സ്നേഹ് റാണ എട്ടോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വികക്കറ്റ് വീഴ്ത്തി
കൊളംബോ: വനിതകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ആതിഥേയരായ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
39 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക 38.1 ഓവറിൽ 147 റൺസിന് ഓൾഔട്ടായി. ഇന്ത്യ 29.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
മുൻനിര പേസ് ബൗളർമാരെല്ലാം പരുക്ക് കാരണം വിട്ടുനിൽക്കുന്നതിനാൽ കാശ്വി ഗൗതം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. എട്ടോവറിൽ 28 റൺസ് വഴങ്ങിയ കാശ്വിക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ന്യൂബോൾ പങ്കുവച്ച അരുന്ധതി റെഡ്ഡി ഒരു വിക്കറ്റ് നേടി.
സ്പിന്നർമാരാണ് ശ്രീലങ്കൻ മധ്യനിരയെ തകർത്ത് ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം നേടിത്തന്നത്. സ്നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ദീപ്തി ശർമയ്ക്കും അരങ്ങേറ്റക്കാരി ശ്രീ ചരണിക്കും രണ്ട് വിക്കറ്റ് വീതം കിട്ടി. 30 റൺസെടുത്ത ഓപ്പണർ ഹാസിനി പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ.
ഇന്ത്യക്ക് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും യുവതാരം പ്രതീക റാവലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ ഓപ്പണിങ് സഖ്യം 54 റൺസ് കൂട്ടിച്ചേർത്തു.
62 പന്തിൽ 50 റൺസെടുത്ത പ്രതീക റാവലും, 71 പന്തിൽ 48 റൺസെടുത്ത ഹർലീൻ ഡിയോളും പുറത്താകാതെ നിന്നു.
46 പന്തിൽ 43 റൺസെടുത്ത സ്മൃതി പുറത്തായ ശേഷം പ്രതീകയ്ക്ക് ഹർലീൻ ഡിയോൾ ഉറച്ച് പിന്തുണ നൽകി.
62 പന്തിൽ 50 റൺസെടുത്ത പ്രതീകയും, 71 പന്തിൽ 48 റൺസെടുത്ത ഹർലീനും പുറത്താകാതെ നിന്നു. പ്രതീക റാവലാണ് പ്ലെയർ ഒഫ് ദ മാച്ച്.