ദക്ഷിണാഫ്രിക്കൻ ഓപ്പണർ റിയാൻ റിക്കിൾട്ടണെ പുറത്താക്കിയ ഇന്ത്യൻ സ്പിന്നർ കുൽീദപ് യാദവിന്‍റെ ആഘോഷം.

 
Sports

എങ്ങോട്ടും തിരിയാം രണ്ടാം ടെസ്റ്റ്

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾ

Sports Desk

ഗോഹട്ടി: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തിട്ടുണ്ട്. സ്പിൻ ബൗളിങ്ങിന് അകമഴിഞ്ഞ പിന്തുണ നൽകുന്ന പിച്ചിൽ കളി എങ്ങോട്ടും തിരിയാം എന്ന അവസ്ഥയാണിപ്പോൾ.

എയ്ഡൻ മാർക്രം - റിയാൻ റിക്കിൾട്ടൺ കൂട്ടുകെട്ട് നല്ല തുടക്കമാണ് സന്ദർശകർക്കു നൽകിയത്. എന്നാൽ, നിലയുറപ്പിച്ച രണ്ട് ഓപ്പണർമാരെയും അർധ സെഞ്ചുറി കടക്കും മുൻപേ പുറത്താക്കാൻ ഇന്ത്യക്കു സാധിച്ചു. ദക്ഷിണാഫ്രിക്കൻ സ്കോർ 82 റൺസിലെത്തിയപ്പോൾ മാർക്രമിന്‍റെ വിക്കറ്റാണ് ആദ്യം വീണത്. 81 പന്തിൽ 38 റൺസെ‌ടുത്ത മാർക്രമിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. ആദ്യ സെഷനിൽ ഈയൊരു വിക്കറ്റ് മാത്രമാണ് വീണത്.

രണ്ടാം സെഷന്‍റെ തുടക്കത്തിൽ തന്നെ, 82 പന്തിൽ 35 റൺസെടുത്ത റിക്കിൾട്ടണെ കുൽദീപ് യാദവ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ഗ്ലൗസിലെത്തിച്ച് ഇന്ത്യക്ക് രണ്ടാം വിക്കറ്റും സമ്മാനിച്ചു. തുടർന്നങ്ങോട്ട് ട്രിസ്റ്റൻ സ്റ്റബ്സിനെയും (49) വിയാൻ മുൾഡറെയും (13) കൂടി കുൽദീപ് തന്നെ കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ബവുമ (41) രവീന്ദ്ര ജഡേജയുടെ പന്തിലും പുറത്തായി. മുഹമ്മദ് സിറാജിന്‍റെ പന്തിൽ ടോണി ഡി സോർസി (28) പുറത്തായതോടെയാണ് ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചത്. സെനുരൻ മുത്തുസാമിയും (25) കൈൽ വെരെയ്നും (0) പുറത്താകാതെ നിൽക്കുന്നു.

ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരം ബി. സായ് സുദർശൻ പ്ലെയിങ് ഇലവനിലെത്തി. ഇടങ്കയ്യൻമാരുടെ ആധിക്യം കുറയ്ക്കാൻ അക്ഷർ പട്ടേലിനു പകരം പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കുന്നു.

ദക്ഷിണാഫ്രിക്കൻ ടീമിലും ഒരു മാറ്റമുണ്ട്. പേസ് ബൗളർ കോർബിൻ ബോഷിനു പകരം സ്പിൻ ബൗളിങ് ഓൾറൗണ്ടർ സെനുരൻ മുത്തുസാമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. സ്പെഷ്യലിസ്റ്റ് പേസ് ബൗളറായി മാർക്കോ യാൻസൻ മാത്രമാണ് ടീമിലുള്ളത്. ബാറ്റിങ് ഓൾറൗണ്ടറായ വിയാൻ മുൾഡറായിരിക്കും യാൻസനൊപ്പം ന്യൂബോൾ എടുക്കുക.

ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ഡൻ മാർക്രമിനെ പുറത്താക്കിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, കെ.എൽ. രാഹുലിനും മുഹമ്മദ് സിറാജിനുമൊപ്പം ആഹ്ളാദം പങ്കുവയ്ക്കുന്നു.

ടീമുകൾ

ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, ടെംബ ബവുമ (ക്യാപ്റ്റൻ), വിയാൻ മുൾഡർ, ടോണി ഡി സോർസി, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ യാൻസൻ, സെനുരൻ മുത്തുസാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ്.

ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ബി. സായ് സുദർശൻ, വാഷിങ്ടൺ സുന്ദർ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

ജുഡീഷ്യറിക്കെതിരായ പാഠഭാഗം; പുസ്തകം പൂർണമായും പിൻവലിച്ച് NCERT

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട വിദ്യാർ‌ഥിനി ജിഷയുടെ അമ്മ അന്തരിച്ചു

യുദ്ധം അവസാനിക്കാറായെന്ന് ട്രംപ്; അതു ഞങ്ങൾ തീരുമാനിക്കുമെന്ന് ഇറാൻ

തിയെറ്റർ റിലീസിനു മുന്നേ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കി ധുരന്ധർ 2; വിറ്റു പോയത് 2 ലക്ഷം ടിക്കറ്റുകൾ

ഭാര്യയോട് മാപ്പപേക്ഷിച്ച് ഗണേഷ് കുമാർ; പരാതിയില്ല, അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് ബിന്ദു മേനോൻ