കാര‍്യവട്ടം സ്റ്റേഡിയം
തിരുവനന്തപുരം: സെപ്റ്റംബർ 30ന് ആരംഭിക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിന്നസ്വാമിയിൽ വച്ച് നടത്തേണ്ടിയിരുന്ന മത്സരങ്ങൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.
ഇതോടെ ലോകകപ്പിലെ ഒരു മത്സരവും കാര‍്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കില്ല. ലോകകപ്പ് ഉദ്ഘാടന മത്സരം ഉൾപ്പെടെ കാര‍്യവട്ടം വേദിയാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഐസിസി പുറത്തുവിട്ട ഫിക്സച്ചർ പ്രകാരം ഗുവഹാത്തിയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. അതേസമയം ഇന്ത‍്യയുടെ മറ്റു മത്സരങ്ങൾ വിശാഖപട്ടണം, നവി മുംബൈ, ഇൻഡോർ എന്നിവിടങ്ങളിൽ വച്ചു നടക്കും.
ഐപിഎൽ വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും മത്സരങ്ങൾ മാറ്റിയത്. ഇന്ത‍്യ, ഇംഗ്ലണ്ട്, ന‍്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിങ്ങനെ 8 ടീമുകൾ ഇത്തവണ ടൂർണമെന്‍റിൽ പങ്കെടുക്കും. ഇന്ത‍്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിൽ പാക്കിസ്ഥാന്‍റെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടക്കുന്നത്.