ഇന്ത‍്യയും പാക്കിസ്ഥാനും നേർക്കുനേർ; എഡ്ജ്ബാസ്റ്റണിൽ ഹൈവോൾട്ടേജ് ത്രില്ലർ ഒരുങ്ങുന്നു
ലണ്ടൻ: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തിന് ജൂൺ 14ന് തുടക്കം. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കന്നി ടി20 ലോകകപ്പ് കിരീടം ലക്ഷ‍്യമിട്ടാണ് ഇരു ടീമുകളും ഞായറാഴ്ച പോരിനിറങ്ങുക.
2020ൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത‍്യ ഫൈനലിൽ പ്രവേശിച്ചിരുന്നുവെങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് കിരീടം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള നീലപ്പട പാക്കിസ്ഥാനുമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്.
ലോകകപ്പിന് മുന്നോടിയായി നടന്ന ടി20 പരമ്പരയിൽ ഓസ്ട്രേലിയക്കെതിരേ ഇന്ത‍്യ വിജയം നേടിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും ദയനീയമായി തോൽവി ഏറ്റുവാങ്ങിയിരുന്നു. അതേസമയം, 17 വർഷമായി ടി20 ലോകകപ്പ് കളിക്കുന്ന പാക്കിസ്ഥാൻ ഒരു തവണ മാത്രമാണ് സെമി ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്.
ഐസിസി റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയിൽ ഒരു ടി20 മത്സരം വിജയിച്ചെങ്കിലും പരമ്പര 1-2ന് തോറ്റിരുന്നു. ഇന്ത‍്യയിൽ സ്മൃതി മന്ദാനയും പാക്കിസ്ഥാനിൽ ക‍്യാപ്റ്റൻ ഫാത്തിമ സനയുമാണ് പ്രതീക്ഷ നൽകുന്ന താരങ്ങൾ. ഇന്ത‍്യൻ സമയം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സിലൂടെയും ജിയോ ഹോട്ട്സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാം.