയറിൽ ആകെ 18 ഗോളുകൾ തികച്ച എംബാപ്പെ, 19 ലോകകപ്പ് ഗോളുകളുള്ള ഇതിഹാസ താരം ലയണൽ മെസിയുടെ തൊട്ടുപിന്നിലെത്തി.

അടുത്ത ലക്ഷ്യം: അട്ടിമറി വീരന്മാരായ പരാഗ്വെ

സ്വീഡനെ തകർത്തുവിട്ട ഫ്രഞ്ച് പടയ്ക്ക് പ്രീ-ക്വാർട്ടറിൽ (Round of 16) കടുത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. മുൻ ചാംപ്യന്മാരായ ജർമനിയെ പെനൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് വരുന്ന പരാഗ്വ‌െയാണ് ഫ്രാൻസിന്‍റെ അടുത്ത എതിരാളികൾ.

ചരിത്രമെഴുതി ഹാലൻഡും സംഘവും! ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീ-ക്വാർട്ടറിൽ

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

മഴ; കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം