മെസിയും സംഘവും വരുന്നു; കോഴിക്കോട്ട് റോഡ് ഷോ, കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ലോക ചാംപ‍്യൻമാരുമായ അർജന്‍റീനയും കേരളത്തിലെത്തുമെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓസ്ട്രേലിയയുമായി അർജന്‍റീന സൗഹൃദ മത്സരം കളിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
എന്നാലിപ്പോൾ ഇക്കാര‍്യത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്നും ചില സൂചനകൾ പുറത്തുവന്നിട്ടുണ്ട്. മെസി വരുന്നതു പ്രമാണിച്ച് ഉന്നത സുരക്ഷ ഒരുക്കുന്നതിനായി കൊച്ചിയിൽ എഡിജിപി എച്ച്. വെങ്കടേഷിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നതായാണ് നിലവിൽ പുറത്തു വരുന്ന വിവരം. നവംബർ 17ന് അർജന്‍റീനയും ഓസ്ട്രേലിയയും തമ്മിലാണ് കൊച്ചിയിൽ ഏറ്റുമുട്ടുന്നത്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും അർജന്‍റീനയുടെ സൗഹൃദ മത്സരം അരങ്ങേറുന്നത്. 32,000ത്തോളം പേരെ ടിക്കറ്റ് മുഖേന സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ, മെസിയും അർജന്‍റീനയും കൊച്ചിയിലെത്തിയാൽ അഞ്ച് ലക്ഷത്തോളം പേർ എത്തിയേക്കുമെന്നാണ് കേരള പൊലീസ് കരുതുന്നത്.
മത്സരത്തിനു മൂന്നു നാലു ദിവസം മുന്നേ തന്നെ മെസിയും സംഘവും കേരളത്തിലെത്തിയേക്കുമെന്നാണ് സൂചന. ഇവരെത്തുന്ന ദിവസമോ പിറ്റേ ദിവസമോ കോഴിക്കോട്ട് റോഡ് ഷോ നടത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മത്സരത്തിന്‍റെ ടിക്കറ്റുകൾക്ക് 5,000ത്തിന് മുകളിൽ തുക ഈടാക്കുമെന്ന് സ്പോൺസർമാർ യോഗത്തിൽ അറിയിച്ചതായാണ് വിവരം. എന്നാൽ ഈ തീരുമാനം അന്തിമമല്ല.