ഖാലിദ് ജമീൽ
കോൽക്കത്ത: ഇന്ത‍്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ‍്യ പരിശീലകനായി ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തു. എഐഎഫ്എഫ് എക്സിക‍്യൂട്ടിവ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പരിശീലകരാകാൻ 170 പേർ നൽകിയ അപേക്ഷയിൽ നിന്നും മൂന്നുപേരുടെ അന്തിമ പട്ടിക തയാറാക്കിയിരുന്നു. ഇതിൽ നിന്നുമാണ് ഖാലിദിനെ തെരഞ്ഞെടുത്തത്.
മുൻ ഇന്ത‍്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈയ്ൻ, സ്ലൊവാക‍്യൻ പരിശീലകനായ സ്റ്റെഫാൻ തർക്കോവിച്ച് എന്നിവരാണ് ഖാലിദിനെ കൂടാതെ അന്തിമ പട്ടികയിലുണ്ടായിരുന്നവർ. ഐ.എം. വിജയന്‍റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയാണ് ചുരുക്കപട്ടിക തയാറാക്കിയത്.
13 വർഷങ്ങൾക്ക് ശേഷം ആദ‍്യമായാണ് ഇന്ത‍്യൻ ഫുട്ബോൾ ടീമിന് ഒരു ഇന്ത‍്യൻ പരിശീലകനെത്തുന്നത്. നിലവിൽ ഐഎസ്എൽ ടീം ജംഷ്ഡ്പൂർ എഫ്സിയുടെ പരിശീലകനാണ് ജമീൽ. പരിശീലകനെന്ന നിലയിൽ ഐസ്വാൾ എഫ്സിയെ 2017ൽ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്‍റെ കരിയറിലെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്.
ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ്സിയെയും നോർത്ത് ഈസ്റ്റ് എഫ്സിയെയും സെമി ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ ഫിഫ റാങ്കിങ്ങിൽ 133-ാം സ്ഥാനത്തുള്ള ഇന്ത‍്യയെ ഉയർത്തിക്കൊണ്ടു വരാൻ ഖാലിദിന് സാധിക്കുമോയെന്നായിരിക്കും ഇനി ആരാധകർ ഉറ്റുനോക്കുക.