ഇഷാൻ കിഷൻ
ന‍്യൂഡൽഹി: സെപ്റ്റംബർ 13ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കാനിരിക്കെ ഇന്ത‍്യയ്ക്ക് തിരിച്ചടിയായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെ പരുക്ക്. പരിശീലന സെഷനിടെയാണ് താരത്തിന് പരുക്കേറ്റത്.
ഇതോടെ പരിശീലനം പകുതിയ്ക്ക് വച്ച് നിർത്തി താരം ഡ്രസിങ് റൂമിലേക്ക് മടങ്ങി. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന് ക‍്യാപ്റ്റനെന്ന നിലയിൽ കിരീടം നേടികൊടുക്കുകയും ബാറ്ററെന്ന നിലയിൽ തകർപ്പൻ ഫോം കാഴ്ചവച്ചതിനു പിന്നാലെയാണ് ഇഷാൻ ഇന്ത‍്യൻ ടീമിനൊപ്പം ചേർന്നത്. പേസർ നവ്ദീപ് സൈനി എറിഞ്ഞ ബൗൺസർ പുൾഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്.
തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശീലനം നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ സംഘവുമായി സംസാരിച്ചതിനു ശേഷം ഫിസിയോ ചികിത്സ നൽകുകയും തുടർന്ന് പരിശീലനം തുടരാനുള്ള ആരോഗ‍്യ നില വീണ്ടെടുക്കുകയും ചെയ്തു.
ഇഷാന്‍റെ പരുക്കിനെ പറ്റി ബിസിസി ഔദ‍്യോഗികമായി ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടില്ല. അഫ്ഗാനിസ്ഥാനെതിരേ താരം കളിക്കുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ഇഷാൻ കിഷൻ കളിച്ചില്ലെങ്കിൽ ഇന്ത‍്യയ്ക്ക് വലിയ തിരിച്ചടിയാകും. കാരണം ദുലീപ് ട്രോഫി ടൂർണമെന്‍റിൽ 5 ഇന്നിങ്സിൽ നിന്നും 409 റൺസ് അടിച്ചെടുത്ത് റൺവേട്ടയിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം. ഒരുപക്ഷേ ഇഷാൻ ആദ‍്യ മത്സരത്തിൽ കളിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണായിരിക്കും ഇന്ത‍്യൻ ടീമിന്‍റെ പ്രഥമ വിക്കറ്റ് കീപ്പർ.