ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും മത്സരത്തിനിടെ.
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത‍്യക്ക് ജയത്തോടെ തുടക്കം. 172 റൺസ് വിജയലക്ഷ‍്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റും ഏഴു പന്തും ശേഷിക്കെ ലക്ഷ്യം നേടി. ഓപ്പണർമാരായ അഭിഷേക് ശർമയും (39 പന്തിൽ 74) ശുഭ്മൻ ഗില്ലും (28 പന്തിൽ 47) ചേർന്നു നൽകിയ തകർപ്പൻ തുടക്കമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 9.5 ഓവറിൽ 105 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. സൂര്യകുമാർ യാദവും (0) സഞ്ജു സാംസണും (13) നിരാശപ്പെടുത്തിയെങ്കിലും തിലക് വർമയും (19 പന്തിൽ 30*) ഹാർദിക് പാണ്ഡ്യയും (7*) ചേർന്ന് ജയം പൂർത്തിയാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസടിച്ചു. ഓപ്പണർ സാഹിബ്സാദ ഫർഹാന്‍റെ അർധസെഞ്ചുറിയാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പടെ 58 റൺസുമായാണ് ഫർഹാൻ മടങ്ങിയത്. ഓപ്പണർ സയിം അയൂബ് 21 റൺസ് നേടി.
പാക്കിസ്ഥാനെ ബാറ്റിങ്ങിന് ക്ഷണിച്ച ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയാണ് ബൗളിങ് ഓപ്പൺ ചെയ്തത്. പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സാഹിബ്സാദ ഫര്‍ഹാനെ പുറത്താക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചു. എന്നാൽ ഫർഹാന്‍റെ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടു. പിന്നാലെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കടന്നാക്രമിക്കാനാണ് പാക് ബാറ്റർമാർ ശ്രമിച്ചത്.
അർധസെഞ്ചുറി നേടിയ സാഹിബ്സാദ ഫർഹാന്‍
ബുംറയുടെ ഓവറിൽ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച ഫഖര്‍ സമാന്‍ കത്തിക്കയറി. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക്കിനെയും ഫഖർ അതിർത്തി കടത്തി. പക്ഷേ, തൊട്ടടുത്ത പന്തിൽ ഫഖറിനെ (15) വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ച് ഹാർദിക് ഡഗ് ഔട്ടിലേക്ക് പറഞ്ഞയച്ചു. ഹാർദിക്കിന്‍റെ വേഗം കുറഞ്ഞ പന്തിൽ എഡ്ജ് ചെയ്ത ഫഖറിനെ സഞ്ജു പന്ത് നിലത്ത് തൊടും മുൻപ് ഗ്ലൗസിലൊതുക്കി. വിക്കറ്റ് നഷ്ടമായെങ്കിലും ആക്രമണോത്സുകത വെടിയാൻ പാക്കിസ്ഥാൻ തയാറായില്ല. ബുംറ എറിഞ്ഞ പവര്‍പ്ലേയിലെ നാലാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സ് പാക്കിസ്ഥാൻ സ്വരുക്കൂട്ടി. ഷാഹിബ്സാദ ഫര്‍ഹാനാണ് ബുമ്രയെ രണ്ട് തവണയും ബൗണ്ടറിക്ക് ശിക്ഷിച്ചത്.
ബുംറ നിറം മങ്ങിയോതടെ പവർ പ്ലേയിൽ തന്നെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വരുണ്‍ ചക്രവര്‍ത്തിയെ വിളിച്ചു. വരുണിന്‍റെ പന്തില്‍ ഫര്‍ഹാന്‍ നല്‍കിയ അനായാസ ക്യാച്ച് കുൽദീപ് യാദവ് നിലത്തിട്ടത്തും ഇന്ത്യയ്ക്ക് ക്ഷീണമായി. പിന്നാലെ വരുണിനെ ബൗണ്ടറി കടത്തിയ ഫർഹാൻ പാകിസ്ഥാനെ അഞ്ചോവറില്‍ 42 റണ്‍സ് നിലയിൽ എത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറിലും ബുംറയെ രണ്ട് ബൗണ്ടറി അടക്കം 13 റണ്‍സിന് പ്രഹരിച്ച് പാക് ബാറ്റർ പവർ പ്ലേയിൽ ടീം സ്കോർ 50 കടത്തി. പത്ത് ഓവറിൽ രണ്ടിന് 93 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. ഫർഹാനെ പുറത്താക്കി ശിവം ദുബെയാണ് പാക് റൺസ് പ്രവാഹത്തിന് തടയിട്ടത്. സയിം അയൂബിന്‍റെ വിക്കറ്റും ദുബെയ്ക്ക് ലഭിച്ചു. ഹുസൈൻ താലത്തിനെ കുൽദീപ് യാദവാണ് പുറത്താക്കിയത്. 21 റൺസെടുത്ത മുഹമ്മദ് നവാസ് റണ്ണൗട്ടാവുകയും ചെയ്തു. ക‍്യാപ്റ്റൻ സൽമാൻ അലി ആഘ 17 റൺസും ഫഹീം അഷ്റഫ് 20 റൺസും നേടി.