പാക്കിസ്ഥാനെതിരേ ഇഷാൻ കിഷന്‍റെ ഷോട്ട്.

 
Sports

ഇന്ത്യക്കെതിരേ പാക്കിസ്ഥാന് 3 വിക്കറ്റ് നഷ്ടം

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. ഓപ്പണർ ഇഷാൻ കിഷൻ ടോപ് സ്കോറർ.

VK SANJU

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ വച്ചത് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് രണ്ടോവറിൽ 13 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ സാഹിബ്‌സാദാ ഫർഹാൻ (0) പുറത്തായി. ജസ്പ്രീത് ബുംറ എറിഞ്ഞ അടുത്ത ഓവറിൽ സയിം അയൂബ് (6), സൽമാൻ ആഗ (4) എന്നിവരും പുറത്തായി.

നേരത്തെ, ഇഷാൻ കിഷനൊപ്പം അഭിഷേക് ശർമ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ സഞ്ജു സാംസൺ ടീമിനു പുറത്ത്. അർഷ്‌ദീപ് സിങ്ങിനു പകരം കുൽദീപ് യാദവിനെയും ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ടോസിനു മുൻപോ ശേഷമോ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തില്ല.

ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായി. എന്നാൽ, മറുവശത്ത് നിർഭയമായി ബാറ്റ് വീശിയ ഇഷാൻ കിഷൻ, തിലക് വർമയെ സാക്ഷി നിർത്തി അടിച്ചു തകർത്തു, അർധ സെഞ്ചുറിയും കടന്നു.

40 പന്തിൽ 77 റൺസെടുത്ത കിഷനെ പാർട്ട് ടൈം സ്പിന്നർ സയിം അയൂബ് ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. പത്ത് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. 77 റൺസിൽ ഇഷാൻ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 88 റൺസ് മാത്രം.

സ്കോർ ചെയ്യാൻ നന്നേ ബുദ്ധിമുട്ടിയ തിലക് വർമക്കൊപ്പം സൂര്യകുമാർ യാദവ് എത്തിയിട്ടും കിഷൻ നൽകിയ ഗതിവേഗം നിലനിർത്താൻ സാധിച്ചില്ല. 24 പന്തിൽ 25 റൺസെടുത്ത തിലക് പുറത്തായതിനു പിന്നാലെ തൊട്ടടുത്ത പന്തിൽ ഹാർദിക് പാണ്ഡ്യയും (0) മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പതറുന്ന കാഴ്ച.

ഇന്ത്യൻ ഓപ്പണർമാർ ഇഷാൻ കിഷൻ, അഭിഷേക് ശർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ പാക്കിസ്ഥാനെ നേരിടാനുള്ള തയാറെടുപ്പിൽ.

29 പന്തിൽ 32 റൺസ് മാത്രം നേടിയാണ് സൂര്യ പുറത്തായത്. സ്പിന്നിനെ നേരിടുന്നതിൽ ശിവം ദുബെ പ്രകടിപ്പിച്ച മികവാണ് പൊരുതാവുന്ന സ്കോറിൽ ഇന്ത്യയെ എത്തിച്ചത്. 17 പന്തിൽ 27 റൺസെടുത്ത ദുബെ അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു. റിങ്കു സിങ് നാല് പന്തിൽ 11 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഷഹീൻ ഷാ അഫ്രീദി മാത്രമായിരുന്നു പാക് നിരയിലെ പേസ് ബൗളർ. രണ്ടോവർ എറിഞ്ഞ അഫ്രീദിക്ക് അവസാന പന്തിൽ അക്ഷർ പട്ടേലിന്‍റെ വിക്കറ്റ് കിട്ടിയെങ്കിലും ആകെ 31 റൺസ് വഴങ്ങി. സയിം അയൂബ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍

"കറിവേപ്പില പോലെ ഒഴിവാക്കി"; പ്രേംകുമാറിനെ അനുകൂലിച്ച് വിനയൻ

താങ്ങാനാവാത്ത കടബാധ്യത; പുരസ്കാരജേതാവായ കർഷകൻ ജീവനൊടുക്കി

പൊലീസുകാരനെ തല്ലിയ കേസ്: ‌വിചിത്ര നീക്കവുമായി പൊലീസ്, എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം