ഇന്ത്യയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമറും ക്യാപ്റ്റൻ ടെംബ ബവുമയും.
കോൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യം മത്സരം ജയിക്കാൻ ഇന്ത്യക്കു വേണ്ടിയിരുന്നത് 124 റൺസ് മാത്രം. എന്നാൽ, 93 റൺസിന് ഓൾഔട്ടായ ടീം 30 റൺസിന്‍റെ തോൽവി വഴങ്ങി. വാഷിങ്ടൺ സുന്ദറിനെ വൺ ഡൗൺ ബാറ്ററാക്കിക്കൊണ്ട് നാല് സ്പിന്നർമാരെ കളത്തിലിറക്കിയ കോച്ച് ഗൗതം ഗംഭീറിന്‍റെ പരീക്ഷണം അപ്പാടെ പാളുന്നതാണ് മത്സരത്തിൽ കണ്ടത്.
കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മോശമാക്കിയില്ലെങ്കിലും, ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തെളിയിച്ചത് ഇത് പേസ് ബൗളർമരെ കൂടി തുണയ്ക്കുന്ന പിച്ച് ആയിരുന്നു എന്നാണ്. അതേസമയം, പ്ലെയിങ് ഇലവനിൽ വാഷിങ്ടൺ സുന്ദറിന്‍റെയും അക്ഷർ പട്ടേലിന്‍റെയും സ്ഥാനം ബാറ്റ് ചെയ്യാനുള്ള ശേഷിയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതു കാരണം, ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ കുറവാണ് ഇന്ത്യൻ നിരയിൽ പ്രകടമായത്.
ഒപ്പം, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പരുക്കേറ്റതും, സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിലെത്തിയ ധ്രുവ് ജുറൽ നിരാശപ്പെടുത്തിയതും ഇന്ത്യ നേരിട്ട തിരിച്ചടിക്ക് ആക്കം കൂട്ടി. സുന്ദറിന്‍റെയോ അക്ഷറിന്‍റെയോ ബൗളിങ് മികവ് മത്സരത്തിൽ പ്രകടമായതുമില്ല.
93/7 എന്ന നിലയിൽ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 153 റൺസിന് ഓൾഔട്ടായിരുന്നു. ക്യാപ്റ്റൻ ടെംബ ബവുമയുടെയും (55 നോട്ടൗട്ട്) ഓൾറൗണ്ടർ കോർബിൻ ബോഷിന്‍റെയും (25) ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 150 കടത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടിയപ്പോൾ, മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും രണ്ട് വിക്കറ്റ് വീതം കിട്ടി. ജസ്പ്രീത് ബുംറയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് സ്കോർ ബോർഡിൽ ഒരു റൺ എത്തുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടു. യശസ്വി ജയ്സ്വാളിനെയും (0) കെ.എൽ. രാഹുലിനെയും (1) മാർക്കോ യാൻസൻ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന്‍റെ ഗ്ലൗസിലെത്തിക്കുകയായിരുന്നു.
ഗില്ലിന്‍റെ അഭാവത്തിൽ ധ്രുവ് ജുറലാണ് ഇന്ത്യക്കു വേണ്ടി നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാൽ, 23 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ആദ്യ ഇന്നിങ്സിലെ പോലെ വാഷിങ്ടൺ സുന്ദർ തന്നെ മൂന്നാം നമ്പറിൽ ഇറങ്ങി. 91 പന്തിൽ 32 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററുമായി. പക്ഷേ, രാഹുൽ ദ്രാവിഡും ചേതേശ്വർ പുജാരയുമൊക്കെ കൈകാര്യം ചെയ്ത സുപ്രധാനമായ ആങ്കർ റോളിലേക്ക് താൻ ഇനിയും പാകപ്പെട്ടിട്ടില്ലെന്ന് സുന്ദർ ഒരിക്കൽക്കൂടി തെളിയിച്ചു.
ജഡേജയുടെയും (18) അക്ഷറിന്‍റെയും (26) ഇന്നിങ്സ് ഇന്ത്യയെ ചെറിയ സ്കോർ പിന്തുടരാൻ പോലും സഹായിച്ചില്ല. ഗിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതുമില്ല. ഇതോടെ മുഹമ്മദ് സിറാജിന്‍റെ (0) രൂപത്തിൽ ഒമ്പതാം വിക്കറ്റ് വീണപ്പോൾ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. രണ്ടിന്നിങ്സിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ സൈമൺ ഹാർമറാണ് പ്ലെയർ ഒഫ് ദ മാച്ച്.