ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ രണ്ടാം സെഞ്ചുറി നേടിയ ശ്രീലങ്കൻ ബാറ്റർ സോണാൽ ദിനുഷ.
കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ശ്രീലങ്കക്ക് ഫോളോ ഓൺ. ഇന്ത്യ ഒന്നാമിന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. സന്ദർശകരെ വീണ്ടും ബാറ്റ് ചെയ്യിക്കാൻ 303 റൺസാണ് ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത്. അവർ 290 റൺസിന് ഓൾഔട്ടായതോടെയാണ് രണ്ടാം ഇന്നിങ്സ് ആരംഭിക്കാൻ നിർബന്ധിതരായത്.
നാലാം ദിവസം രാവിലെ 265/8 എന്ന നിലയിലാണ് ലങ്ക ബാറ്റിങ് തുടങ്ങിയത്. 85 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച സോണാൽ ദിനുഷ പരമ്പരയിൽ തന്‍റെ രണ്ടാം സെഞ്ചുറി കണ്ടെത്തി. 162 പന്ത് നേരിട്ട ദിനുഷ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 103 റൺസെടുത്തു. പൊരുതി നിന്ന ലാഹിരു കുമാര 58 പന്ത് നേരിട്ട് 12 റൺസെടുത്തു.
ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഓഫ് സ്പിന്നർ സാരാംശ് ജയിൻ ആണ് ലങ്കൻ ഇന്നിങ്സിനു തിരശീലയിട്ടത്. പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ, മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജക്കും ഓരോ വിക്കറ്റ്.