കാമറൂൺ ഗ്രീൻ
അബുദാബി: 2026 ഐപിഎൽ സീസണിനു മുന്നോടിയായുള്ള മിനി ലേലത്തിന് ചൊവ്വാഴ്ച അബുദാബിയിൽ തുടക്കമായി. ഓക്ഷനർ മല്ലിക സാഗറിന്‍റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ റെക്കോഡ് തുകയ്ക്കാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.
25.2 കോടി രൂപയാണ് ഗ്രീനിനു വേണ്ടി കോൽക്കത്ത മുടക്കിയത്. ഐപിഎൽ ലേലത്തിൽ ഒരു വിദേശ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. മിച്ചൽ സ്റ്റാർക്കിനു ലഭിച്ച 24.75 കോടിയായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
എന്നാൽ 25.2 കോടി രൂപയിൽ നിന്ന് 18 കോടി ഇന്ത‍്യൻ രൂപ മാത്രമേ ഗ്രീനിന് ലഭിക്കുകയുള്ളൂ. ബാക്കി തുക ബിസിസിഐയുടെ ക്ഷേമനിധിയിലേക്കാണ് പോകുക.
ബിസിസിഐ ഇത്തവണ അവതരിപ്പിച്ച പുതിയ വിദേശതാര ലേല നിയമപ്രകാരമാണിത്. അതിനാൽ 18 കോടിക്കു മുകളിൽ തുക മുടക്കി വിദേശ താരത്തെ ലേലത്തിൽ വിളിച്ചെടുത്താലും 18 കോടി രൂപ മാത്രമെ ലഭിക്കൂ. ശേഷിക്കുന്ന തുകയിൽ നിന്നു ഫ്രാഞ്ചൈസികൾക്ക് സാമ്പത്തിക സഹായവും മറ്റും ലഭിക്കില്ല.
താരങ്ങൾക്ക് 18 കോടിയേ ലഭിക്കുകയുള്ളൂവെങ്കിലും ലേലതുക 20 കോടിയാണെങ്കിൽ മുഴുവൻ തുകയും അതത് ഫ്രാഞ്ചൈസികൾ മുടക്കേണ്ടതായി വരും.
നിലവിൽ വിദേശ താരങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമായിട്ടുള്ളത്. അതിനാൽ ലേലത്തിൽ ഇന്ത്യൻ താരങ്ങൾക്കു വേണ്ടി ഫ്രാഞ്ചൈസികൾ മുടക്കുന്ന മുഴുവൻ തുകയും താരങ്ങൾക്ക് ലഭിക്കും. മിനി ലേലങ്ങൾ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെയാണ് ബിസിസിഐ ഈ നിയമം അവതരിപ്പിച്ചത്.