മൊറോക്കോയുടെ വിജയഗോളിന്‍റെ അവകാശി ഇസ്മായിൽ സൈബാരിയുടെ ആഹ്ളാദ പ്രകടനം.

 
FIFA World Cup

70-ാം സെക്കൻഡിലെ ഗോളിൽ സ്കോട്ട്‌ലൻഡിനെ വീഴ്ത്തി മൊറോക്കോ

ഇസ്മായിൽ സൈബാരിയുടെ മിന്നൽ ഗോളിലൂടെ മൊറോക്കോയ്ക്ക് ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റിലെ ആദ്യ ജയം; രണ്ട് മത്സരത്തിൽ നാല് പോയിന്‍റുമായി മൊറോക്കോ നോക്കൗട്ടിലേക്ക് മുന്നേറ്റം ഉറപ്പിക്കുന്നു

Sports Desk

ബോസ്റ്റൺ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ആഫ്രിക്കൻ കരുത്തരായ മൊറോക്കോ. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കളി തുടങ്ങി 70-ാം സെക്കൻഡിൽ ഇസ്മായിൽ സൈബാരി നേടിയ മിന്നൽ ഗോളാണ് മൊറോക്കോയ്ക്ക് ടൂർണമെന്‍റിലെ ആദ്യ വിജയം സമ്മാനിച്ചത്.

ഈ ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റായ മൊറോക്കോ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. അതേസമയം, പരാജയപ്പെട്ടെങ്കിലും കുറഞ്ഞ ഗോൾ വ്യത്യാസത്തിലുള്ള ഈ തോൽവി സ്കോട്ട്‌ലൻഡിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള നേരിയ പ്രതീക്ഷകൾ ബാക്കി നിർത്തുന്നുണ്ട്.

മാസച്യുസെറ്റ്സിലെ കടുത്ത ചൂടിൽ നടത്തിയ മത്സരത്തിൽ സ്കോട്ട്‌ലൻഡ് പ്രതിരോധം നിലയുറപ്പിക്കും മുൻപ് തന്നെ മൊറോക്കോ ലക്ഷ്യം കണ്ടു. ബ്രാഹിം ഡയസ് ഉയർത്തി നൽകിയ പന്ത് സ്കോട്ടിഷ് ഡിഫെൻഡർ ഗ്രാന്‍റ് ഹാൻലിയെ മറികടന്ന് ബോക്സിലേക്ക് കുതിച്ച സൈബാരിക്ക് ലഭിച്ചു. ലഭിച്ച പന്ത് ഒരൊറ്റ ടച്ചിൽ സൈബാരി സ്കോട്ടിഷ് ഗോളി ആംഗസ് ഗണ്ണിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു (1-0). ഓഫ്‌സൈഡിനായി സ്കോട്ട്‌ലൻഡ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

ആദ്യ പകുതിയിൽ മൊറോക്കോയുടെ ആക്രമണങ്ങൾക്ക് മുന്നിൽ സ്കോട്ട്‌ലൻഡ് പൂർണമായും അടിയറവ് പറയുന്ന കാഴ്ചയാണ് കണ്ടത്. യൂറോ 2024-ൽ ജർമനിക്കെതിരെ ആദ്യ പകുതിയിൽ തകർന്നടിഞ്ഞ സ്കോട്ടിഷ് പടയെ ഓർമിപ്പിക്കുന്ന പ്രകടനമായിരുന്നു ഇത്. ബ്രാഹിം ഡയസ്, അസ്സാദിൻ ഔനാഹി, ബിലാൽ എൽ ഖന്നൂസ് എന്നിവർ നയിച്ച മൊറോക്കൻ മധ്യനിര കളം നിറഞ്ഞു കളിച്ചു. ഇതിനിടയിൽ അഷ്റഫ് ഹക്കിമിയുടെ ഒരു മികച്ച ഷോട്ട് ഗോളി ആംഗസ് ഗൺ രക്ഷപെടുത്തി.

രണ്ടാം പകുതിയിൽ സ്കോട്ട്‌ലൻഡ് കൂടുതൽ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങി. ജോൺ മക്ഗിൻ ബോക്സിനുള്ളിൽ വീണതിന് അവർ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി നിരസിച്ചു. തൊട്ടടുത്ത മിനിറ്റിൽ മൊറോക്കോ കൗണ്ടർ അറ്റാക്കിലൂടെ തിരിച്ചടിച്ചു. സൈബാരിയുടെ ഷോട്ട് സ്കോട്ടിഷ് താരം ജാക്ക് ഹെൻഡ്രിയുടെ ശരീരത്തിൽ തട്ടി ക്രോസ് ബാറിലിടിച്ചു മടങ്ങി. പിന്നാലെ എൽ ഖന്നൂസ് തൊടുത്ത ഹെഡർ ഗോളി ഗൺ അവിശ്വസനീയമായ രീതിയിൽ തട്ടിയകറ്റി.

60-ാം മിനിറ്റിൽ കീരൻ ടിയേർനിക്ക് പരിക്കേറ്റതിനെ തുടർന്ന് ബോൺമൗത്ത് യുവതാരം ബെൻ ഗാനൻ-ഡോക്കിനെ സ്കോട്ട്‌ലൻഡ് കളത്തിലിറക്കി. മത്സരത്തിന്‍റെ അവസാന പത്ത് മിനിറ്റിൽ സൂപ്പർ താരം സ്കോട്ട് മക്ടോമിനെയുടെ നേതൃത്വത്തിൽ സ്കോട്ട്‌ലൻഡ് സമനിലയ്ക്കായി വൻ ആക്രമണങ്ങൾ അഴിച്ചുവിട്ടു. മക്ടോമിനെയുടെ ഒരു ഷോട്ട് ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി സൈഡ് നെറ്റിൽ പതിച്ചു. അവസാന സെക്കൻഡിൽ ലഭിച്ച കോർണർ കിക്ക് മൊറോക്കൻ പ്രതിരോധം ക്ലിയർ ചെയ്തതോടെ സ്കോട്ട്‌ലൻഡിന്‍റെ പോരാട്ടം അവസാനിച്ചു.

മൊറോക്കോയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഒരു ഗോളിന് മാത്രം ജയിക്കാനായതേ ഉള്ളൂ എന്നത് അവരുടെ ഫിനിഷിങ്ങിലെ പോരായ്മയായി വിലയിരുത്തപ്പെടുന്നു. എങ്കിലും സ്കോട്ട്‌ലൻഡിന് ഈ ഫലം പൂർണമായും നിരാശ നൽകുന്നതല്ല. അടുത്ത മത്സരത്തിൽ ഹെയ്തിയെ പരാജയപ്പെടുത്തുകയും, ഗ്രൂപ്പിലെ വമ്പൻമാരായ ബ്രസീലിനെതിരായ മത്സരഫലം അനുകൂലമാവുകയും ചെയ്താൽ സ്കോട്ട്‌ലൻഡിന് ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂർണമെന്‍റിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കാം. അതിനായി ടാർട്ടൻ ആർമിക്ക് ഇനി വരും ദിവസങ്ങളിൽ പോയിന്‍റ് പട്ടികയിലെ മറ്റ് കണക്കുകൾ കൂടി നോക്കേണ്ടി വരും.

ഹെയ്തിയെ തകർത്ത് വിന്‍റേജ് ബ്രസീൽ

ബജറ്റ് പ്രകാരം വില കുറയുന്ന മദ്യം ഏതൊക്കെ?

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

സെൽഫ് ഗോളും വാറും തുണച്ചു; ഓസ്ട്രേലിയയെ തകർത്ത് യുഎസ്എ രണ്ടാം റൗണ്ടിൽ

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്