മെൽബൺ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത‍്യക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 474 റൺസ് മറികടക്കാൻ ബാറ്റിങിനിറങ്ങിയ ഇന്ത‍്യക്ക് രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 164 റൺസിൽ 5 വിക്കറ്റ് നഷ്ടമായി. ഓസ്ട്രേലിയക്ക് വേണ്ടി നായകൻ പാറ്റ് കമ്മിൻസും, സ്കോട്ട് ബോലാൻഡും 2 വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത‍്യ ബാറ്റിങ് ആരംഭിച്ച് ആദ‍്യ 35.1 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിലായിരുന്നു. യശസി ജയ്സ്വാളിന്‍റെ അർധസെഞ്ച്വറിയുടെ മികവിലായിരുന്നു ഭേദപ്പെട്ട നിലയിലെത്തിയത്. 82ൽ നിൽക്കെ ജയസ്വാൾ റണ്ണൗട്ട് ആയത് ഇന്ത‍്യക്ക് തിരിച്ചടിയായി. 1 സിക്സും 11 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ജയസ്വാളിന്‍റെ ഇന്നിങ്സ്.
ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിറങ്ങിയ ക‍്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഫോം കണ്ടെത്താനായില്ല. 5 പന്തുകൾ നേരിട്ട രോഹിത് ശർമ 3 റൺസെടുത്ത് മടങ്ങി. പിന്നീട് വന്ന കെ.എൽ രാഹുൽ കുറച്ചുനേരം പിടിച്ചു നിന്നെങ്കിലും 24 റൺസെടുത്ത് രാഹുലും മടങ്ങി. പിന്നാലെയെത്തിയ വിരാട് കോലിയും ജയസ്വാളും ചേർന്ന് 102 റൺസ് കൂട്ടിച്ചേർത്തു. ജയസ്വാൾ റണ്ണൗട്ട് ആയതിന് പുറമേ 36 റൺസെടുത്ത് കോലിയും പുറത്തായി. അഞ്ചാമനായി ക്രീസിലെത്തിയ ആകാശ് ദീപിനെ പൂജ‍്യത്തിൽ സ്കോട്ട് ബോലാൻഡ് മടക്കി. 6 റൺസെടുത്ത് ഋഷഭ് പന്തും 4 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.