അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്‍റെ ഷോട്ട്.
ന്യൂ ചണ്ഡിഗഡ്: അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിവസം ഇന്ത്യ കൂറ്റൻ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വാഷിങ്ടൺ സുന്ദർ അർധ സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ 564/8 എന്ന നിലയിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒന്നാമിന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും (126) വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും (81) ധ്രുവ് ജുറലിനെയും (19) നഷ്ടപ്പെട്ട ശേഷവും ഇന്ത്യക്ക് അനായാസം അഞ്ഞൂറ് കടക്കാൻ സാധിച്ചു. ഏഴും എട്ടും നമ്പറുകളിൽ ബാറ്റ് ചെയ്യാനിറങ്ങിയ സുന്ദറും മാനവ് സുതാറും ചേർന്നാണ് റൺ വേട്ട തുടർന്നത്. അരങ്ങേറ്റ മത്സരത്തിൽ 28 റൺസെടുത്ത സുതാർ, അഫ്ഗാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സലിമിന്‍റ് അഞ്ചാമത്തെ ഇരയായി. പിന്നീട് മുഹമ്മദ് സിറാജിനെ (12 പന്തിൽ 22) ക്ലീൻ ബൗൾ ചെയ്ത സലിം ആറാം വിക്കറ്റും സ്വന്തമാക്കി.
മുഹമ്മദ് സലിം തന്നെയാണ് നേരത്തെ യശസ്വി ജയ്സ്വാളിനെയും (24) സായ് സുദർനെയും (81) ഗില്ലിനെയും ജുറലിനെയും പുറത്താക്കിയത്. ഋഷഭ് പന്തിന്‍റെ വിക്കറ്റ് അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിക്ക്.
സുന്ദർ 52 റൺസും കുൽദീപ് യാദവ് 9 റൺസുമെടുത്ത് പുറത്താകാതെ നിന്നു. സിയാഉർ റഹ്മാനും ഹഷ്മത്തുള്ള ഷാഹിദിക്കും ഓരോ വിക്കറ്റ്.