സ്പെയിൻ താരങ്ങൾ പൗ കുബാർസി, റോഡ്രി, ഉനായ് സിമോൺ എന്നിവർ പരുസ്കാരങ്ങളുമായി.

 
FIFA World Cup

റോഡ്രി, സിമോൺ, കുബാർസി... പുരസ്കാരങ്ങളിലും മുന്നിൽ സ്പെയിൻ

ലോകകപ്പ് നേട്ടത്തിനൊപ്പം വ്യക്തിഗത പുരസ്കാരങ്ങളും സ്പെയിനിന്; ഗോൾഡൻ ബൂട്ട് സ്വന്തമാക്കി എംബാപ്പെ

Sports Desk

കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നിലനിർത്തിയപ്പോൾ, ലയണൽ മെസിയെ വ്യക്തിഗത പുരസ്കാരങ്ങളൊന്നും നേടാൻ അനുവദിക്കാതെ സ്പെയിൻ ലോകകപ്പ് ഫൈനലിൽ തിളങ്ങി. ഞായറാഴ്ച രാത്രി ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ, ടൂർണമെന്‍റിലെ മൂന്ന് പ്രധാന വ്യക്തിഗത പുരസ്കാരങ്ങളും സ്പെയിൻ താരങ്ങൾ സ്വന്തമാക്കി.

ഗോൾഡൻ ബോൾ: ടൂർണമെന്‍റിലെ മികച്ച താരമായി സ്പെയിനിന്‍റെ റോഡ്രി തെരഞ്ഞെടുക്കപ്പെട്ടു. 2025 മേയിൽ കാൽമുട്ടിൽ ശസ്ത്രക്രിയക്കു വിധേയനായി, എട്ടു മാസം നീണ്ട വിശ്രമത്തിനു ശേഷമുള്ള മടങ്ങിവരവിലാണ് റോഡ്രി സ്പെയിനെ രണ്ടാമതൊരു ലോകകപ്പ് കിരീടത്തിലേക്കു നയിച്ചത്. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ പാസുകൾ (753) പൂർത്തിയാക്കിയതും 94% കൃത്യത പുലർത്തിയതും റോഡ്രിയുടെ നേട്ടമാണ്.

ഗോൾഡൻ ഗ്ലൗ: ടൂർണമെന്‍റിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ക്ലീൻ ഷീറ്റുകൾ നേടിയ ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കി.

മികച്ച യുവതാരം: ലാമിൻ യമാലിനെ മറികടന്ന് സ്പെയിന്‍റെ ബാഴ്സലോണ ഡിഫൻഡർ പൗ കുബാർസി മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി.

തന്‍റെ കരിയറിലെ മൂന്നാമത്തെ ഗോൾഡൻ ബോൾ ലക്ഷ്യമിട്ട മെസിക്ക് ഇത്തവണ വെള്ളിപ്പന്ത് (സിൽവർ ബോൾ) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെങ്കലപ്പന്ത് (ബ്രോൺസ് ബോൾ) കിലിയൻ എംബാപ്പെ നേടി.

എംബാപ്പെയുടെ റെക്കോർഡ് നേട്ടം

ഫ്രാൻസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, 10 ഗോളുകളും നാല് അസിസ്റ്റുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 1970 ലോകകപ്പിൽ ജർമനിയുടെ ഗെർഡ് മുള്ളർ 10 ഗോളുകൾ നേടിയ ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് എംബാപ്പെ. ലോകകപ്പ് ചരിത്രത്തിൽ 22 ഗോളുകൾ നേടിയ എംബാപ്പെ, 21 ഗോളുകളുള്ള മെസിയെ മറികടന്ന് ടൂർണമെന്‍റ് റെക്കോർഡിലും മുന്നിലെത്തിയിരുന്നു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്.

റോഡ്രി ആകട്ടെ, ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബാലൺ ഡി ഓർ എന്നിവ ഒരേ കരിയറിൽ നേടുന്ന പതിനൊന്നാമത്തെ താരമായി മാറി. ഫിഫ ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പിന്‍റെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ഗോൾഡൻ ബോൾ ജേതാവിനെ തീരുമാനിച്ചത്. ലോകകപ്പ് ഫൈനലിൽ സ്പെയിനിനായി സ്റ്റാർട്ട് ചെയ്ത കുബാർസിയും യമാലും 2018-ൽ എംബാപ്പെയ്ക്ക് ശേഷം ഫൈനലിൽ സ്റ്റാർട്ട് ചെയ്യുന്ന കൗമാരക്കാരായ ആദ്യ താരങ്ങളായി.

''രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തു, മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട്''; പ്രതികരിച്ച് രാഹുൽ ഗാന്ധി

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; തുടര്‍ച്ചയായ പത്താം ദിവസവും വ്യോമാക്രമണം നടത്തി അമെരിക്ക

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; അനുമതി നൽകി ഡൽഹി ഹൈക്കോടതി

'കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനെ മാറ്റി

പാലായിൽ അവിശ്വാസം ജയിച്ചു, പുളിക്കക്കണ്ടം വീണു; ചെയർ പേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ