ഐഎസ്എൽ ഫൈനൽ: മോഹൻ ബഗാനും ബംഗളൂരു എഫ്സിയും നേർക്കുനേർ

 
Sports

ഐഎസ്എൽ ഫൈനൽ: മോഹൻ ബഗാനും ബംഗളൂരു എഫ്സിയും നേർക്കുനേർ

കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റെ വേദി. രാത്രി 7.30ന് കിക്കോഫ്.

MV Desk

കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ഐഎസ്എൽ) 11-ാം സീസണിന്‍റെ ഫൈനലിൽ കരുത്തരായ മോഹൻ ബഗാനും ബംഗളൂരു എഫ്സിയും ശനിയാഴ്ച ഏറ്റുമുട്ടും. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റെ വേദി. രാത്രി 7.30ന് കിക്കോഫ്.

ഐഎസ്എൽ ഗ്രൂപ്പ് ഘട്ടത്തിലെ‌ വിജയികളായ മോഹൻ ബഗാൻ ഉഗ്രൻ ഫോമിലാണ്. സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ ജംഷഡ്പുർ എഫ്സിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അവർ രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ‌ഫൈനലിൽ ബംഗളൂരുവിനെ നേരിടുമ്പോൾ ബഗാന് മുൻതൂക്കമുണ്ട്. ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കുമേൽ ആധിപത്യം പുലർത്തിയ ടീമുകളിലൊന്നാണ് ബഗാൻ. സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നതും ബഗാന് ആത്മവിശ്വാസമേകുന്നു.

തോൽക്കാൻ മനസില്ലാതെ പൊരുതുമെന്നതാണ് ബംഗളൂരുവിന്‍റെ സവിശേഷത. സെമിയിൽ പൊരുതിക്കളിച്ച എഫ്സി ഗോവയെ മറികടന്നാണ് ബംഗളൂരു ഫൈനൽ ഉറപ്പിച്ചത്. രണ്ടാം പാദത്തിൽ ബംഗളൂരു തോറ്റെങ്കിലും സൂപ്പർ താരം സുനിൽ ഛേത്രിയുടെ ഡൈവിങ് ഹെഡ്ഡർ ഗോൾ അവർക്ക് അഗ്രഗേറ്റ് സ്കോറിൽ മുൻതൂക്കവും ഫൈനൽ പ്രവേശവും സാധ്യമാക്കി.

ബഗാനുമായി കളിക്കുമ്പോൾ പ്രതിരോധത്തിലെ വിള്ളലുകളാണ് ബംഗളൂരുവിനെ ഭയപ്പെടുത്തുന്നത്. പ്രതിരോധപ്പഴുതുകൾ അടച്ച് ബഗാന്‍റെ മുന്നേറ്റത്തെ തടഞ്ഞാൽ ബംഗളൂരുവിന് കിരീടത്തിലെത്താം.

ഇതുവരെ 13 തവണയാണ് ബംഗളൂരുവും ബഗാനും നേർക്കുനേർ നിന്നത്. അതിൽ പത്തിലും ജയം ബഗാനായിരുന്നു. രണ്ടു മത്സരങ്ങളിൽ ബംഗളൂരു ജയിച്ചു. ഒരെണ്ണം സമനില. ഈ സീസണിൽ ശ്രീകണ്ഠീരവയിൽ ബംഗളൂരു 3-0ത്തിന് ജയിച്ചപ്പോൾ സാൾട്ട് ലേക്കിൽ എതിരില്ലാത്തത ഒരു ഗോ‌ളിന് ജയം ബഗാനൊപ്പം നിന്നു. 2022-23 ഐഎസ്എൽ ഫൈനലിലും ബംഗളൂരുവിനെ ബഗാൻ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയിരുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി