ദേവ്ദത്ത് പടിക്കൽ
കൊളംബോ: ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടി മലയാളി താരം ദേവ്ദത്ത് പടിക്കൽ. 121 പന്തിൽ നിന്നും 14 ബൗണ്ടറികൾ അടക്കം 103 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു താരം.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തിട്ടുണ്ട് ഇന്ത‍്യ. രവീന്ദ്ര ജഡേജയും മാനവ് സുതാറുമാണ് ക്രീസിൽ. ദേവ്ദത്തിനു പുറമെ ക‍്യാപ്റ്റൻ കെ.എൽ. രാഹുൽ മാത്രമാണ് ഇന്ത‍്യയ്ക്ക് വേണ്ടി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. 67 പന്തുകൾ നേരിട്ട താരം 5 ബൗണ്ടറിയും ഒരു സിക്സും അടക്കം 40 റൺസ് നേടി പുറത്തായി. ഓപ്പണിങ് ബാറ്റർ യശ്വസി ജയ്സ്വാളും (0) വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും (2) നിരാശപ്പെടുത്തി.
മത്സരത്തിൽ നിന്നും
ധ്രുവ് ജുറൽ 9 പന്തിൽ നിന്നും ഒരു റൺസ് നേടി പുറത്തായി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിൽ ഡിക്ലെയർ ചെയ്യുകയായിരുന്നു. ഇന്ത‍്യയ്ക്ക് ഇനി 154 റൺസ് കൂടി വേണം ലീഡെടുക്കാൻ.
ശ്രീലങ്കയ്ക്ക് വേണ്ടി രമേശ് മെൻഡിസ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വിശ്വ ഫെർനാൻഡോ കെഷാര നുവന്ത എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് ആദ‍്യ ഓവറിലെ രണ്ടാം ഓവറിൽ തന്നെ ജയ്സ്വാളിനെ നഷ്ടമായിരുന്നു.
പിന്നീട് കെ.എൽ. രാഹുലും പടിക്കലും ചേർന്ന് 96 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പിരിഞ്ഞത്. എന്നാൽ ഒറ്റയാൾ പോരാട്ടം നടത്തി മുന്നോട്ടു പോയ പടിക്കലിനെ പിന്തുണയ്ക്കാൻ മറുവശത്ത് ആരുമില്ലാതായതാണ് ഇന്ത‍്യയ്ക്ക് വലിയ തിരിച്ചടിയായത്. ഋഷഭ് പന്തിനും ധ്രുവ് ജുറലിനും ലങ്കൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. രവീന്ദ്ര ജഡേജയിലാണ് ഇന്ത‍്യയുടെ പ്രതീക്ഷ.