മധ‍്യപ്രദേശിനെതിരേ കൂറ്റൻ വിജയലക്ഷ‍്യം ഉയർത്തി കേരളം; മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടം
ഇൻന്ദോർ: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മധ‍്യപ്രദേശിന് 404 റൺസ് വിജയലക്ഷ‍്യം. രണ്ടാം ഇന്നിങ്ങ്സിൽ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 314 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ‍്യപ്രദേശിന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഹർഷ് ഗാവ്‌ലി (0), യഷ് ദുബെ (19) എന്നിവരാണ് പുറത്തായത്. ശ്രീഹരി നായരാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 44 റൺസെടുത്തിട്ടുണ്ട് മധ‍്യപ്രദേശ്.
രണ്ടു സെഷനും 8 വിക്കറ്റുകളും ശേഷിക്കെ 360 റൺസാണ് ഇനി മധ‍്യപ്രദേശിന് വേണ്ടത്. നേരത്തെ സച്ചിൻ ബേബി (122 നോട്ടൗട്ട്), ബാബാ അപരാജിത് ( 105 റിട്ടയേർഡ് ഹർട്ട്) എന്നിവരുടെ സെഞ്ചുറിയുടെ മികവിലായിരുന്നു കേരളം മധ‍്യപ്രദേശിനെതിരേ കൂറ്റൻ സ്കോർ അടിച്ചെടുത്തത്.
രോഹൻ കുന്നുമ്മൽ (7), അഭിഷേക് ജെ. നായർ (30), ക‍്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (2) അഹമ്മദ് ഇമ്രാൻ (24), അഭിജിത്ത് പ്രവീൺ (11) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 281 റൺസിനെതിരേ ബാറ്റേന്തിയ മധ‍്യപ്രദേശ് 192 റൺസിന് പുറത്തായിരുന്നു. നാലു വിക്കറ്റ് പിഴുത ഏദൻ ആപ്പിൾ ടോമും മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നീധിഷും ചേർന്നാണ് മധ‍്യപ്രദേശിനെ തകർത്തത്.